KeralaLatest NewsNews

‘പഞ്ചായത്ത് മെമ്പർ മുതൽ പ്രധാനമന്ത്രി വരെയുള്ള എല്ലാവർക്കും ഇതു ബോധ്യമുണ്ടാകണം’: ഹരീഷ് വാസുദേവൻ

തെറ്റായ ഉത്തരവുകൾ റദ്ദാക്കുന്ന കോടതി അത്തരം ഉത്തരവുകൾ ആവർത്തിക്കാതെ ഇരിക്കാൻ പലതും പണ്ടൊക്കെ ചെയ്യാറുണ്ട്.

കൊച്ചി: ദത്ത് വിവാദത്തിൽ നിയമവശങ്ങൾ വിശദീകരിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. സർക്കാർ സംവിധാനം ഭരണഘടനാപരമായും നിയമപരമായും ചെയ്യേണ്ട പണികൾ, ഉത്തരവാദിത്തം ചെയ്യാൻ വീഴ്ച വരുത്തുകയോ മനപൂർവ്വം ചെയ്യാതിരിക്കുകയോ ചെയ്യുന്നതാണ് മിക്കതിന്റെയും പ്രശ്നകാരണമെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഏതെങ്കിലും സ്റ്റേറ്റ് ഏജൻസിക്ക് നിയമനടപടികളേപ്പറ്റി അറിവില്ലായ്മ ആണെങ്കിൽ പൊറുക്കാം, തിരുത്താം. ഇരിക്കുന്നവർ രണ്ടാമതൊരു തെറ്റു ചെയ്യാത്ത വിധം നിയമനടപടികൾ പഠിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അനുപമയും ദത്തെടുത്ത മാതാപിതാക്കളും തമ്മിലല്ല ഡിസ്പ്യൂട്ട്. കുറെ വർഷമായി ഒരു ഭരണഘടനാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന, മനുഷ്യരുടെ മൗലികാവകാശം ലംഘിക്കപ്പെടുന്ന ആയിരക്കണക്കിന് കേസുകൾ കാണുകയും കേൾക്കുകയും ചെയ്യുന്ന അനുഭവത്തിൽ പറയുന്നതാണ്.

സർക്കാർ സംവിധാനം ഭരണഘടനാപരമായും നിയമപരമായും ചെയ്യേണ്ട പണികൾ, ഉത്തരവാദിത്തം ചെയ്യാൻ വീഴ്ച വരുത്തുകയോ മനപൂർവ്വം ചെയ്യാതിരിക്കുകയോ ചെയ്യുന്നതാണ് മിക്കതിന്റെയും പ്രശ്നകാരണം. എന്നിട്ട്, അതിന്റെ ബെനഫിഷ്യറിയും ഇരയും തമ്മിലടിക്കാൻ സ്റ്റേറ്റ് അവസരമുണ്ടാക്കും. അവരിൽ ആർക്കാണ് നീതി നിഷേധിക്കപ്പെട്ടത് എന്ന ചോദ്യം സത്യത്തിൽ അപ്രസക്തമാണ്. അസംബന്ധവുമാണ്.

കൃത്യസമയത്ത് നിയമമനുസരിച്ച് പ്രവർത്തിക്കാത്ത ഓരോ അതോറിറ്റിയും, തെറ്റായ തീരുമാനം എടുക്കുക വഴി രണ്ട് ഇരകളെ ആണ് ഉണ്ടാക്കുന്നത്. ഒന്ന്, ഉത്തരവിലൂടെ നീതി നിഷേധിക്കപ്പെട്ട ആദ്യ ഇര. രണ്ട്, തെറ്റായ ഉത്തരവ് വഴി ഒരു അവകാശം കിട്ടുകയും അതുവഴി അനാവശ്യമായി കോടതിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും സ്വാഭാവികമായി ആ ഉത്തരവ് കോടതി റദ്ദാക്കുമ്പോൾ, കിട്ടിയ അവകാശം ഇല്ലാതാകുകയും ചെയ്യുന്ന ബെനഫിഷ്യറി.

സ്റ്റേറ്റിന്റെ ഓരോ ഏജൻസിയുടെയും ഫങ്ഷനിലും ഭരണഘടനാപരമോ, സ്റ്റാറ്റ്യൂട്ടറിയോ, അഡ്മിനിസ്‌ട്രേറ്റീവോ ആയ ഉത്തരവാദിത്തങ്ങൾ ഉണ്ട്. ഇതിൽ ഏതൊക്കെ അധികാരങ്ങൾ എങ്ങനെയൊക്കെ ആണ് ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ച്, അതത് കസേരകളിൽ ഇരിക്കുന്ന ആളുകൾക്ക് പലപ്പോഴും ധാരണയുമില്ല. മിക്കതും മുൻവിധികളോ, അധികാരദുരൂപയോഗമോ, സ്വജനപക്ഷപാതപരമോ ആകാം.

തെറ്റായ ഉത്തരവുകൾ റദ്ദാക്കുന്ന കോടതി അത്തരം ഉത്തരവുകൾ ആവർത്തിക്കാതെ ഇരിക്കാൻ പലതും പണ്ടൊക്കെ ചെയ്യാറുണ്ട്. ഏതെങ്കിലും സ്റ്റേറ്റ് ഏജൻസിക്ക് നിയമനടപടികളേപ്പറ്റി അറിവില്ലായ്മ ആണെങ്കിൽ പൊറുക്കാം, തിരുത്താം. ഇരിക്കുന്നവർ രണ്ടാമതൊരു തെറ്റു ചെയ്യാത്ത വിധം നിയമനടപടികൾ പഠിക്കാൻ തയ്യാറാകണം. ഉത്തരവിട്ടവർ ട്രെയിനിങ്ങിന് പോകാൻ പറയണം.

Read Also: അക്കൗണ്ടിലുള്ളതിൽ കൂടുതൽ പണം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരിക്ക് നേരെ ബ്ലേഡ് ആക്രമണം: യുവാവ് പോലീസ് പിടിയിൽ

അതല്ല, തെറ്റ് ദുരൂപദിഷ്ടമാണെങ്കിൽ അത്തരം അതോറിറ്റികളെ, അതായത് അതിലിരുന്നു തെറ്റു ചെയ്ത വ്യക്തികളെ അക്കൗണ്ടബിൾ ആക്കണം. അവർക്കെതിരായി എന്ത് നടപടി സ്വീകരിച്ചു എന്നു സ്റ്റേറ്റ് പറയണം. ഭരണം എന്നാൽ അധികാരം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ് എന്നു അത്തരം ഏത് കസേരയിൽ ഇരിക്കുന്ന ഓരോരുത്തർക്കും തൊലിയിൽത്തട്ടി തോന്നണം. വില്ലേജ് ഓഫീസ് മുതൽ സെൻട്രൽ ക്യാബിനറ്റ് സെക്രട്ടറി വരെയും പഞ്ചായത്ത് മെമ്പർ മുതൽ പ്രധാനമന്ത്രി വരെയും ഉള്ള, ഖജനാവിൽ നിന്ന് ഒരുരൂപ വാങ്ങുന്ന എല്ലാവർക്കും ഇതു ബോധ്യമുണ്ടാകണം. കൃത്യസമയത്ത്, നീതിപൂർവ്വകമായ തീരുമാനം എടുക്കുക എന്ന കടമയിൽ വീഴ്ച വരുത്തിയാൽ അത് മനഃപൂർവ്വമല്ല എന്നു തെളിയിക്കേണ്ട ബാധ്യത അവരിൽ ആയിരിക്കണം. ഇതൊരു ക്ലെൻസിങ് പ്രോസസ് ആണ്. സിസ്റ്റം കറക്ഷൻ. ഭാവിയിൽ രണ്ടുപൗരന്മാരെക്കൂടി കോടതിയിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കാതിരിക്കാനുള്ള ഒരു മുൻകരുതൽ.

ദൗർഭാഗ്യകരം എന്നു പറയട്ടെ, ജുഡീഷ്യറി കുറച്ചുകാലമായി ഈ making the State Machinary accountable എന്ന പരിപാടി ചെയ്തു കാണാറില്ല. പകരം, പലപ്പോഴും, തെറ്റായ ഉത്തരവുകൾ ഇനിയും ഉണ്ടാകട്ടെയെന്നും പൗരന്മാർ അതിന്മേൽ തമ്മിലടിക്കട്ടെയെന്നും തോന്നുമാറുള്ള ഒരു കാഷ്വൽ attitude എടുത്തു കാണാറുണ്ട്. കൃത്യന്തരബാഹുല്യമോ ഡിസ്പോസൽ പ്രഷറോ ആകാം കാരണം. റിട്ടിൽ സ്റ്റേറ്റിനെയും പൗരനെയും ഒരുപോലെ കാണേണ്ട കോടതികൾ സ്റേറ്റിന് അനുകൂലമായി അന്യായമാകുംവിധം ചെരിയുന്നത് പലപ്പോഴും വിസിബിളുമാണ്.

രണ്ടായാലും സ്റ്റേറ്റിന്റെ ഫങ്ഷൻ നിറവേറ്റുള്ള വ്യക്തികളെ അക്കൗണ്ടബിൾ ആക്കാനുള്ള പ്രോസസ് ഇല്ലായെങ്കിൽ ഒരേ കുഞ്ഞിനുവേണ്ടി അനുപമയും ദത്തെടുത്ത മാതാപിതാക്കളും കോടതി കയറുന്ന പോലുള്ള സ്ഥിതി ഉണ്ടാകും. ദത്തെടുക്കൽ നടപടികൾ നീതിപൂര്വകമായി പാലിക്കാതെ കുട്ടിയെ നൽകിയ കുറ്റം സ്റ്റേറ്റിന്റെ ആണ്. ദേഷ്യം തോന്നേണ്ടത് അവരോട് മാത്രമാണ്. ഇരുവശത്തും ഉള്ള ഇരകളോടല്ല. ഇക്കാര്യത്തിൽ, Shahina K K ഇട്ട പോസ്റ്റിനോട് യോജിച്ചുകൊണ്ട് ഇത്രയും പറയണമെന്ന് തോന്നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button