KeralaLatest NewsIndiaNews

കൈത്തറി വികസനം: കേന്ദ്രം കേരളത്തിന് നൽകിയത് 5.58 കോടി രൂപ, ചെലവഴിച്ചത് 2.64 കോടി

സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചു; പൂർണമായി വിനിയോഗിക്കുന്നതിൽ അലംഭാവം

കൊച്ചി: ഏറെ പ്രതിസന്ധികൾ നേരിടുന്ന കൈത്തറി മേഖലയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദേശീയ കൈത്തറി വികസന പരിപാടിക്ക് (എൻ‌എച്ച്‌ഡി‌പി) കേരളത്തിന് നൽകിയത് 5.58 കോടി രൂപയെന്ന് വിവരാവകാശ രേഖ. എന്നാൽ, സംസ്ഥാനം ഇതു വരെ ചെലവഴിച്ചത് 2.64 കോടി മാത്രം. 2015-16 മുതൽ 2021 ഒക്ടോബർ 10 വരെയുള്ള കണക്കുകളാണ് ലഭ്യമായത്.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈത്തറി വികസന കമ്മീഷണറുടെ ഓഫീസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചത്. എന്നാൽ ഫണ്ട് അനുവദിച്ചിട്ടും ഇത് പൂർണമായി വിനിയോഗിക്കുന്നതിൽ അലംഭാവം.

Also Read:കണ്ണൂരില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്

എൻഎച്ച്ഡിപിയുടെ ഒരു ഘടകമായ ബ്ലോക്ക് ലെവൽ ക്ലസ്റ്റർ പദ്ധതിക്കാണ് ഫണ്ട് അനുവദിച്ചത്. സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, 6 ബ്ലോക്ക് ലെവൽ ക്ലസ്റ്ററുകൾ അനുവദിച്ചു. സർക്കാർ സമർപ്പിച്ച വിനിയോഗ സർട്ടിഫിക്കറ്റ് പ്രകാരം 2.64 കോടി ചെലവഴിച്ചു, 2472 നെയ്ത്തുകാർക്ക് പ്രയോജനം ലഭിക്കുകയും ചെയ്തുവെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു.

നെയ്ത്തു സഹകരണസംഘങ്ങൾക്കും നെയ്ത്തുകാർക്കും ഏറെ ഗുണം ലഭിക്കുന്ന പദ്ധതിക്ക് ഫണ്ട് ലഭിച്ചിട്ടും എന്തുകൊണ്ടാണ് പൂർണ്ണമായും വിനിയോഗിക്കാൻ സാധിക്കാത്തതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം ഗോവിന്ദൻ നമ്പൂതിരി ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം (വർക്ക് ഷെഡിന്റെ നിർമ്മാണം), നൈപുണ്യ നവീകരണം, ഉൽപ്പന്ന വൈവിധ്യവൽക്കരണം, ഡിസൈൻ നവീകരണം, ലൈറ്റിംഗ് യൂണിറ്റുകൾ എന്നിവയ്ക്കാണ് ബ്ലോക്ക് ലെവൽ ക്ലസ്റ്ററിലൂടെ സാമ്പത്തിക സഹായം നൽകുന്നത്. തുണിത്തരത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button