ThrissurNattuvarthaLatest NewsKeralaNews

ഹെലികോപ്റ്റര്‍ ദുരന്തം: പ്രദീപിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, ആറ് സൈനികരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു

പിതാവിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കായാണ് പ്രദീപ് അവസാനമായി നാട്ടിലെത്തിയത്

തൃശൂര്‍: കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച മലയാളി സൈനികന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരും തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കലും ഉള്‍പ്പെടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്. ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.

Read Also : വനിതകളുടെ പ്രശ്നങ്ങളിൽ ശക്തമായി ഇടപെടുന്ന ഒരു സ്ത്രീ: ഷാഹിദ കമാലിന് പിന്തുണയുമായി ബി കെമാൽ പാഷ

സുലൂര്‍ വ്യോമസേന സ്റ്റേഷനിലെ പൊതുദര്‍ശനത്തിന് ശേഷം ഇന്ന് 12 മണിക്ക് റോഡ് മാര്‍ഗം മൃതദേഹം തൃശ്ശൂരിലേക്ക് കൊണ്ട് വരും. പ്രദീപ് പഠിച്ച പുത്തൂര്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും. കോയമ്പത്തൂരില്‍ നിന്ന് പ്രദീപിന്റെ ഭാര്യയും മക്കളും കഴിഞ്ഞ ദിവസം രാത്രി പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കാന്‍ കാല താമസം വന്നതോടെയാണ് മൃതദേഹം കൊണ്ടുവരാന്‍ വൈകിയത്.

അതേസമയം പ്രദീപിന്റേത് ഉള്‍പ്പെടെ അപകടത്തില്‍ വിടപറഞ്ഞ സൈനികരില്‍ ആറുപേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. വിങ് കമാന്‍ഡര്‍ ചൗഹാന്‍, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, ലാന്‍സ് നായിക് ബി സായ് തേജ, ലാന്‍സ് നായിക് വിവേക് കുമാര്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. നേരത്തെ ബിപിന്‍ റാവത്ത്, ഭാര്യ മധുലിമ റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞ് ഡല്‍ഹിയില്‍ സംസ്‌കരിച്ചിരുന്നു.

Read Also : എസ്.എഫ്.ഐയിലും ഡി.വൈ.എഫ് ഐയിലും എസ്.ഡി.പി.ഐക്കാരെന്ന് രഹസ്യാന്വേഷണ വിഭാഗം

പിതാവിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കായാണ് പ്രദീപ് അവസാനമായി നാട്ടിലെത്തിയത്. തിരികെ ജോലിയില്‍ പ്രവേശിച്ചതിന്റെ നാലാം ദിവസമായിരുന്നു അപകടം. അച്ഛന്‍ രാധാകൃഷ്ണന്‍, അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്മിയും മക്കളായ ദക്ഷിണ്‍ദേവ്സ, ദേവ പ്രയാഗ് എന്നിവരടങ്ങുന്നതാണ് പ്രദീപിന്റെ കുടുംബം. 2018ലെ പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ പ്രദീപും ഉണ്ടായിരുന്നു. 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button