Latest NewsNewsIndia

‘ഞങ്ങൾക്ക് ചോദിക്കാനും പറയാനും എസ്.എഫ്.ഐ ഉണ്ട്’: മുട്ട തരാത്തതിനെതിരെ വിദ്യാർത്ഥികൾ

കൊപ്പൽ : ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന സർക്കാർ തീരുമാനത്തിനെതിരെ ലിംഗായത്ത് സന്യാസിമാർ രംഗത്ത് വന്നതോടെ, ഇവർക്കെതിരെ പരസ്യ പ്രതിഷേധവുമായി പെൺകുട്ടികൾ അടങ്ങുന്ന വിദ്യാർത്ഥി സംഘം. കൊപ്പൽ ജില്ലയിലെ ഗംഗാവതിയിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥികൾ ആണ് തങ്ങൾക്ക് മഠത്തിൽ ഉള്ളവർ മുട്ടയും പഴവും നിഷേധിക്കുന്നുവെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഉച്ചഭക്ഷണത്തിൽ മുട്ട അനുവദിച്ചില്ലെങ്കിൽ മഠത്തിൽ വന്ന് മുട്ട കഴിക്കുമെന്ന് പെൺകുട്ടി പറയുന്നത് വീഡിയോയിൽ കേൾക്കാം.

‘ഇത് നല്ലതാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? മുട്ട ഉൾപ്പെടുത്തിയില്ലെങ്കിൽ ഞങ്ങൾ എല്ലാം മരിക്കും. ഞങ്ങൾ മരിക്കുന്നതാണോ മുട്ട ഉൾപ്പെടുത്തുന്നത് ആണോ നല്ലത്? നിങ്ങളുടെ കുട്ടികളോട് നിങ്ങൾ ഇങ്ങനെ ചെയ്യുമോ? ഞങ്ങൾക്ക് മുട്ടയും പഴവും വേണം. ഇല്ലെങ്കിൽ ഞങ്ങൾ നിങ്ങളുടെ മഠത്തിൽ വന്ന് അവിടെ നിന്നും മുട്ട കഴിക്കും. അതിനു അവസരം ഉണ്ടാക്കണോ? ഒന്നല്ല, രണ്ടെണ്ണം കഴിക്കും. നിങ്ങളാരാണ് ഞങ്ങളോട് മുട്ട കഴിക്കരുത് എന്ന് പറയാൻ? ഇല്ലെങ്കിൽ ഞങ്ങൾ ഇങ്ങനെ തന്നെ സമരം ചെയ്യും. ഞങ്ങളെ ആരെ കൊന്നാലും ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആളുണ്ട്. ഞങ്ങൾക്ക് ആരും ഇല്ല, ടീച്ചർ ഇല്ല, വീട്ടുകാർ ഇല്ലാ എന്നൊന്നും കരുതണ്ട. ഞങ്ങൾക്ക് വേണ്ടി ഒരു പ്രസ്ഥാനമുണ്ട്. ഞങ്ങളുടെ എസ്.എഫ്.ഐ. അവരെല്ലാവരും ഞങ്ങളുടെ കൂടെ ഉണ്ട്.

Also Read:വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

ഞങ്ങളോട് കളിക്കാൻ നിന്നാൽ ഞങ്ങൾ കുട്ടികൾ എല്ലാത്തിനും റോഡിൽ വന്ന് സമരം ചെയ്യണോ? നിങ്ങളുടെ മഠത്തിന് ഞങ്ങൾ സംഭാവന നൽകിയിട്ടില്ലേ? അങ്ങനെയെങ്കിൽ നിങ്ങൾ എന്തിനാണ് ഞങ്ങളുടെ പണം കൊണ്ട് ഭക്ഷണം കഴിക്കുന്നത്? ആ പണം വലിച്ചെറിയൂ. അല്ലെങ്കിൽ ആ പണം തരൂ, ഞങ്ങൾ കഴിക്കാം. ഞങ്ങളുടെ വീടുകളിൽ ദാരിദ്ര്യം ആയതിനാലാണ് ഞങ്ങൾ സർക്കാർ സ്‌കൂളുകളിൽ വരുന്നത്. ഞങ്ങളെ കുറച്ചു കാണരുത്, ഞങ്ങൾ കുട്ടികളാണെന്ന് കരുതി ചെറുതാണെന്ന് കരുതണ്ട. ഞങ്ങൾ നിങ്ങളുടെ മഠത്തിൽ വന്ന് അവിടെ ഇരിക്കും. ഗംഗാവതിയിലെ എല്ലാ വിദ്യാർത്ഥികളും വന്നാൽ നിങ്ങളുടെ മഠം നിലനിൽക്കില്ല. ഞങ്ങൾ വന്നാൽ നിങ്ങളുടെ മഠത്തിൽ ഒരിഞ്ച് ഇടമുണ്ടാകില്ല, അത്രയും വിദ്യാർത്ഥികളുണ്ട്. ഞങ്ങൾ ഒറ്റയ്ക്കാണ് എന്ന് കരുതണ്ട, ഞങ്ങൾ വിചാരിച്ചാൽ ഈ ഗംഗാവതി താലൂക്ക് മുഴുവൻ ഇളകി വന്നാൽ ഈ മഠം തന്നെ ഉണ്ടാകില്ല’, അവർ കൂട്ടിച്ചേർത്തു.

അതേസമയം, വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ടയും നൽകാൻ കർണാടക സർക്കാർ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. പോഷകാഹാരക്കുറവ് നേരിടാൻ ബിദാർ, റായ്ച്ചൂർ, കലബുറഗി, യാദ്ഗിർ, കൊപ്പൽ, ബല്ലാരി, വിജയപുര എന്നീ ഏഴ് ജില്ലകളിലെ വിദ്യാർത്ഥികൾക്ക് മുട്ട നൽകുമെനായിരുന്നു നവംബർ 23 ന് സർക്കാർ പ്രഖ്യാപിച്ചത്.

Also Read:ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ കൊടിയേറും: കൈനിറയെ സമ്മാനങ്ങൾ നേടാൻ അവസരം

എന്നാൽ, ഇതിനെ തുടർന്ന് ലിംഗായത്ത്, ബ്രാഹ്മണ സമുദായത്തിൽ പെട്ടവർ ഈ നീക്കത്തെ എതിർത്തു. പരമ്പരാഗതമായി വന്ന ഭക്ഷണരീതി മാറ്റാൻ പാടില്ലെന്നും എന്ത് കഴിക്കണം എന്ന കാര്യത്തിൽ ധാരണ ഉണ്ടാകില്ലെന്നും ഇവർ ഒരു മാധ്യമത്തോട് വ്യക്തമാക്കി. ‘പരമ്പരാഗതമായി വന്ന ഭക്ഷണരീതി മാറ്റാൻ പാടില്ല. സ്കൂളിൽ മുട്ട കൊടുക്കുന്നത് സമൂഹത്തിന് നല്ലതല്ല. സ്കൂൾ പഠിപ്പിക്കാനുള്ളതാണ്, ജീവിതശൈലി മാറ്റാനുള്ള സ്ഥലമല്ല’, പേജാവര മഠാധിപതി വ്യക്തമാക്കി.

മുട്ട വിളമ്പിയാൽ സ്‌കൂളുകൾ സൈനിക കാന്റീനുകളാകുമെന്നും പകരം ധാന്യങ്ങളും പയറുവർഗങ്ങളും നൽകണമെന്നും ലിംഗായത്ത് സന്യാസി ചന്നബസവാനന്ദ സ്വാമിജി പറഞ്ഞിരുന്നു. സർക്കാർ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ മതസംഘടനകളുടെ തീരുമാനത്തിൽ മാറ്റം വരുത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിനോട് ആവശ്യപ്പെട്ട് നിരവധി സാമൂഹ്യ പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button