Latest NewsIndia

ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല: പോയത് സീറ്റ് കിട്ടാത്തവർ

യോഗി സര്‍ക്കാരില്‍ നിന്ന് മൂന്ന് മന്ത്രിമാര്‍ രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത് അവർക്ക് ബിജെപിയിൽ വീണ്ടും സീറ്റ് ലഭിക്കാത്തതിനാലാണ്

ദില്ലി: ഉത്തര്‍പ്രദേശില്‍ ഇപ്പോൾ നടന്ന കൂറുമാറ്റത്തിൽ ആശങ്കകള്‍ ഇല്ലെന്ന് പ്രഖ്യാപിച്ച് ബിജെപി. പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് ബാധിക്കുകയേ ഇല്ലെന്ന് ബിജെപി നേതൃത്വം പറയുന്നു. ഒബിസി വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ആവശ്യമായ നേതാക്കള്‍ ഇപ്പോഴും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് നേതൃത്വം പറയുന്നു. യോഗി സര്‍ക്കാരില്‍ നിന്ന് മൂന്ന് മന്ത്രിമാര്‍ രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത് അവർക്ക് ബിജെപിയിൽ വീണ്ടും സീറ്റ് ലഭിക്കാത്തതിനാലാണെന്നാണ് ബിജെപി പറയുന്നത്.

യുപിയില്‍ 300 സീറ്റിന് മുകളില്‍ ഉറപ്പായും നേടുമെന്ന് ബിജെപി പറയുന്നു. കഴിഞ്ഞ തവണ 325 സീറ്റ് നേടിയാണ് ബിജെപി സഖ്യം യുപിയില്‍ അധികാരത്തിലെത്തിയത്. സ്വാമി പ്രസാദ് മൗര്യ അടക്കമുള്ള പാര്‍ട്ടി വിട്ടതിന് കാരണമുണ്ടെന്ന് ബിജെപി പറയുന്നു. പലര്‍ക്കും ടിക്കറ്റ് നല്‍കാന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ലായിരുന്നു. ഇവര്‍ ടിക്കറ്റ് നിഷേധിക്കും എന്ന് സ്വയം ബോധ്യമുള്ളത് കൊണ്ടാണ് എസ്പിയിലേക്ക് പെട്ടെന്ന് തന്നെ മാറാന്‍ കാരണം. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ഇവര്‍ എസ്പിയിലേക്ക് കൂറുമാറിയതാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം എസ്പിക്കുള്ള ആശങ്ക ഇവര്‍ക്കുള്ള രാഷ്ട്രീയ ശക്തി തെളിയിക്കലാണ്. സ്ഥാനാര്‍ത്ഥിത്വം നല്‍കുകയും എന്നാല്‍ പരാജയപ്പെടുകയും ചെയ്താല്‍ അത് അഖിലേഷിന് വലിയ തിരിച്ചടിയാവും. ഇവര്‍ക്ക് സ്വാധീനമുണ്ടെങ്കില്‍ മാത്രം മത്സരിപ്പിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള നിര്‍ദേശം.എംപിമാരെ ഇത്തവണ ബിജെപി മത്സരിപ്പിക്കുന്നില്ല. പാര്‍ട്ടിക്ക് വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അടക്കം യുപിയില്‍ നിന്ന് എംപിമാരെ ആവശ്യമാണ്.

അതോടൊപ്പം ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലധികം അംഗങ്ങള്‍ക്ക് സീറ്റ് ചോദിച്ചാല്‍, അതും ഇത്തവണ ലഭിക്കില്ല. പാര്‍ട്ടിയിൽ കൂറുമാറിയ പല നേതാക്കളും മക്കള്‍ക്ക് സീറ്റ് നല്‍കണമെന്ന ആവശ്യത്തിലാണ്. എന്നാല്‍ കേന്ദ്ര നേതൃത്വം ഇതിന് തയ്യാറല്ല. കഴിവുണ്ടെങ്കില്‍, പ്രത്യേകിച്ച് ജനപിന്തുണയുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന് ബിജെപി നേതൃത്വം ഈ എംപിമാരെ അറിയിച്ചിട്ടുണ്ട്. മുലായം സിംഗിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേരുമെന്ന് ഉറപ്പാണ്.

എന്നാല്‍ ഇവര്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പില്ല.സഖ്യത്തിന്റെ കാര്യത്തിലും ഏകദേശം തീരുമാനം ആയിട്ടുണ്ട്. അനുപ്രിയ പട്ടേലിന്റെ അപ്‌നാദളുമായി ബിജെപിക്ക് യുപിയില്‍ സഖ്യമുണ്ട്. സഞ്ജയ് നിഷാദിന്റെ പാര്‍ട്ടിയുമായും സഖ്യമുണ്ട്. എന്നാല്‍ ബാബു സിംഗ് കുശ്വാഹയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാകാന്‍ സാധ്യത കുറവാണ്. ഒരു പാര്‍ട്ടിയുടെയും സഖ്യമില്ലാതെ തന്നെ ജയിക്കാനാവുമെന്നാണ് യോഗി ആദിത്യനാഥ് കണക്ക് കൂട്ടുന്നത്. പക്ഷേ നരേന്ദ്ര മോദിയുടെ പ്രചാരണത്തില്‍ കൂടുതല്‍ ഫോക്കസ് ചെയ്യാന്‍ സംസ്ഥാന നേതൃത്വം താല്‍പര്യപ്പെടുന്നത്.

ഒബിസികളും ദളിതുകളും ബ്രാഹ്മണരും ക്ഷത്രിയരും യോഗിക്കെതിരെ വോട്ട് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് മാറ്റിയെടുക്കാന്‍ മോദിയുടെ പ്രചാരണങ്ങള്‍ക്ക് സാധിക്കും.ഒബിസികളുടെ വിശ്വസ്ത നേതാവാണ് മോദി ഇപ്പോഴും. അതിനു ഇതുവരെ മാറ്റമില്ല. ആദ്യ രണ്ട് ഘട്ടത്തില്‍ തന്നെ 83 സീറ്റ് ബിജെപി ഇത്തവണയും നേടുമെന്നാണ് ബിജെപി പറയുന്നത്. പശ്ചിമ യുപിയില്‍ ഇത്തവണ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ നേട്ടം ഉണ്ടാകുമെന്നും ബിജെപി പറയുന്നു. എല്ലാ സീറ്റുകളിലേക്കും ഉള്ള സ്ഥാനാര്‍ത്ഥികളെ ഈ മാസം അവസാനത്തിനുള്ളില്‍ ബിജെപി നേതൃത്വം പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button