KeralaLatest NewsIndia

കാണാതായ പെൺകുട്ടികളെ ഫ്രഷ് ആകാമെന്ന് പറഞ്ഞ് ഫ്ലാറ്റിലെത്തിച്ചു: പോലീസ് സ്‌റ്റേഷനില്‍നിന്ന് ഇറങ്ങിയോടിയ പ്രതി പിടിയിൽ

കേസില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് മുങ്ങിയത്.

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ ചേവായൂര്‍ പോലീസ്‌ സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടി. പ്രതിയെ മണിക്കൂറുകള്‍ക്കം പോലീസ് പിടികൂടി. സ്റ്റേഷനിന്റെ പുറക് വശത്തുകൂടി പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കേസില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് മുങ്ങിയത്. തിരിച്ചലിനൊടുവില്‍ ലോ കോളേജ് പരിസരത്ത് നിന്നാണ് ഫെബിനെ പിടികൂടിയത്.

അവിടെയുള്ള ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇയാളെ സ്‌റ്റേഷനിലെത്തിച്ചു. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്റ്റേഷനില്‍ തന്നെയുണ്ടായിരുന്നു.സ്റ്റേഷന്റെ പുറത്ത് കാടുമൂടിയ സ്ഥലത്തും നിര്‍മാണം നടക്കുന്ന കെട്ടിടത്തിലും ഫെബിന്‍ റാഫിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കോഴിക്കോട് നഗരത്തിലേക്കും പരിശോധന വ്യാപിപ്പിച്ചിരുന്നു. ബെംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെ യുവാക്കള്‍ പിടിയിലായത്.

പെൺകുട്ടികളെ ടോം തോമസും ഫെബിൻ റാഫിയും ചേർന്ന് ഫ്ലാറ്റിലേക്ക് ക്ഷണിച്ചത് ഫ്രഷാകാമെന്ന് പറഞ്ഞ്. ട്രെയിനിൽ ബാംഗ്ലൂരിലെത്തിയ പെൺകുട്ടികൾ അവിടെ വെച്ചാണ് യുവാക്കളെ പരിചയപ്പെട്ടത്. ഫ്ലാറ്റിലേക്ക് വിളിച്ചുകൊണ്ടുപോയ ശേഷം യുവാക്കൾ പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കൊല്ലം കണ്ണനല്ലൂർ സ്വദേശി ടോം തോമസ്, കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ പ്രകാരം കേസെടുത്തു.

റിപ്പബ്ലിക്ക് ഡേയായ 26ന് വൈകിട്ട് ഗേൾസ് ഹോമിൽനിന്നു പുറത്തുകടന്ന 6 പെൺകുട്ടികൾ പാലക്കാടുനിന്നും ട്രെയിൻ മാർഗം ബെംഗളൂരു വൈറ്റ് ഫീൽഡിൽ എത്തി. അവിടെവച്ചാണ് ടോം തോമസിനെയും ഫെബിൻ റാഫിയെയും പരിചയപ്പെടുന്നത്. ഗോവയിലേക്കു പോകുകയാണെന്നും ബാഗ് നഷ്ടപ്പെട്ടെന്നും പെൺകുട്ടികൾ പറഞ്ഞതിനെ തുടർന്ന് ‘ഫ്രഷ് ആകാമെന്ന്’ പറഞ്ഞ് മടിവാളയിലെ ഫ്ലാറ്റിലേക്ക് കുട്ടികളെ ടോം തോമസ് ക്ഷണിക്കുകയായിരുന്നു. കുട്ടികൾ സമ്മതിച്ചതോടെ അവരെ ബസിൽ കയറ്റി വിട്ട ശേഷം ടോം തോമസും ഫെബിൻ റാഫിയും ബൈക്കിൽ പുറകേ പോയി.

പെൺകുട്ടികളെ ഫ്ലാറ്റിൽ എത്തിച്ചശേഷം പുറത്തേക്ക് പോയ ഇവർ മദ്യവും ഭക്ഷണവുമായാണ് തിരിച്ചെത്തിയത്.പെൺകുട്ടികളിൽ ഒരാൾക്ക് മദ്യപിക്കുന്ന ശീലമുണ്ടെന്നു പൊലീസ് പറയുന്നു. യുവാക്കൾക്കൊപ്പം മദ്യപിച്ച് സ്വബോധമില്ലാതെ പെരുമാറാൻ തുടങ്ങിയപ്പോൾ ടോം തോമസും ഫെബിൻ റാഫിയും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. മറ്റു പെൺകുട്ടികൾ ബഹളമുണ്ടാക്കി പുറത്തേക്ക് ഓടിയതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്.പൊലീസ് എത്തുമ്പോഴേക്കും 5 പെൺകുട്ടികൾ രക്ഷപ്പെട്ടു. ഒരു കുട്ടിയെയും രണ്ടു യുവാക്കളെയും കസ്റ്റഡിയിലെടുത്തു.

ബസ് മാർഗം നിലമ്പൂർ എടക്കരയിൽ എത്തിയപ്പോഴാണ് 4 പെൺകുട്ടികളെ പിടികൂടിയത്. ഒരു പെൺകുട്ടിയെ പിന്നീട് ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിൽ മാണ്ഡ്യയിൽ വച്ചു കണ്ടെത്തി. എടക്കരയിൽ പിടിയിലായ 4 പെൺകുട്ടികളെ ഇന്നലെ വൈകിട്ടും കർണാടകയിൽ പിടിയിലായ പെൺകുട്ടികളെയും ടോം തോമസ്, ഫെബിൻ റാഫി എന്നിവരെയും ഇന്നു പുലർച്ചെ കോഴിക്കോട്ടെത്തിക്കുകയായിരുന്നു. പോക്സോ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button