Latest NewsIndia

‘സ്ത്രീകൾക്ക് സുരക്ഷയൊരുക്കി, ഗുണ്ടകളെ നിയമം പഠിപ്പിച്ചു’ : യോഗി സർക്കാരിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ ഭരണത്തിനു കീഴിൽ സ്ത്രീകളുടെ സുരക്ഷ വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വെർച്ച്വൽ ആയിട്ടാണ് മോദി യോഗത്തിൽ പങ്കെടുത്തത്. പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ അഞ്ചു ജില്ലകളിലെ 21 നിയമസഭാ മണ്ഡലങ്ങളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.

അഞ്ച് വര്‍ഷം മുമ്പ് ഉത്തർപ്രദേശിൽ വ്യാപാരികള്‍ കൊള്ളയടിക്കപ്പെട്ടിരുന്നുവെന്നും, സ്ത്രീകള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ സാധിക്കില്ലായിരുന്നെന്നും മോദി പറഞ്ഞു. മാഫിയകളെയും ഗുണ്ടകളെയും യോഗി സര്‍ക്കാര്‍ ഒരു പാഠം പഠിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ‘സബ്കാ സാത്ത്, സബ്കാ വികാസ്’ ഉറപ്പാക്കിയെന്നും മോദി വ്യക്തമാക്കി. സംസ്ഥാനത്ത് സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാന്റുകള്‍ കര്‍ഷകര്‍ക്ക് പുതിയ വരുമാനം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുണ്ടകളുടെ തട്ടിക്കൊണ്ടു പോകലും വിട്ടയക്കാൻ മോചനദ്രവ്യം ആവശ്യപ്പെടലും ഇടത്തരക്കാരുടെയും വ്യാപാരികളുടെയും ജീവിതം തകര്‍ത്തുവെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യോഗി സര്‍ക്കാര്‍ സംസ്ഥാനത്തെ ഈ അവസ്ഥകളില്‍ നിന്ന് കരകയറ്റിയെന്നും മോദി പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് വൻതോതിൽ പ്രചരണം നടത്തുകയാണ് പാര്‍ട്ടികള്‍. ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നുമാണ് നടക്കുക. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നുമാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button