കേച്ചേരി: അമിതവേഗതയിൽ എത്തിയ ഇന്നോവ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയി. അതേസമയം ഒന്നര മണിക്കൂറിനുളളിൽ സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷികളുടെയും സഹായത്തോടെ വാഹനം കണ്ടെത്തിയ പോലീസ് ഇന്നോവ ഓടിച്ചിരുന്ന തലക്കോട്ടുകര സ്വദേശി ഷിനിലിനെ കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്‌ച്ച പുലർച്ചെ അഞ്ച് മണിയോടെ തലക്കോട്ടുകര നായരങ്ങാടിയിലായിൽ നടന്ന അപകടത്തിൽ കേച്ചേരിയിൽ നിന്ന് തലക്കോട്ടുകര ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയുടെ പിന്നിൽ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. റോഡിൽ തലയിടിച്ച് വീണ ഡ്രൈവർ പെരുമണ്ണ് തെക്കൂട്ടയിൽ ദാസനെ ആക്ട്‌സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേച്ചേരി സെന്ററിലെ ഓട്ടോ ഡ്രൈവർമാർ നൽകിയ വിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ വാഹനത്തിന്റെ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് വാഹനവും ഷിനിലിനെയും കസ്റ്റഡിയിലെടുത്തത്. അപകടം നടന്ന സമയത്ത് ഷിനിൽ മദ്യലഹരിയിലാണ് വാഹനം ഓടിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു.
അമിത വേഗത്തിലായിരുന്നു വാഹനം പോയതെന്നും കാറിൽ ഇയാൾക്കൊപ്പം വേറെയും ആളുകൾ ഉണ്ടായിരുന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ ഇവരുടെ പേരുകൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലെടുത്ത ഷിനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കുന്നംകുളം പോലീസ് അറിയിച്ചു.
Post Your Comments