KeralaLatest NewsNews

ഇ സഞ്ജീവനിയിൽ പോസ്റ്റ് കോവിഡ് ഒപി ആരംഭിച്ചു

തിരുവനന്തപുരം: ഇ സഞ്ജീവനിയിൽ പോസ്റ്റ് കോവിഡ് ഒ.പി. സേവനം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് പോസ്റ്റ് കോവിഡ് ഒ.പി.യുടെ പ്രവർത്തനം. പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങൾ ഉള്ളവർ ഒ.പി. സേവനം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Read Also: ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസിലിരുത്തണം, അവരുടെ അവകാശം സംരക്ഷിക്കണം : സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം

പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങളായ വിട്ടുമാറാത്ത ചുമ, ശ്വാസതടസം, കിതപ്പ്, നെഞ്ചുവേദന, നെഞ്ചിൽ ഭാരം കയറ്റി വച്ചത് പോലുള്ള തോന്നൽ, തലവേദന, തലകറക്കം, ഓർമ്മക്കുറവ്, ഏകാഗ്രത നഷ്ടപ്പെടൽ, ഉറക്കക്കുറവ്, ആശയക്കുഴപ്പം, പേശീ വേദന, സന്ധി വേദന, അകാരണമായ ക്ഷീണം, കാൽപാദങ്ങളിൽ ഉണ്ടാകുന്ന നീർവീക്കം, മാനസിക പ്രശ്‌നങ്ങൾ എന്നിവ ഉള്ളവർ ഇ സഞ്ജീവനി പോസ്റ്റ് കോവിഡ് ഒ.പി. സേവനം പ്രയോജനപ്പെടുത്തണം.

മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ കീഴിൽ പരിശീലനം ലഭിച്ച ഡോക്ടർമാരാണ് ഇ സഞ്ജീവനി പോസ്റ്റ് കോവിഡ് ഒ.പി വഴി സേവനം നൽകുന്നത്. ആദ്യ ദിവസം തന്നെ നൂറിലധികം പേരാണ് പോസ്റ്റ് കോവിഡ് ഒ.പി സേവനം പ്രയോജനപ്പെടുത്തിയത്. ഇതുകൂടാതെ കോവിഡ് ഒ.പിയിൽ രോഗികൾക്ക് 24 മണിക്കൂറും സേവനം ലഭ്യമാണ്.

എങ്ങനെ ഇ സഞ്ജീവനി വഴി ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം. ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. തുടർന്ന് ലഭിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ലഭിച്ച ടോക്കൺ നമ്പർ ചേർത്ത് പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.

വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരം സംസാരിക്കാം. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്യാം. ഇ സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകളും പരിശോധനയും സൗജന്യമായി ലഭിക്കും. സംശയങ്ങൾക്ക് ദിശ 104, 1056, 0471-2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാം.

Read Also: ഡ്രൈ ഡേകളുടെ എണ്ണം 21ല്‍ നിന്നും വെറും മൂന്നായി, വിദേശമദ്യത്തിന് 40 % വരെ വില കുറഞ്ഞു: പുതിയ തീരുമാനങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button