തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ട് വരുന്നതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ട് വരികയാണ്. അമിത ആശങ്കക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തില്‍ ലഭിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാനാണ് എംബസി അറിയിച്ചിട്ടുള്ളതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ഈ വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ, എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം നേരത്തേ തന്നെ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. അനിവാര്യമായി യുക്രൈനിൽ തങ്ങേണ്ടവരല്ലാതെയുള്ള വിദ്യാര്‍ഥികളടക്കമുള്ളവര്‍ തിരച്ച് പോകാനുള്ള എംബസിയുടെ നിര്‍ദ്ദേശവും നേരത്തേ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു എന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ഇപ്പോള്‍ യുക്രൈനിലുള്ളവര്‍ക്ക് കിയവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം [email protected] എന്ന ഇ-മെയില്‍ വിലാസവും പ്രയോജനപ്പെടുത്താം. കൂടാതെ, യുക്രൈനിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരിലോ [email protected] എന്ന ഇ-മെയിലിലോ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments