Latest NewsFootballNewsInternationalSports

ഉക്രൈൻ അധിനിവേശം: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ നടത്തിപ്പ് അവകാശം കൈമാറി

മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശക്തരായ ചെൽസിയുടെ നടത്തിപ്പ് അവകാശം കൈമാറി ടീം ഉടമ റൊമാൻ അബ്രമോവിച്ച്. റഷ്യക്കാരനാണ് റൊമാൻ അബ്രമോവിച്ച്. റഷ്യൻ ഭരണകൂടവുമായും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും അടുത്ത ബന്ധമുള്ള വ്യവസായിയാണ് റൊമാൻ അബ്രമോവിച്ച്. റഷ്യൻ കോടീശ്വരൻമാ‍‍ർക്കും ബാങ്കുകൾക്കും ബ്രിട്ടൺ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ അബ്രമോവിച്ചിനെതിരെ ഇംഗ്ലണ്ടിൽ പ്രതിഷേധം ശക്തമായിരുന്നു.

ചെൽസി ഉടമയുടെ ബ്രിട്ടനിലെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് ലേബർ പാർട്ടി എംപി ക്രിസ് ബ്രയന്‍റ് പാർലമെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അബ്രമോവിച്ച് ചെൽസിയുടെ നടത്തിപ്പ് അവകാശം ക്ലബിന്‍റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറിയത്. അതേസമയം, ക്ലബിന്‍റെ ഉടമസ്ഥൻ ഇപ്പോഴും അബ്രമോവിച്ച് തന്നെയാണ്. ക്ലബിന്‍റെയും താരങ്ങളുടെയും ആരാധകരുടേയും നല്ല താല്പര്യം പരിഗണിച്ചാണ് തീരുമാനമെന്ന് അബ്രമോവിച്ച് പറഞ്ഞു.

എണ്ണ വ്യവസായിയായ അബ്രമോവിച്ച് 2003ൽ ഏകദേശം 1500 കോടി രൂപയ്ക്കാണ് ചെൽസി ഫുട്ബോള്‍ ക്ലബിന്‍റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ഇതിന് ശേഷം, പ്രീമിയർ ലീഗിലും എഫ്എ കപ്പിലും അഞ്ച് തവണയും ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും രണ്ട് വട്ടവും ചെൽസി ചാമ്പ്യൻമാരായി. റഷ്യൻ പാർലമെന്‍റിലെ അംഗമായിരുന്ന അബ്രമോവിച്ച് എട്ട് വർഷം പ്രവിശ്യ ഗവർണറുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button