KeralaLatest News

ഭര്‍ത്താവിനെ തല്ലിക്കൊന്ന സൗമ്യ നാട്ടുകാരിയുടെയും തല എറിഞ്ഞ് പൊട്ടിച്ച ക്രിമിനൽ: സംശയരോഗത്താൽ അനാഥരായത് 3 കുഞ്ഞുങ്ങള്‍

വിദേശത്തുജോലി ചെയ്‌തിരുന്ന സമയത്ത് ഷീജുവിന് 50 ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നു. ഈ പണം ഉപയോഗിച്ചാണ് ഇപ്പോള്‍ താമസിക്കുന്ന ഇരുനില വീട് നിര്‍മ്മിച്ചത്.

പാലോട്: ശിവരാത്രി ദിനത്തില്‍ ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പങ്കെടുത്ത ഷീജുവിനെ സംശയരോഗം മൂത്ത ഭാര്യ സൗമ്യ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് യുവതി കൊലനടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഭർത്താവിൻ്റെ തലയിൽ സിമൻ്റ് ഇഷ്ടിക ഉപയോഗിച്ച് അടിച്ചാണ് സൗമ്യ കൊലപാതകം നടത്തിയത്.

ആദ്യ അടിയിൽത്തന്നെ നിലത്തു വീണ ഷിജുവിനെ സൗമ്യ ടെെൽസ് കഷ്ണം ഉപയോഗിച്ചും ആക്രമിച്ചു. ഭർത്താവിൻ്റെ ചലനം നിലച്ചുവെന്ന് ബോധ്യപ്പെട്ടതോടെയാണ് സൗമ്യ ആക്രമണത്തിൽ നിന്നും പിൻമാറിയത്.
സമീപവാസികളുമായും ബന്ധുക്കളുമായും പൂര്‍ണമായി അകല്‍ച്ചയിലായിരുന്നു സൗമ്യ. സൗമ്യയുടെ സംശയത്തെച്ചൊല്ലി ഇരുവരും തമ്മില്‍ മുമ്പ് പലതവണ തര്‍ക്കമുണ്ടായിട്ടുണ്ട്. ഗൾഫിൽ നിന്നും ഒരാഴ്ച മുമ്പാണ് ഷിജു നാട്ടിലെത്തിയത്. ഷിജു നാട്ടിലെത്തിയ ശേഷവും കുടുംബത്തിൽ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ സൂചിപ്പിച്ചിട്ടുണ്ട്.

വെെകുന്നേരങ്ങളിലും രാത്രിയും ഷിജു മണിക്കൂറുകളോളം ഫോൺ ചെയ്യുന്നത് പതിവായതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് പറയപ്പെടുന്നത്. തന്നെ ഒഴിവാക്കി മറ്റൊരു സ്ത്രീയെ ഷിജു വിവാഹം കഴിക്കാൻ പോകുന്നു എന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്ന് സൗമ്യ പൊലീസിനോടു വ്യക്തമാക്കി. ഉത്സവം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഷിജു രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്നത് കുട്ടികൾ കാണുന്നത്. കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാർ സംഭവ സ്ഥലത്തേക്ക് എത്തിയത്.

ഭര്‍ത്താവിന്റെ വീടുമായി അകല്‍ച്ചയിലായിരുന്ന സൗമ്യ മാതാപിതാക്കളെ ഫോണില്‍ പോലും സംസാരിക്കാന്‍ ഷീജുവിനെ അനുവദിച്ചിരുന്നില്ല. വിദേശത്തുജോലി ചെയ്‌തിരുന്ന സമയത്ത് ഷീജുവിന് 50 ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നു. ഈ പണം ഉപയോഗിച്ചാണ് ഇപ്പോള്‍ താമസിക്കുന്ന ഇരുനില വീട് നിര്‍മ്മിച്ചത്. ഈ തുകയില്‍ നിന്ന് ഒരു രൂപപോലും ഷീജുവിന്റെ കുടുംബത്തിനു നല്‍കാന്‍ സൗമ്യ അനുവദിച്ചില്ല.

അഞ്ചുവര്‍ഷം മുമ്പ്, വീട് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ പാലുകാച്ചല്‍ ചടങ്ങ് നടത്തി ഷീജു തിരികെ പോയിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞമാസം 19നാണ് തിരിച്ചെത്തിയത്. പത്തുദിവസം കഴിഞ്ഞപ്പോള്‍ ഭാര്യയുടെ സംശയരോഗം ജീവനെടുത്തു. 16 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പാച്ചല്ലൂര്‍ പനത്തുറ വയലില്‍ വീട്ടില്‍ തങ്കരാജന്റെയും നിര്‍മ്മലയുടെയും മൂന്നുമക്കളില്‍ രണ്ടാമനാണ് ഷീജു. പ്രവാസിയായ ഷിബു, ഷീജ എന്നിവര്‍ സഹോദരങ്ങളാണ്.

അച്ഛനെ കൊലപ്പെടുത്തിയ അമ്മ പൊലീസ് പിടിയിലായതോടെ മക്കളായ ആദിത്യന്‍, അച്ചു, ഐശ്വര്യ എന്നിവരുടെ കാര്യമാണ് ദുരിതത്തിലായത്. സൗമ്യ സ്ഥിരം കുഴപ്പക്കാരിയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു മാസം മുമ്പ് സൗമ്യ പ്രദേശവാസിയായ സ്ത്രീയുടെ തല ഓടെറിഞ്ഞ് പൊട്ടിച്ചിരുന്നു. കൊലപാതക വിവരമറിഞ്ഞ് റൂറല്‍ എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥ് പാലോട് സ്റ്റേഷനിലെത്തി സൗമ്യയെ ചോദ്യം ചെയ്‌തു.

നെടുമങ്ങാട് ഡിവൈ.എസ്.പി സുല്‍ഫിക്കര്‍, പാലോട് സി.ഐ സി.കെ. മനോജ്, എസ്.ഐ നിസാറുദ്ദീന്‍, ഗ്രേഡ് എസ്.ഐമാരായ വിനോദ്, സാംരാജ്, ഉദയന്‍, റഹിം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഫോറന്‍സിക് വിഭാഗം, ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button