കൊല്ലം : പൊലീസിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ അര്‍ധരാത്രി വീട്ടില്‍ കയറി പതിനാറുകാരനെ മര്‍ദിച്ചതായി പരാതി. ചവറ സ്വദേശി അദന്‍ ഷായാണ് മർദനത്തിനിരയായത്. ഫെബ്രുവരി 27 നു പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം.
തെക്കുംഭാഗം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരും സമീപവാസികളായ ഒരു സംഘം യുവാക്കളും എത്തി ജനല്‍ച്ചില്ലുകള്‍ പൊട്ടിക്കുകയും കതക് ചവിട്ടിത്തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു എന്ന് അദന്‍ ഷാ പരാതിയിൽ പറയുന്നു.
കിടക്ക വിരി ഉപയോഗിച്ച് പൊലീസ് കൈകള്‍ പുറകോട്ട് കെട്ടി യുവാക്കള്‍ക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കുകയും യുവാക്കള്‍ ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. പുറത്തും നെഞ്ചിലും മര്‍ദനമേറ്റ പാടുണ്ട്. സംഭവ ദിവസം തമിഴ്‌നാട്ടുകാരാനായ സുഹൃത്ത് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
അതേസമയം പൊലീസിനെതിരായ ആരോപണങ്ങൾ തെക്കുംഭാഗം പൊലീസ് നിഷേധിച്ചു. രാത്രി സമീപത്തെ വീടിന്റെ ചില്ല് തകര്‍ത്തതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷിച്ചെത്തിയതെന്നും അദന്‍ഷാ ഉള്‍പ്പെടെ 4 പേരെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു.
Post Your Comments