KeralaCinemaMollywoodLatest NewsNewsEntertainment

രണ്ട് പഴശ്ശിരാജയും രണ്ട് കുഞ്ഞാലിയും: മമ്മൂട്ടിയും മോഹൻലാലും പിന്നെ കൊട്ടാരക്കര ശ്രീധരന്‍ നായരും – സായ് കുമാർ പറയുന്നു

മോഹൻലാൽ നായകനായ കുഞ്ഞാലി മരയ്‌ക്കാരേക്കാൾ, തന്റെ അച്ഛൻ ചെയ്ത കുഞ്ഞാലിയെ ആണ് ഇഷ്ടമായതെന്ന് നടൻ സായ് കുമാർ. രണ്ട് കുഞ്ഞാലിയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള സിനിമയിൽ പുറത്തിറങ്ങിയ, രണ്ട് കുഞ്ഞാലി മരയ്ക്കാർ – പഴശ്ശിരാജ ചിത്രങ്ങളെ താരതമ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ അച്ഛന്‍ അഭിനയിച്ച കുഞ്ഞാലിമരക്കാറല്ല, അപ്പുറത്ത് ലാല്‍ സാറ് അഭിനയിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കുഞ്ഞാലി. ആ കുഞ്ഞാലിയും ഈ കുഞ്ഞാലിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. രണ്ടും രണ്ടാണ്. എന്റെ അച്ഛന്‍ അഭിനയിച്ച കുഞ്ഞാലി മരക്കാറിന്റെ യൊതൊരു ടച്ചുമില്ലാത്ത ഒരു സംഭവമാണ് ഇത്. നമ്മുടെ മനസിനകത്ത് കോഴിക്കോട്ടുകാരനായ കുഞ്ഞാലി മരക്കാറെന്ന് പറയുമ്പോള്‍ അന്നത്തെ മുസ്‌ലിം തറവാട്ടിലുള്ള ചങ്കുറപ്പുള്ള, കൊതുമ്പു വള്ളത്തില്‍ പോയിട്ട് പോടാ മറ്റേ മോനേന്നു പറയുന്ന രീതിയില്‍ നിന്ന് വാരിക്കുന്തം വെച്ചിട്ട് ഫൈറ്റ് ചെയ്യുന്ന ആളാണ്.

Also Read:1,836 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ഇടത്തോട്ട് മുണ്ടും ഉടുത്തിട്ട് ബെല്‍റ്റും കെട്ടീട്ട് താടീം, മൊട്ടേം, ആ ലൈനില്‍ നിന്നിട്ട് ഒരു പോക്ക് പോകുന്നേന്റെ സുഖം ഈ കുഞ്ഞാലിയില്‍ എനിക്ക് തോന്നിയില്ല. ചിലപ്പോള്‍ ഞാന്‍ ആദ്യം കണ്ടത് മനസില്‍ നില്‍ക്കുന്നത് കൊണ്ടാവും. അച്ഛന്റെ സിനിമ ഉണ്ടാവാതെ ഈ സിനിമ കണ്ടാല്‍ ഇതാണ് കുഞ്ഞാലി എന്നൊരു ഇമേജുണ്ടാവുമായിരിക്കും. കുഞ്ഞാലിക്ക് പടച്ചട്ടയുള്ളതായി എനിക്ക് അറിവില്ല. നമ്മുടെ നാടല്ലേ. അച്ഛന്‍ ഉടുത്തിരുന്നത് ഗ്രീനിഷ് കളറില്‍ ബ്ലാക്ക് ലൈനിലുള്ള ഒരു മുണ്ടാണ്. പിന്നെ ഒരു കത്തി, ഒരു വാളും കയ്യിലൊരു കെട്ടും,’ സായ് കുമാര്‍ പറഞ്ഞു. 1967 ലായിരുന്നു കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കുഞ്ഞാലി മരക്കാര്‍ പുറത്ത് വന്നത്.

Also Read:രാജ്യാന്തര ബോട്ട് ഷോ: തയ്യാറെടുപ്പുകളുമായി ദുബായ് ഹാർബർ

മമ്മൂട്ടിയുടെ പഴശ്ശിരാജയെ കുറിച്ചും സായ് കുമാർ തുറന്നു പറയുന്നു. ‘മമ്മൂട്ടിയുടെ പഴശ്ശിരാജയില്‍ വേറെ ഒരുപാട് കഥകള്‍ വരുന്നുണ്ട്. അച്ഛന്റെ സിനിമയെക്കാള്‍ വേഷവിധാനങ്ങളെക്കാള്‍ നന്നായിരുന്നത് ഹരിഹരന്‍ സാറിന്റെ പഴശ്ശിരാജയിലേതാണ്. അച്ഛന്റേത് കിന്നരിയും തൊപ്പിയുമൊക്കെയായിരുന്നു. ഇത് നാച്ചുറലായിരുന്നു. മമ്മൂട്ടിയുടെ പഴശ്ശിരാജ കാണുമ്പോള്‍ നമ്മുടേതായ ഒരു സ്പിരിറ്റ് തോന്നും. പഴയ കുഞ്ഞാലിയും ഇപ്പോഴത്തെ പഴശ്ശി രാജയുമാണ് എനിക്ക് ഇഷ്ടം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1964ലാണ് കൊട്ടാരക്കര ശ്രീധരൻ നായരുടെ പഴശിരാജ റിലീസ് ചെയ്തത്.

മോഹൻലാലിന്റെ കുഞ്ഞാലിയേക്കാൾ അച്ഛന്റെ കുഞ്ഞാലിയെ ആണ് ഇഷ്ടമായതെന്ന് വ്യക്തമാക്കിയ സായ് കുമാർ, അച്ഛന്റെ പഴശ്ശിരാജയെക്കാള്‍ ഇഷ്ടം മമ്മൂട്ടിയുടെ പഴശ്ശിരാജയാണെന്നും വെളിപ്പെടുത്തി. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് കുമാറിന്റെ തുറന്നു പറച്ചിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button