Latest NewsKeralaCinemaMollywoodNewsEntertainment

ലിജു കൃഷ്ണയുടെ അറസ്റ്റ്: പരാതിക്കാരി സ്റ്റേഷനിലെത്തിയത് പാർവതിക്കും ഗീതു മോഹൻദാസിനും ഒപ്പം, നടിമാരും മൊഴി നൽകി

കൊച്ചി: പീഡനക്കേസിൽ അറസ്റ്റിലായ നവാഗത സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ മൊഴി നൽകിയവരിൽ നടിമാരായ പാർവതി തിരുവോത്തും ഗീതു മോഹൻദാസും. വനിതാ കൂട്ടായ്‌മയായ ഡബ്ല്യുസിസിയിൽ യുവതി നൽകിയ പരാതി സിറ്റി പൊലീസ് കമീഷണർക്ക് കൈമാറുകയായിരുന്നു. ശനിയാഴ്‌ച നടിമാരായ പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ് എന്നിവർക്കൊപ്പം യുവതി പൊലീസ്‌ സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. പിന്നാലെ, നടിമാരുടെ മൊഴിയും രേഖപ്പെടുത്തി.

ഇതിനിടെ, ലിജു കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പരാതിക്കാരിയായ യുവതിയുമൊത്ത് ലിജു പലയിടങ്ങളിൽ താമസിച്ചിട്ടുണ്ടെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിലെല്ലാം ഇരുവരും എത്തിയതിന് തെളിവുകൾ ലഭിച്ചുവെന്നും പോലീസ് പറഞ്ഞു. അറസ്റ്റിനെ തുടർന്ന്, ലിജു സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം ‘പടവെട്ടി’ന്റെ ചിത്രീകരണം നിർത്തിവെച്ചു.

Also Read:‘ഒന്നും ചെയ്യാൻ സമ്മതിക്കുന്നില്ല’: തനിക്കെതിരെ വേട്ടയാടലുകൾ തുടരുന്നുണ്ടെന്ന് സ്വപ്‍ന സുരേഷ്

പരാതി നൽകിയ യുവതി ലിജുവുമായുള്ള ബന്ധത്തെ പറ്റിയും താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെ പറ്റിയും കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് വഴി പുറത്തുവിട്ടിരുന്നു. ‘പടവെട്ട്’ എന്ന സിനിമയുടെ നിർമ്മാണ ആവശ്യങ്ങൾക്ക് വേണ്ടി വാടകക്കെടുത്ത വീട്ടിൽ തന്നെ നിർബന്ധപൂർവം കൊണ്ടുപോവുകയും, ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതി വെളിപ്പെടുത്തി. ‘എന്റെ കൺസെന്റ് ഇല്ലാതെ എന്നെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ആർത്തവത്തിലായിരുന്ന എനിക്ക് ശാരീരികമായി എതിർത്ത് നിൽക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. രക്തം കണ്ടിട്ടും അയാൾ നിർത്തിയില്ല. ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിനും അയാൾ തയ്യാറായില്ല’, യുവതി വെളിപ്പെടുത്തി.

അതേസമയം, ഇൻഫോപാർക്ക് സ്റ്റേഷൻ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തതെങ്കിലും പീഡനം നടന്നത് തൃക്കാക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഫ്‌ളാറ്റിലാണ്. ഇതിനാൽ കേസിന്റെ അന്വേഷണ ചുമതല തൃക്കാക്കര പോലീസിന് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button