KeralaLatest NewsIndiaNews

‘പൊട്ട് തൊടുന്നവരുമുണ്ട്’: ഹൈക്കോടതി വിധി മറ്റ് മതസ്ഥരുടെ ആചാരങ്ങളെയും ബാധിക്കുമെന്ന ആശങ്കയിൽ ഫാത്തിമ തഹ്‌ലിയ

മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കേണ്ട എന്ന സർക്കാർ നിലപാടിനെ അംഗീകരിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി മറ്റ് മതസ്ഥരുടെ ആചാരങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന പോയിന്റില്‍ നിന്നുകൊണ്ട് മാത്രമാണ് കോടതി ഈ വിഷയത്തെ പരിഗണിച്ചതെങ്കിൽ വിധി വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും ഫാത്തിമ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ദൗര്‍ഭാഗ്യകരമായ വിധിയാണ്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശമാണ് ഹിജാബ് ധരിക്കൽ. വിധി മറ്റ് മതസ്ഥരുടെ ആചാരങ്ങളെയും ബാധിക്കും. ഹിജാബ് ധരിക്കുന്നത് പോലെ പൊട്ടു തൊടുന്നവരുണ്ട്. രാജസ്ഥാനിലൊക്കെ തല മറയ്ക്കുന്ന ആളുകളെ കാണാന്‍ പറ്റും. വരും ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ എത്രമാത്രം സമാധാനപരമായ അന്തരീക്ഷം ഉണ്ടാവുമെന്നും നമ്മള്‍ നോക്കിക്കാണണം. സംഘപരിവാര്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ ഹിജാബ് വിഷയം മുന്‍നിര്‍ത്തി ഉണ്ടാക്കിയ സംഘര്‍ഷങ്ങള്‍ നമ്മള്‍ കണ്ടതും അനുഭവിച്ചതുമാണ്’, ഫാത്തിമ റിപ്പോർട്ടർ ചാനലിനോട് വ്യക്തമാക്കി.

Also Read:ഹൈക്കോടതി വിധി വേദനിപ്പിക്കുന്നു: ഹിജാബ് പെൺകുട്ടികളുടെ മൗലികാവകാശമാണെന്ന് കേരള മുസ്ലിം ജമാഅത്ത്

‘മുസ്ലിം വിശ്വാസത്തിന്റെ അടിസ്ഥാനം വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ ആണ്. വിശ്വാസത്തിന്റെ ഭാഗമായി തല മറക്കണമെന്ന് അതില്‍ പറയുന്നുണ്ട്. പിന്നെ എങ്ങനെ മറ്റൊരു വിധത്തിലുള്ള വിധി വന്നു എന്നത് പരിശോധിക്കണം. മറ്റു മതസ്ഥരുടെ അനിവാര്യ മതാചാരങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു വായന ഇതില്‍ നടന്നിട്ടുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. ഓരോ മതങ്ങളുടെയും ആത്മാവ് എന്താണെന്ന് അറിഞ്ഞാല്‍ മാത്രമേ അതിന്റെ അനിവാര്യ മതാചാരങ്ങളെ പറ്റി മനസിലാക്കാന്‍ കഴിയൂ’, തഹ്‌ലിയ ചൂണ്ടിക്കാട്ടി.

അതേസമയം, ഹിജാബിനെ വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ശരിവെക്കുന്ന കോടതി വിധി അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കർണാടകയിലെ വിദ്യാർത്ഥികൾ. വിധിക്കെതിരെ ചിലയിടങ്ങളിൽ പ്രതിഷേധം ആരംഭിച്ചു. ഇതിന് പിന്നാലെ, സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. ഉത്തരവിന്റെ പൂര്‍മ രൂപം ലഭിക്കുന്നതോടെ അപ്പീല്‍ നടപടികള്‍ തുടങ്ങുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button