KeralaLatest NewsIndia

ഫ്ലാറ്റിൽ നിന്നും ലഹരിമരുന്ന് പിടികൂടിയ സംഭവം: പ്രിഥ്വിരാജിനെ ചോദ്യം ചെയ്‌തേക്കും, എക്‌സൈസിന്റെ പ്രതികരണം പുറത്ത്

ആഫ്രിക്ക പോലെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും സിന്തറ്റിക് ഡ്രഗ്സ് എത്തിക്കുന്നവരാണ് പിടിയിലായത്.

കൊച്ചി: നടൻ പൃഥ്വിരാജിന്റെ ഫ്ലാറ്റിൽ നിന്നും ലഹരിവസ്തുക്കൾ പിടിച്ച സംഭവത്തിൽ താരത്തെയും ചോദ്യം ചെയ്തേക്കും. പ്രതിയായ നുജൂം സലിംകുട്ടിയുമായുള്ള പരിചയവും ഇയാളുടെ ഇടപാടുകളും സംബന്ധിച്ച് ഫ്ലാറ്റുടമക്ക് എന്തെങ്കിലും അറിയാമോ എന്ന അന്വേഷണമാകും എക്സൈസ് നടത്തുക. സാധാരണ ​ഗതിയിൽ മയക്കുമരുന്നുകൾ വാടക വീടുകളിൽ നിന്നോ ഹോട്ടലുകളിൽ നിന്നോ വാടക ഫ്ലാറ്റിൽ നിന്നോ പിടിച്ചെടുത്താൽ ഉടമസ്ഥനെ പ്രതിചേർക്കാറില്ല. പ്രതി കുറ്റം നിഷേധിച്ചാൽ മാത്രമാണ് മഹസർ സാക്ഷി എന്ന നിലയിൽ ഉടമസ്ഥനെ ചോദ്യം ചെയ്യുക.

അതുകൊണ്ട് തന്നെ, തേവര മാളിയേക്കൽ റോഡിലുള്ള അസറ്റ് കാസാ ഗ്രാൻഡെ ആഡംബര ഫ്ളാറ്റിലെ തന്റെ അപ്പാർട്ട്മെന്റിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ പൃഥ്വിരാജിനെ പ്രതിചേർക്കാനാകില്ലെന്നാണ് എക്സൈസും പൊലീസും നൽകുന്ന വിവരം. എന്നാൽ, പ്രതിക്ക് എങ്ങനെയാണ് ഈ വീട് കിട്ടിയതെന്നും അതിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കും. കൊല്ലം പുനലൂർ വാളക്കോട് പാണങ്ങാട് നസീം വില്ലയിൽ നുജൂം സലിംകുട്ടി(33)യുടെ പക്കൽ നിന്നുമാണ് ഏതാനും ദിവസങ്ങൾ മുൻപ് എക്സൈസ് സംഘം ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.

ഇയാൾ പഴം, പച്ചക്കറി വ്യവസായം നടത്തുന്നയാൾ എന്ന വ്യാജേനയാണ്, ഇവിടെ താമസിച്ചു ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. ഫ്ളാറ്റിന് 85,000 രൂപ പ്രതിമാസ വാടക ഇനത്തിൽ നൽകിയിരുന്നതായാണ് എക്സൈസ് സംഘത്തോട് പ്രതി വെളിപ്പെടുത്തിയത്. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തു വരുകയാണ്. തേവര മാളിയേക്കൽ റോഡിലുള്ള അസറ്റ് കാസാ ഗ്രാൻഡെ ആഡംബര ഫ്ളാറ്റിൽ അർദ്ധരാത്രിയിൽ നടത്തിയ റെയ്ഡിലാണ് പ്രതി ലഹരി ഉത്പന്നങ്ങളുമായി പിടിയിലാവുന്നത്.

തിരുവനന്തപുരത്തെ സ്‌ക്വാഡിന്റെ അന്വേഷണമാണ് കൊച്ചിയിലെ റെയ്ഡിലേക്ക് കാര്യങ്ങളെത്തിച്ചത്. കസ്റ്റംസുമായി ചേർന്ന് നടത്തിയ പാഴ്സൽ പരിശോധനയാണ് നിർണ്ണായകമായത്. തുടരന്വേഷണം എത്തുന്നത് പൃഥ്വിയുടെ ഫ്ളാറ്റിലാണെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ ഇടപെടലുകളുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്. പൃഥ്വിരാജിന്റെ ഫ്‌ളാറ്റിലെ റെയ്ഡ് വീഡിയോയിൽ പകർത്തരുതെന്ന് നിർദ്ദേശമുണ്ടായതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആഫ്രിക്ക പോലെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും സിന്തറ്റിക് ഡ്രഗ്സ് എത്തിക്കുന്നവരാണ് പിടിയിലായത്. കൂടാതെ, സിനിമ മേഖലയുമായി അടുത്ത് ബന്ധമുള്ള പ്രതി ലഹരി വസ്തുക്കൾ താരങ്ങൾക്ക് സപ്ലൈ ചെയ്യുന്ന ആളാണോയെന്നും സംശയമുണ്ട്.

നാലാം നിലയിലെ 4എ ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. എറണാകുളം എക്സൈസ് സിഐ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 6.927 ഗ്രാം കൊക്കെയ്നും 47.2 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുകളും 148 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കച്ചവടത്തിന് പുറമേ, ഇയാൾ ലഹരിമരുന്നിനും അടിമയാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ഒരു വർഷത്തിലധികമായി നുജൂം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിൽ താമസിച്ചു വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button