Latest NewsKeralaIndia

‘ദിലീപ് ഒരിക്കലും ക്വട്ടേഷൻ കൊടുത്തിട്ടില്ല, ഞങ്ങൾ തുല്യ ദുഖിതർ’: ദിലീപ് സഹായിക്കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി

ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും തനിക്ക് പട്ടിണി കിടക്കാതിരിക്കാൻ വേണ്ടത് സഹായിക്കണമെന്നും, അത് ദിലീപല്ല വേറെ ആരെങ്കിലും ചെയ്താലും താൻ സ്വീകരിക്കുമെന്നും ഇവർ പറയുന്നു.

എറണാകുളം: നടൻ ദിലീപിനെ പിന്തുണച്ച്, കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി. ദിലീപ് ഇപ്പോൾ നേരിടുന്ന വേദന തന്നെയാണ് താനും നേരിടുന്നതെന്ന് രാജേശ്വരി പറയുന്നു. ‘ഞാൻ സീരിയലിൽ കാശ് കൊടുത്ത് അഭിനയിച്ചു എന്ന് ചിലർ പറയുന്നു. അതൊന്നും സത്യമല്ല’ എന്നും രാജേശ്വരി പറയുന്നു. തന്നെ ശാരീരികമായി ആരും അക്രമിച്ചില്ലെങ്കിലും മാനസികമായി വിഷമിപ്പിക്കുകയാണെന്നും, ഇത് തന്നെയാണ് ദിലീപിനോട് കാണിക്കുന്നതെന്നും ഇവർ പറയുന്നു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവരുടെ വെളിപ്പെടുത്തൽ.

ദിലീപ് ക്വട്ടേഷൻ കൊടുക്കുമെന്ന് ഒരിക്കലും താൻ വിശ്വസിക്കുന്നില്ലെന്നും, ലോകത്ത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു നടനാണ് അദ്ദേഹം എന്നും ഇവർ പറയുന്നു. ദിലീപിന്റെ സഹായം വല്ലതും ലഭിച്ചിട്ടുണ്ടോ എന്ന് ഇവരോട് ചോദിക്കുമ്പോൾ, ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും തനിക്ക് പട്ടിണി കിടക്കാതിരിക്കാൻ വേണ്ടത് സഹായിക്കണമെന്നും ഇവർ പറയുന്നു. അത് ദിലീപല്ല, വേറെ ആരെങ്കിലും ചെയ്താലും താൻ സ്വീകരിക്കുമെന്നും ഇവർ പറയുന്നു.

അതേസമയം, സുമനസ്സുകൾ സഹായിച്ച ലക്ഷങ്ങൾ സീരിയൽ പിടിക്കാനായി രണ്ടുപേരുടെ കയ്യിൽ കൊടുത്തെന്നും അവർ പറ്റിച്ചെന്നും മുൻപ് രാജേശ്വരി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ താൻ ജീവിക്കാനായി ഹോംനേഴ്‌സ് ജോലി ചെയ്യുകയാണെന്നും പലപ്പോഴും ഭക്ഷണത്തിനായി ഭിക്ഷയെടുക്കുകയാണ് ചെയ്യുന്നതെന്നും ഇവർ മുൻപ് പറഞ്ഞിരുന്നു. സീരിയൽ പിടിക്കാനായി ഷംസീർ എന്ന ആളും റാഫി എന്ന ആളും തന്നോട് 6 ലക്ഷത്തോളം രൂപ വാങ്ങി എന്നും, ഇത് ഇവർ തിരിച്ചു തന്നില്ലെന്നും ഇവർ പറഞ്ഞിരുന്നു.

സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കിട്ടിയ ധനസഹായം തീര്‍ന്നതോടെ ഹോംനേഴ്സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിതമെന്ന് രാജേശ്വരി പറയുന്നു. പ്രതി അമിറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചതിന് പിന്നാലെ, രാജേശ്വരിക്ക് നല്‍കിയ പൊലീസ് സംരക്ഷണവും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.ജിഷയുടെ മരണത്തെ തുടര്‍ന്ന്, സര്‍ക്കാര്‍ ജോലി കിട്ടിയ സഹോദരി ദീപയ്ക്കൊപ്പമാണ് ഇപ്പോള്‍ രാജേശ്വരിയുടെ താമസം. പലരോടും ഭിക്ഷയെടുത്താണ് തന്റെ ജീവിതം മുന്നോട്ട് പോകുന്നതെന്നും രാജേശ്വരി പറയുന്നു.

അതേസമയം, രാജേശ്വരിക്കായി സ്വരൂപിച്ച മുഴുവന്‍ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്നും, പ്രതിമാസം അയ്യായിരം രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും എറണാകുളം ജില്ലാ ഭരണകൂടം വിശദീകരിച്ചു. രാജേശ്വരിയ്ക്കായി, സുമനസ്സുകളുടെ സഹായത്താല്‍ ലഭിച്ച തുക കൊണ്ട് സര്‍ക്കാര്‍ പുതിയ വീട് പണിതു.

2016 മെയ് മുതല്‍ 2019 സെപ്റ്റംബര്‍ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ലാ കളക്ടറുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിലെത്തിയത് 40,31,359 രൂപയാണ്. ഇതില്‍, പുതിയ വീട് പണിതതിന് 11.5 ലക്ഷത്തിലധികം രൂപ ചിലവായി. ബാക്കി മുഴുവന്‍ തുകയും രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ലാ ഭരണകൂടം മാറ്റിയെന്നും അധികൃതർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button