AlappuzhaAgricultureLatest NewsKeralaNattuvarthaNews

തുടർച്ചയായ വേനൽ മഴ: നെൽകാർഷിക മേഖലയിൽ കോടികളുടെ നഷ്ടം, കുട്ടനാട്ടിൽ വീണ്ടും മട വീണു

ആലപ്പുഴ: തുടർച്ചയായി പെയ്യുന്ന വേനൽ മഴയിൽ നെൽകാർഷിക മേഖലയിൽ കണക്കാക്കിയത് കോടികളുടെ നഷ്ടം. മഴ കനക്കുന്നതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ കർഷകർ കടുത്ത പ്രതിസന്ധിയിലായി.

മഴയിൽ കുട്ടനാട്ടിൽ ഇന്നലെ വീണ്ടും മടവീണ് പുഞ്ച കൃഷി നശിച്ചു. 600 ഏക്കറുള്ള കൈനകരി സി ബ്ലോക്ക് പാടശേഖരത്തിലാണ് കൃഷിനാശമുണ്ടായത്. 150 കർഷകരാണ് ഇവിടെ കൃഷിയിറക്കിയിരുന്നത്. വെള്ളപ്പാച്ചിലിൽ മോട്ടോർതറ ഉൾപ്പടെ തള്ളിപോകുകയായിരുന്നു. ഈ ആഴ്ച ഇവിടെ കൊയ്യാനിരുന്നതാണ്. വേനൽ മഴ മാറാതെ നിൽക്കുമ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച്ച ഭീഷണിയിലാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പള്ളിപ്പാട് പള്ളിക്കൽ മുല്ലേമൂല പാടത്തും, ഹരിപ്പാട് കൃഷിഭവൻ പരിധിയിലെ വഴുതാനം പടിഞ്ഞാറ്, തെക്ക് പാടത്തും മടവീഴ്ച്ചയുണ്ടായിരുന്നു. ജില്ലയിൽ എതാണ്ട് 28,000 ഹെക്ടർ പാടശേഖരങ്ങളിലാണ് പുഞ്ചക്കൃഷിയിറക്കിയത്. ഇതിൽ കേവലം പത്തു ശതമാനത്തോളം പാടത്ത് മാത്രമാണ് വിളവെടുപ്പ് നടന്നത്.

ശക്തമായ പുറംബണ്ട് നിർമിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതാണ് കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലെ കാർഷിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് കർഷകർ പറയുന്നത്.

2018ലെ മഹാ പ്രളയത്തിൽ കുട്ടനാട്ടിലെ ജലാശയങ്ങളാകെ എക്കലടിഞ്ഞ് ആഴം തീരെ കുറഞ്ഞു. ഇതോടെ ഒറ്റ മഴയിൽ തന്നെ ജലാശയങ്ങൾ കരകവിയുകയും പാടശേഖരങ്ങളിൽ വെള്ളം നിറയുകയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button