Latest NewsIndia

ഭർത്താവിനെ തല്ലിയോടിച്ചു, ഗർഭിണിയെ റെയില്‍വേ സ്റ്റേഷനില്‍ കൂട്ട ബലാത്സംഗം ചെയ്തു: കൗമാരക്കാരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

25 വയസ്സുകാരിയായ ഗര്‍ഭിണി, ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം റെയില്‍വേസ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ബെഞ്ചില്‍ ഉറങ്ങവെ ആയിരുന്നു ആക്രമിക്കപ്പെട്ടത്.

വിജയവാഡ: ആന്ധ്രപ്രദേശിനെ ഞെട്ടിച്ച് റെയില്‍വേ സ്റ്റേഷനില്‍ കൂട്ട ബലാത്സംഗം. ഗര്‍ഭിണിയായ യുവതിയാണ് റെപ്പല്ലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര പ്രദേശിലെ ബാപട്‌ല ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. 25 വയസ്സുകാരിയായ ഗര്‍ഭിണി, ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം റെയില്‍വേസ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ബെഞ്ചില്‍ ഉറങ്ങവെ ആയിരുന്നു ആക്രമിക്കപ്പെട്ടത്.

20 വയസ്സുളള പലുബോയിന വിജയകൃഷ്ണ, 25 വയസ്സുളള പാലുചുരി നിഖില്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ് എന്നാണ് വിവരം. പ്രതികള്‍ നേരത്തെ മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറയുന്നു.

സംഭവം ഇങ്ങനെ,

ബലാത്സംഗത്തിന് ഇരയായ യുവതി ഭര്‍ത്താവും മൂന്ന് കുട്ടികളുമൊത്ത് രണ്ട് ദിവസം മുന്‍പ് നിര്‍മ്മാണ ജോലികള്‍ക്കായി ഗുണ്ടൂരില്‍ എത്തിയതായിരുന്നു. യുവതി നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നാണ് വിവരം. തെനാലിയില്‍ നിന്നാണ് ട്രെയിനില്‍ കുടുംബം റെപാല്ലെ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത്. ഇവര്‍ എത്തുമ്പോള്‍ അര്‍ധരാത്രി ആയിരുന്നതിനാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ തന്നെ രാത്രി കഴിച്ച് കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

യുവതിയും കുടുംബവും പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങുമ്പോളാണ് പ്രതികളായ മൂന്ന് പേരും ഇവിടേക്ക് എത്തിയത്. യുവതിയേയും കുടുംബത്തേയും പ്രതികള്‍ വിളിച്ചുണര്‍ത്തി സമയം ചോദിച്ചു. വാച്ച് ഇല്ലെന്ന് ഭര്‍ത്താവ് പറഞ്ഞപ്പോള്‍ പ്രതികള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു. മാത്രമല്ല ഇവരുടെ കയ്യിലുണ്ടായിരുന്ന 750 രൂപയും സംഘം കൈക്കലാക്കി.

ഭര്‍ത്താവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച യുവതിയെ പ്രതികള്‍ സ്റ്റേഷന് സമീപത്തുളള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ ചെന്ന് പരാതിപ്പെട്ടതിന് പിന്നാലെ പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ യുവതിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയേയും ഭര്‍ത്താവിനേയും പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button