Latest NewsIndia

ശമ്പള വർധനവ് ആവശ്യപ്പെട്ട് സമരം ചെയ്ത ആയിരത്തോളം അങ്കണവാടി ജീവനക്കാരെ ഡൽഹി സർക്കാർ നോട്ടീസുപോലും നൽകാതെ പിരിച്ചുവിട്ടു!

ജോലിഭാരവും സമയവും കുറയ്ക്കുക, ഓണറേറിയം വർധിപ്പിക്കുക, സർക്കാർജീവനക്കാരായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ഇവർ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്കു മുന്നിൽ സമരം ആരംഭിച്ചത്.

ന്യൂഡൽഹി: ശമ്പള-ആനുകൂല്യവർധന ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആയിരത്തോളം അങ്കണവാടി സ്ഥിരംജീവനക്കാരെ ഡൽഹി സർക്കാർ പിരിച്ചുവിട്ടത് വിവാദമായിരിക്കുകയാണ്. കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയായിരുന്നു നടപടി. ജീവനക്കാർക്ക് വാട്സാപ്പിലൂടെയാണ് പിരിച്ചുവിടൽ ഉത്തരവ് പോലും കൈമാറിയത്. കെജ്‌രിവാൾ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ മേയ് ഒൻപതുമുതൽ ഡൽഹി വനിതാ ശിശുവകുപ്പിനുമുന്നിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് ഡൽഹി അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് യൂണിയൻ ജനറൽസെക്രട്ടറി കമല പത്രസമ്മേളനത്തിൽ പറഞ്ഞു.

ഡൽഹിയിലാകെ 95 പ്രോജക്ടുകളിലായി 11,000 അങ്കണവാടികളാണുള്ളത്. ഇതിൽ വർക്കർമാരും ഹെൽപ്പർമാരുമായി 22,000 പേർ സ്ഥിരം ജീവനക്കാരായി ജോലിചെയ്യുന്നുണ്ട്. വർക്കർമാർക്ക് പതിനായിരം രൂപയും ഹെൽപ്പർമാർക്ക് അയ്യായിരം രൂപയുമാണ് വേതനം. ഡൽഹി സംസ്ഥാന അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് യൂണിയന്റെ (ഡി.എ.ഡബ്യു.എച്ച്.യു.) നേതൃത്വത്തിലാണ് ജനുവരി ഒന്നുമുതൽ സമരം ആരംഭിച്ചത്. ജോലിഭാരവും സമയവും കുറയ്ക്കുക, ഓണറേറിയം വർധിപ്പിക്കുക, സർക്കാർജീവനക്കാരായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ഇവർ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്കു മുന്നിൽ സമരം ആരംഭിച്ചത്. എന്നാൽ, തൊഴിലാളികൾക്കു ഏറ്റവും ഉയർന്ന പ്രതിഫലമാണ് ഡൽഹിയിൽ നൽകുന്നതെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.

രാജ്യാന്തര വനിതാദിനമായ എട്ടിനു നഗരത്തിൽ വലിയ റാലി ഇവർ നടത്തിയിരുന്നു. ഇതിനുപിന്നാലെ, അവശ്യമേഖലയിലെ സമരങ്ങൾ ഒഴിവാക്കാനുള്ള എസ്മ ലെഫ്. ഗവർണർ അനിൽ ബൈജൽ പ്രഖ്യാപിച്ചു.‘അങ്കണവാടി ജീവനക്കാരും സഹായികളും ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം, ആരോഗ്യപരിശോധന, അനുബന്ധസേവനങ്ങൾ എന്നിവയെല്ലാം തടസ്സമില്ലാതെ തുടരേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് എസ്മ പ്രഖ്യാപിച്ചത്’ അധികൃതർ പറഞ്ഞു.

എസ്മ നടപ്പാക്കിയതിനുപിന്നാലെ, സമരം തത്‌കാലത്തേക്ക് അവസാനിപ്പിച്ചെങ്കിലും തൊട്ടുപിന്നാലെ 990 പേരെ പിരിച്ചുവിട്ടുള്ള രേഖ ജീവനക്കാർക്ക് വാട്‌സാപ്പിലൂടെ സർക്കാർ നൽകി. സമരം ചെയ്തതിനുള്ള പ്രതികാരനടപടിയെന്ന നിലയിലാണ് പിരിച്ചുവിടലെന്ന് ജീവനക്കാർ ആരോപിക്കുന്നു. സമരം അടിച്ചൊതുക്കാനാണു സംസ്ഥാനസർക്കാർ ശ്രമിക്കുന്നതെന്നു യൂണിയൻ പ്രസിഡന്റ് ശിവാനി പറഞ്ഞു. രാവിലെ ഒൻപതുമണിക്ക് തുടങ്ങുന്ന ജോലി രാത്രി വീട്ടിലെത്തിയാലും തീരില്ലെന്ന് ജീവനക്കാർ പറയുന്നു.

കുട്ടികളുടെ പരിപാലത്തിനുപുറമേ മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ, വൃദ്ധർ എന്നിവർക്കുള്ള പരിചരണ റിപ്പോർട്ട് തയാറാക്കുന്നതും, അവർക്ക് പോഷകാഹാരം വിതരണം ചെയ്യുന്നതും അങ്കണവാടി ജീവനക്കാരുടെ ജോലിയിൽ ഉൾപ്പെടുന്നു. സാധാരണ ഇത് ആശാവർക്കർമാർ ആണ് ചെയ്യാറ്. ഇതിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സർവേകളും ജീവനക്കാരുടെ ഉത്തരവാദിത്വത്തിൽപ്പെടുന്നു. ഇതിനെല്ലാംകൂടി തുച്ഛമായ ശമ്പളം. പി.എഫ്, പെൻഷൻ തുടങ്ങിയ ഒരു ആനുകൂല്യങ്ങളും ഇല്ല.

ഇത്തരത്തിൽ, 35 വർഷം ജോലിചെയ്ത ജീവനക്കാരിയെ ശമ്പളവർധന ആവശ്യപ്പെട്ടതിനെത്തുടർന്ന്, വാട്‌സപ്പിലൂടെയാണ് ജോലിയിൽനിന്നു നീക്കം ചെയ്തതായി അറിയിച്ചത്. മനുഷ്യത്വരഹിതമാണ് ആം ആദ്മി സർക്കാരിന്റെ നിലപാടെന്നും, ജീവനക്കാരുടെ പ്രശ്നങ്ങൾ കേൾക്കാൻപോലും വകുപ്പ് മന്ത്രിയുൾപ്പടെയുള്ള സർക്കാർവൃത്തങ്ങൾ തയാറായില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button