KeralaLatest NewsNews

അനുമോദിക്കാനെത്തിയവരെല്ലാം എം.പിക്ക് സമ്മാനിച്ചത് കുടകൾ: കുട്ടികൾക്ക് വിതരണം ചെയ്യുമെന്ന് എ.എ റഹീം

രണ്ടായിരത്തോളം കുടകളാണ് സ്വീകരണത്തിൽ ലഭിച്ചത്. വരും ദിവസങ്ങളിൽ ഈ കുടകൾ കുട്ടികൾക്ക് സ്‌കൂളുകളിൽ കൊണ്ടുപോയി സമ്മാനമായി നൽകും.

തിരുവനന്തപുരം: രാജ്യസഭാ എം.പിയായി നാട്ടിലെത്തിയ അഡ്വ.എ.എ.റഹീമിന് സ്വീകരണം ഒരുക്കി നാട്ടുകാർ. ചടങ്ങിനെക്കാൾ ഏറെ ശ്രദ്ധ നേടിയത് നാട്ടുകാർ എം.പിക്ക് നൽകിയ സമ്മാനമാണ്. അനുമോദിക്കാനെത്തിയവരെല്ലാം എം.പി ക്ക് സമ്മാനിച്ചത് കുടകളായിരുന്നു. വ്യത്യസ്തമായ അനുമോദന ചടങ്ങിനെ കുറിച്ചും, ഉപഹാരത്തെ കുറിച്ചും റഹീം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കുട കൊണ്ടൊരു പുതിയ മാതൃക ഇന്നലെ എന്റെ നാട് എനിക്കൊരുക്കിയ സ്വീകരണമായിരുന്നു. പഠിച്ചും കളിച്ചും രാഷ്ട്രീയ പ്രവർത്തനം നടത്തിയും വളർന്ന നാട്ടിൽ എന്റെ പ്രിയപ്പെട്ട നാട്ടുകാർ എനിക്കൊരുക്കിയ സ്വീകരണം.

സ്വീകരണത്തിന് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഒരു പുതിയ മാതൃക ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ഫലകങ്ങളും, പൊന്നാടയുമെല്ലാം പരമാവധി ഒഴിവാക്കാൻ സംഘാടക സമിതി നാട്ടുകാരോട് അഭ്യർത്ഥിച്ചു. വരുന്നവരെല്ലാം കുടകൾ കൊണ്ടുവരണം. സ്വീകരണമായി കുടകൾ. ഇന്നലെ സ്വീകരണമായി ലഭിച്ചത് രണ്ടായിരത്തോളം കുടകൾ. കുടകൾ ശേഖരിച്ചത് കൃത്യമായ ഉദ്ദേശ്യത്തോടെ ആയിരുന്നു. ഞങ്ങളുടെ പഞ്ചായത്തിലെ എൽ.പി സ്‌കൂൾ കുട്ടികൾക്ക് ഈ കുടകൾ വിതരണം ചെയ്യും.

Read Also: ഗുജറാത്ത് മാത്രമല്ല തെലങ്കാനയും കേരളത്തേക്കാൾ ഏറെ മുന്നിൽ, പഠിക്കാൻ ഉടൻ പോകും: സജി ചെറിയാൻ

ഈ ആശയത്തോട് നാട്ടുകാരിൽ നിന്നുമുണ്ടായത് മികച്ച പ്രതികരണമായിരുന്നു. റെസിഡന്റ്‌സ് അസോസിയേഷനുകൾ, ക്ഷേത്ര കമ്മിറ്റികൾ, ജമാഅത്ത് കമ്മിറ്റികൾ, ക്ളബ്ബുകൾ, ഗ്രന്ഥശാലകൾ, കുടുംബശ്രീ യൂണിറ്റുകൾ, രാഷ്ട്രീയ പാർട്ടികൾ, വ്യക്തികൾ….എന്നിങ്ങനെ സ്വീകരിക്കാൻ എത്തിയവർ എല്ലാവരും കുടകളുമായി വന്നു. നല്ല കാര്യമായതിനാൽ ചിലർ ഒട്ടനവധി എണ്ണം കുടകൾ സ്വീകരണമായി തന്നു. ഒരു സഹോദരീ നൂറു കുടകളുമായാണ് എത്തിയത്. രണ്ടായിരത്തോളം കുടകളാണ് സ്വീകരണത്തിൽ ലഭിച്ചത്. വരും ദിവസങ്ങളിൽ ഈ കുടകൾ കുട്ടികൾക്ക് സ്‌കൂളുകളിൽ കൊണ്ടുപോയി സമ്മാനമായി നൽകും.

പലപ്പോഴും ലഭിക്കുന്ന മെമെന്റോകൾ വയ്ക്കാൻ സ്ഥലം ഇല്ലാതെ ഉപേക്ഷിക്കുന്ന നിലയുണ്ട്. എന്റെ മാത്രം കാര്യമല്ല, പൊതുരംഗത്തെ എല്ലാവരുടെയും അനുഭവം ഇങ്ങനെയൊക്കെ തന്നെയാണ്. നല്ല വില കൂടിയ ഫലകങ്ങളും പൊന്നാടകളും ആവശ്യത്തിലേറെ ലഭിക്കും. എണ്ണം കൂടുമ്പോൾ, സ്നേഹപൂർവ്വം ഇതെല്ലാം നൽകിയ ആളുകളോട് നമുക്ക് നീതിപുലർത്താൻ കഴിയാതെവരും. സൂക്ഷിക്കാൻ സ്ഥലം തികയാതെ ബുദ്ധിമുട്ടും. പ്രത്യേക ഗുണം ഒന്നും സമൂഹത്തിനു ഇത് കൊണ്ട് നമുക്കാർക്കും നൽകാനും കഴിയില്ല. അതേസമയം, മേല്പറഞ്ഞ പോലുള്ള മാതൃകകൾ ആവർത്തിച്ചാൽ സമൂഹത്തിന് അത് വലിയ ഉപകാര പ്രദമാകും.

ഇനിയും മെമെന്റോകൾ നല്കാൻ ഉദ്ദേശിക്കുന്ന സന്ദർഭങ്ങളിൽ മറ്റുള്ളവർക്ക് ഉപയോഗപ്രദമായ ഇത്തരം മാതൃകകൾ സ്വീകരിക്കണം എന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മോറാൻ മോർ മാർ ബസേലിയോസ് ക്ളീമിസ് കത്തോലിക്ക ബാവയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം മന്ത്രി ജി.ആർ അനിൽ ഉദ്‌ഘാടനം ചെയ്തു. ഡി.കെ മുരളി എം.എൽ.എ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, കോലിയക്കോട് എൻ കൃഷ്ണൻ നായർ, മുരുകൻ കാട്ടാക്കട, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, സി.പി.ഐ.എം ഏരിയ സെക്രട്ടറി ഇ.എ സലിം തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

മലങ്കര സെന്റ് ജോൺസ് മെഡിക്കൽ വില്ലേജിലെ ആശാഭവനിലുള്ള 4 ഭാവനരഹിതർക്ക് ക്ളീമിസ് കാതോലിക്കാബാവ നൽകിയ ഭൂമിയിൽ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാപഞ്ചായത്ത് വച്ചു നൽകിയ വീടുകളുടെ താക്കോൽ ചടങ്ങിൽ വച്ചു കൈമാറി. ഫാദർ ജോസ് കിഴക്കേടത്ത് ചെയർമാനും അഡ്വ ആർ അനിൽ കൺവീനറുമായ സംഘാടക സമിതിയാണ് സ്വീകരണമൊരുക്കിയത്. സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ്, സമന്വയ ഗ്രന്ഥശാല, സരസ്വതി മന്ദിരം ഗ്രന്ഥശാലയും സംയുക്തമായാണ് സംഘാടനം നടത്തിയത്. നന്മയുള്ള മാതൃകകൾ ഇനിയും നമുക്ക് സൃഷ്ടിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button