KeralaLatest News

9 വയസ്സുകാരിയെ വളർത്തുനായയുടെ മുന്നിൽ നിർത്തി ഭയപ്പെടുത്തി, പിന്നീട് ഓലമടൽ കൊണ്ട് ക്രൂര മർദ്ദനം : രണ്ടാനച്ഛൻ അറസ്റ്റിൽ

രണ്ട് മക്കളുള്ള കാച്ചാണി സ്വദേശിനിയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു അരുവിക്കര നെട്ടയം സ്വദേശിയായ വിഷ്ണു

തിരുവനന്തപുരം: ഒമ്പത് വയസ്സുകാരിയെ വളർത്തുനായയുടെ മുന്നിൽ നിർത്തി പേടിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. രണ്ട് മക്കളുള്ള കാച്ചാണി സ്വദേശിനിയ്‌ക്കൊപ്പം താമസിക്കുകയായിരുന്ന അരുവിക്കര നെട്ടയം സ്വദേശി വിഷ്ണുവിനെ (28) ആണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്. വിഷ്ണു മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു.

കഴിഞ്ഞ എട്ടാം തീയതി, ഇളയ കുട്ടിയെ യുവതി പേരൂർക്കട ആശുപത്രിയിൽ ചികിത്സയ്ക്കായി അഡ്മിറ്റാക്കിയപ്പോൾ വിഷ്ണു മദ്യപിച്ച് വീട്ടിലെത്തുകയും, ഒമ്പത് വയസ്സുകാരിയെ ചീത്ത പറയുകയും തുടർന്ന്, വളർത്തുനായയുടെ മുന്നിൽ നിർത്തി പേടിപ്പിച്ച് ഓലമടൽ കൊണ്ട് അടിക്കുകയുമായിരുന്നു. സംഭവം കണ്ടുകൊണ്ട് വീട്ടിലെത്തിയ യുവതിയുടെ അമ്മ, മർദ്ദനമേറ്റ കുട്ടിയെ ആശുപത്രിയിൽ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി.

ഇവർക്ക് പിന്നാലെ, ആശുപത്രിയിലെത്തിയ വിഷ്ണു യുവതിയുടെ അമ്മയേയും ഒപ്പം മറ്റൊരു ബന്ധുവിനെയും മർദ്ദിച്ചു. മർദ്ദനമേറ്റവർ പേരൂർക്കട പോലീസിൽ പരാതി നൽകി. കുട്ടിയെ മർദ്ദിച്ചത് അരുവിക്കര പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നതിനാൽ, ബുധനാഴ്ച രാവിലെ കുട്ടിയേയും കൂട്ടി യുവതിയുടെ അമ്മ അരുവിക്കര സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

നെടുമങ്ങാട് ഡിവൈഎസ്പി സുൽഫിക്കർ, അരുവിക്കര പോലീസ് ഇൻസ്‌പെക്ടർ ഷിബു, എസ്ഐ കിരൺ ശ്യാം, എസ്.സി.പി.ഒ. നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button