Latest NewsNewsInternational

‘മേക്കപ്പ് ഇടരുത്, സ്ത്രീകളുടെ മുഖം പുരുഷന്മാർ കാണാൻ പാടില്ല’: അഫ്ഗാനെ പിന്നോട്ട് നടത്തിച്ച് താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്ഥാനെ വീണ്ടും പ്രാകൃതരീതിയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് താലിബാൻ. വ്യാഴാഴ്ചത്തെ പുതിയ ഉത്തരവിൽ, എല്ലാ ടി.വി ചാനലുകളിലും പ്രവർത്തിക്കുന്ന വനിതാ അവതാരകരോടും പരിപാടികൾ അവതരിപ്പിക്കുമ്പോൾ മുഖം മറയ്ക്കാൻ താലിബാൻ നിർദേശിച്ചിരിക്കുകയാണ്. അഫ്‌ഗാനിലെ എല്ലാ മാധ്യമസ്ഥാപനങ്ങൾക്കും ഇതിന്റെ ഉത്തരവ് അയച്ച് കഴിഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ സംഘടന അധികാരം പിടിച്ചെടുത്തതിനുശേഷം, അഫ്ഗാൻ സ്ത്രീകൾക്കെതിരായ താലിബാന്റെ അതിക്രമങ്ങൾ ഉയരുകയാണ്.

അഫ്ഗാനിസ്ഥാനിലെ യു.എൻ അസിസ്റ്റൻസ് മിഷന്റെ വനിതാ സ്റ്റാഫ് അംഗങ്ങളോട് ഓഫീസുകളിൽ ഹിജാബ് ധരിക്കാൻ താലിബാൻ നേരത്തെ നിർദേശിച്ചിരുന്നു. കൂടാതെ, അഫ്ഗാൻ സ്ത്രീകൾ മേക്കപ്പ് ധരിക്കുന്നതിൽ നിന്നും ഇവരെ വിലക്കിയിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം വരെ ഇവർ നിരോധിച്ചു. സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന താലിബാൻ നേതാവിന്റെ പുതിയ ഉത്തരവിനെതിരെ ഡസൻ കണക്കിന് അഫ്ഗാൻ സ്ത്രീകൾ പ്രതിഷേധത്തിലാണ്. താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാർ സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെ പോലും കണ്ടില്ലെന്ന് നടിക്കുകയാണ്.

Also Read:ഉക്രൈന് കപ്പൽവേധ മിസൈലുകൾ നൽകാനൊരുങ്ങി യു.എസ് : റഷ്യൻ കപ്പലുകൾക്ക് വൻഭീഷണി

താലിബാൻ ഭരണം അഫ്ഗാനിസ്ഥാന്റെ മുഖഛായ തന്നെ മാറ്റി. എല്ലാ നിയന്ത്രണങ്ങളും നേരിടുന്ന സ്ത്രീകൾക്ക് റെസ്റ്റോറന്റുകളിൽ പോകുന്നതിനും അടുത്തിടെയാണ് വിലക്ക് വന്നത്. ഭക്ഷണശാലകളിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഇരിക്കുന്നത് താലിബാൻ നിരോധിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും വിവിധ ദിവസങ്ങളിൽ പാർക്കുകളിൽ പോകാമെന്നാണ് ഭീകരസംഘടനയുടെ ഉത്തരവ്. അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്തിൽ, സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിൽ നിന്ന് വിലക്കുകയും ശരീരം മുഴുവൻ മറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന റിപ്പോർട്ട് പുറത്തുവന്നത് അടുത്തിടെയാണ്.

ഭക്ഷണശാലയില്‍ ഭര്‍ത്താവിനൊപ്പം പോലും ഒന്നിച്ചിരിക്കാന്‍ പാടില്ല എന്നതാണ് താലിബാന്‍ കൈകൊണ്ട പുതിയ തീരുമാനങ്ങളിൽ ഒന്ന്. പശ്ചിമ ഹെറാത്ത് പ്രവിശ്യയിലാണ് സദാചാര സംരക്ഷണ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഹെറാത്തില്‍ കുടുംബവുമായെത്തിയ യുവതിയെ ഭര്‍ത്താവിനോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് വിലക്കിയതായും റിപ്പോർട്ടുണ്ട്. പുരുഷ കൂട്ടാളികളില്ലാതെ ടാക്‌സികളിൽ ഇരുന്നതിന് സ്ത്രീകളെ വിചാരണ കൂടാതെ ഹെറാത്തിലെ താലിബാൻ ജയിലിൽ അടയ്ക്കുന്നു. സഹപാഠികളായ പുരുഷൻമാർക്കൊപ്പം ചിത്രങ്ങൾ എടുത്തതിന് സ്കൂൾ വിദ്യാർത്ഥിനികളും ശിക്ഷിക്കപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ മനുഷ്യാവകാശങ്ങളും സ്ത്രീകളുടെ അവകാശങ്ങളും താലിബാൻ ഭരണത്തിന് കീഴിൽ പരസ്യമായി ലംഘിക്കപ്പെടുന്നു. മുൻ കാലത്തെ അപേക്ഷിച്ച് ഉദാരമായി ഭരിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് താലിബാൻ ഇപ്പോൾ പിന്നോട്ട് പോയിരിക്കുകയാണ്.

സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത ദിവസങ്ങളിൽ ഹെറാത്തിന്റെ പാർക്കുകളിൽ പോകണമെന്ന് താലിബാൻ ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പാർക്കുകളിൽ പോകാൻ സ്ത്രീകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സീരത്ത് പറഞ്ഞു. മറ്റ് ദിവസങ്ങളിൽ പുരുഷന്മാർക്ക് പാർക്കുകളിൽ പോകാം. ഈ സമയത്ത് സ്ത്രീകൾക്ക് വ്യായാമം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ, അത് അവരുടെ വീടുകളിൽ ചെയ്യുന്നതാണ് നല്ലത്. രാജ്യത്തുടനീളം സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഇതിനകം നിരോധിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button