Latest NewsIndia

പരിഷ്‌കാരം കൂടിപ്പോയി: മൂസെവാലയുടെ സുരക്ഷ പിൻവലിച്ചതിനെതിരെ കോൺ​ഗ്രസ് കോടതിയിലേക്ക്, ആപ്പിനെതിരെ ബിജെപിയും

എഎപി പഞ്ചാബിനെ നശിപ്പിച്ചെന്ന് ബിജെപി കുറ്റപ്പെടുത്തി.

ന്യൂഡൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് കോടതിയിലേക്ക്. സിദ്ദു മൂസൈവാലയുടെ സുരക്ഷ ആംആദ്മി സർക്കാർ പിൻവലിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

പഞ്ചാബില്‍ സിദ്ദു ഉള്‍പ്പടെ 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിനു പിന്നാലെ നടന്ന കൊലപാതകത്തിൽ, എഎപി സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം രംഗത്ത് എത്തി. മരണത്തിന് ഉത്തരവാദി ആംആദ്മി സർക്കാരെന്ന് കോൺഗ്രസ് പ്രതികരിച്ചു. എഎപി പഞ്ചാബിനെ നശിപ്പിച്ചെന്ന് ബിജെപി കുറ്റപ്പെടുത്തി. പഞ്ചാബിൽ ക്രമസമാധാനം തകർന്നെന്ന് ക്യാപ്റ്റൻ അമരീന്ദർ സിങ്ങ് പറഞ്ഞു.

സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന് അകാലിദൾ ആഞ്ഞടിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. സംഭവത്തിന് ഉത്തരവാദി ഭഗവന്ത് മാനാണെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും പഞ്ചാബ് പിസിസി അധ്യക്ഷൻ പ്രതികരിച്ചു.  പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയിൽ വച്ച് ഇന്നലെയായിരുന്നു കൊലപാതകം. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസെവാല വെടിയേറ്റ് മരിക്കുന്നത്.

മാൻസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയാണ് ആക്രമണം. കാറിന് നേരെ മുപ്പത് റൌണ്ടാണ് ആക്രമികൾ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ആശുപത്രിയിൽ എത്തിക്കും മുൻപേ മൂസെവാല മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. 28 കാരനായ മൂസെവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആംആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.

അതേസമയം, കുറ്റക്കാരെ ഉടൻ പിടികൂടുമെന്നും ജനങ്ങൾ സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു. അധിക സുരക്ഷ മാറ്റിയെങ്കിലും ഒപ്പം നൽകിയിരുന്ന രണ്ട് ഗൺമാൻമാരെ കൂട്ടാതെയാണ് മൂസെവാല സഞ്ചരിച്ചതെന്ന വിശദീകരണമാണ് പൊലീസ് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button