KeralaLatest NewsNewsIndia

‘ജയശങ്കർ ചാനൽ ജീവി, മുസ്ലിം വിരോധി’: ഇസ്ലാമിക ചരിത്രം പഠിപ്പിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് കെ.ടി ജലീൽ

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ പല ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. അതിലൊന്നാണ് കെ.ടി ജലീലും അഡ്വ. എ ജയശങ്കറും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പോര്. പരസ്പരം തമ്മിലടിച്ച് ഇരുവരും നടത്തുന്ന പോര് കഴിഞ്ഞ ദിവസത്തെ ചാനൽ ചർച്ചയ്ക്ക് ശേഷം മുറുകിയിരിക്കുകയാണ്. കെ.ടി ജലീൽ തിരൂരങ്ങാടി കോളേജിൽ ഇസ്ലാമിക് ഹിസ്റ്ററി പഠിപ്പിച്ചിരുന്ന ആളാണെന്നും വിവരമില്ലെന്നും ജയശങ്കർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു. ജയശങ്കറിന്റെ കാലിയാക്കലിന് അതേ നാണയത്തിൽ മറുപടി നൽകുകയാണ് കെ.ടി ജലീൽ.

Also Read:സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല

അഡ്വ. ജയശങ്കർ വലിയ നിയമജ്ഞനും മഹാ പണ്ഡിതനുമാണെന്നാണ് അദ്ദേഹത്തിൻ്റെ വിചാരമെന്നും ഹൈക്കോടതിയിലെ കേസില്ലാ വക്കീലൻമാരുടെ കൂട്ടത്തിൽ പ്രഥമ ഗണനീയ സ്ഥാനമാണ് ജയശങ്കറെന്ന നിയമ കേസരിക്കുള്ളതെന്നും കെ.ടി ജലീൽ പരിഹസിക്കുന്നു. കഴിഞ്ഞ പത്തൊൻപത് വർഷത്തിനിടയിൽ ഒരു കേസ് ടിയാൻ കോടതിയിൽ വാദിച്ചിട്ടില്ലെന്ന് ജലീൽ ചൂണ്ടിക്കാട്ടുന്നു. എല്ലാ ദിവസവും ചാനലുകളിൽ വന്നിരുന്ന് മറ്റുള്ളവരെ പുലഭ്യം പറയാനല്ലാതെ എന്ത് പാണ്ഡിത്യമാണ് ജയശങ്കറിനുള്ളതെന്ന് ചോദിച്ച കെ.ടി ജലീൽ, അദ്ദേഹത്തെ ചാനൽ ജീവിയെന്നും വിളിച്ച് പരിഹസിച്ചു.

കേസുള്ള വക്കീലൻമാർക്ക് ചാനൽ റൂമുകളിൽ സന്ധ്യാ സമയം ചെലവിടാൻ എവിടെ നിന്നാ നേരം കിട്ടുക എന്ന് ചോദിച്ച ജലീൽ, ജയശങ്കറിനെതിരെ കടുത്ത ആരോപണങ്ങളാണ് പിന്നീട് ഉയർത്തിയത്. സി.പി.എം വിരോധവും മുസ്ലിം വിരോധവും കുത്തിനിറച്ച മലീമസമായ മനസാണ് ജയശങ്കറിനുള്ളതെന്ന് ജലീൽ പരിഹസിച്ചു. തനിക്ക് മതപഠനത്തിൽ അല്ല ബിരുദാനന്തര ബിരുദമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:‘പൃഥ്വിരാജും ഇന്ദ്രജിത്തും ചെറുപ്പത്തില്‍ സംഘപരിവാര്‍ ശാഖയില്‍ പോകാറുണ്ടായിരുന്നു’: മല്ലിക സുകുമാരൻ

‘ഞാൻ എം.എ എടുത്തത് ചരിത്രത്തിലാണ്. അല്ലാതെ ഇസ്ലാമിക് ഹിസ്റ്ററിയിലല്ല. എന്നാൽ അറിവ് സമ്പാദിക്കുന്നതിൻ്റെ ഭാഗമായുള്ള അധിക വായനയിലൂടെ ഇസ്ലാമിക ചരിത്രവും വായിച്ച് മനസ്സിലാക്കിയിട്ടുണ്ട്. ഞാൻ പഠിപ്പിക്കുന്നതും ചരിത്രമാണ്. ഇസ്ലാമിക ചരിത്രമല്ല. ഇനി ഇസ്ലാമിക ചരിത്രമാണ് പഠിച്ചതും പഠിപ്പിക്കുന്നതും എന്ന് കരുതുക. എന്താ കുഴപ്പം? കേരളത്തിലെ മികച്ച പ്രഭാഷകനും ബഹുഭാഷാ പണ്ഡിതനും നിലവിൽ കേരളത്തിൽ നിന്നുള്ള പാർലമെൻ്റംഗങ്ങളിൽ നന്നായി പെർഫോം ചെയ്യുന്നവരിൽ മുൻനിരയിലുള്ള വ്യക്തിയുമായ അബ്ദുസ്സമദ് സമദാനി ഇസ്ലാമിക് ഹിസ്റ്ററിയിൽ എം.എ എടുത്ത് ഫാറൂക്ക് കോളേജിൽ അദ്ധ്യാപകനായ വ്യക്തിയാണ്.

ഇപ്പോൾ ഡൽഹി ജവഹർലാൽ നഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും എടുത്തു. സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പർ എ വിജയരാഘവൻ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറാണ്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇസ്ലാമിക് ഹിസ്റ്ററിയിലാണ് കൽക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര പഠനം പൂർത്തിയാക്കി പി.ജി എടുത്തത്. ഇവർക്കൊന്നും വിവരമില്ല എന്നാണോ തനി വർഗ്ഗീയത പുലമ്പുന്നവർക്ക് സ്പെയ്സ് കൊടുക്കുന്ന ചാനൽ മുത്തശ്ശിയായ ഏഷ്യാനെറ്റിൻ്റെയും അഭിപ്രായം?’, ജലീൽ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button