KozhikodeLatest NewsKeralaNattuvarthaNews

പദവിയുടെ അന്തസ് കളഞ്ഞുകുളിച്ചു; പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് മാപ്പുപറയണമെന്ന് ഐ.എന്‍.എല്‍

കോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകരെ അധിക്ഷേപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാദ്ധ്യമ സമൂഹത്തോട് ഒന്നടങ്കം മാപ്പ് പറയണമെന്ന് ഐ.എന്‍.എല്‍. കഴിഞ്ഞ ദിവസം പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ മാദ്ധ്യമ പ്രവര്‍ത്തകരോട് വളരെ മോശമായ രീതിയില്‍ പെരുമാറുകയും മര്യാദക്ക് ഇരുന്നില്ലെങ്കില്‍ പിടിച്ചുപുറത്താക്കുമെന്ന് ഭീഷണി മുഴുക്കുകയും ചെയ്ത പ്രതിപക്ഷനേതാവ്, താനിരിക്കുന്ന പദവിയുടെ അന്തസ്സ് കളഞ്ഞുകുളിച്ചെന്ന്, ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രസ്താവനയിൽ പറഞ്ഞു.

പ്രബുദ്ധ കേരളത്തെ തന്നെ അപമാനിക്കുന്ന ഇത്തരം അധിക്ഷേപങ്ങള്‍ക്ക് മാദ്ധ്യമ സമൂഹത്തോട് ഒന്നടങ്കം മാപ്പ് പറയണമെന്നും തനിക്ക് ഹിതകരമല്ലാത്ത ചോദ്യം ചോദിച്ചതിന് ഉറഞ്ഞുതുള്ളിയ സതീശന്‍റെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിലൂടെ സി.പി.എം ഉന്നംവച്ചത് ബി.ജെ.പിയെ’: വി.മുരളീധരൻ

സ്വതന്ത്രമായി വാര്‍ത്ത ശേഖരിക്കാനും മാദ്ധ്യമ പ്രവര്‍ത്തനം നടത്താനുമുള്ള മൗലിക സ്വാതന്ത്ര്യത്തെയാണ് പ്രതിപക്ഷനേതാവ് ധിക്കാരപൂര്‍വ്വം ചോദ്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മാന്യതയുടെയും ജനാധിപത്യമര്യാദയുടെയും പ്രാഥമിക നിഷ്ഠ പാലിക്കാത്ത വി.ഡി സതീശനെ പ്രതിപക്ഷനേതാവിന്‍റെ പദവിയില്‍നിന്ന് മാറ്റുന്നതിനെ കുറിച്ച് കോണ്‍ഗ്രസും യു.ഡി.എഫും ആലോചിക്കണം,’കാസിം ഇരിക്കൂര്‍ പറഞ്ഞു.

‘കേരളത്തിലെ ഒരു നേതാവും മാദ്ധ്യമങ്ങളോട് ഇത്തരത്തില്‍ ക്രൂരമായി പെരുമാറില്ല. രാഷ്ട്രീയമായി ഉത്തരം മുട്ടുമ്പോള്‍ മാന്യമായി ഒഴിഞ്ഞു മാറുന്നതിനു പകരം, ഗുണ്ടകളുടെ ഭാഷ കടമെടുക്കുന്നതും ആരേയും നാണിപ്പിക്കും വിധം ഹാലിളകുകയും ചെയ്യുന്ന വി.ഡി സതീശന്‍റെ ശൈലിയോട് യോജിക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കണം’, കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button