Latest NewsNewsIndia

തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം: പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ അറസ്റ്റില്‍

മൈനപുത്തി ഗ്രാമവാസികളായ മന്‍സൂര്‍, മകന്‍ ഷഹ്‌സാദ് എന്നിവരാണ് അറസ്റ്റിലായത്

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതില്‍ ആഹ്‌ളാദം പങ്കുവെച്ച് പടക്കം പൊട്ടിച്ചതിന് പിതാവിനേയും മകനേയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. സരൂര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൈനപുത്തി ഗ്രാമവാസികളായ മന്‍സൂര്‍, മകന്‍ ഷഹ്‌സാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ മറ്റ് താമസക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. ഇതോടെ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കത്തിക്കാനായി ഇവര്‍ വലിയ തോതില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കൊലപാതകത്തെ അനുകൂലിച്ചതിന് ആസിഫ് ഖാന്‍ എന്ന യുവാവിനെ നോയിഡ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യത്തിന്റെ വീഡിയോ ഫെയ്സ്ബുക്കില്‍ ഇയാള്‍ പങ്കുവയ്ക്കുകയും, കൊലപാതകത്തെ ന്യായീകരിച്ച് കുറിപ്പ് ഇടുകയും ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ജൂണ്‍ 28നാണ് ഇസ്ലാമിക മതമൗലിക വാദികള്‍ കനയ്യ ലാലിന്റെ കഴുത്തറുത്ത് കൊന്നത്. ഉദയ്പൂരില്‍ തയ്യല്‍ കട നടത്തിവരികയായിരുന്നു കനയ്യ ലാല്‍. നുപൂര്‍ ശര്‍മ്മയെ സമൂഹ മാദ്ധ്യമത്തില്‍ അനുകൂലിച്ചതിന്റെ പേരിലാണ് തീവ്രവാദികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. റിയാസ് അക്താരി, ഗൗസ് മുഹമ്മദ് എന്നിവരാണ് കൊലപാതകം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button