CinemaMollywoodLatest NewsKeralaNewsEntertainment

മീശമാധവന്റെ 20 സിനിമാ വർഷങ്ങൾ, എന്റെയും: കുറിപ്പുമായി സലാം ബാപ്പു

'മീശമാധവനിൽ അഭിനയിച്ചിട്ടുണ്ടല്ലേ?! ഞങ്ങൾ കണ്ടു...'

ഡയറക്ടർ സലാം ബാപ്പു തന്റെ സിനിമാ മേഖലയിലെ ഇരുപതു വർഷങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. മീശമാധവനിലെ അഭിനയത്തെക്കുറിച്ചു തുടങ്ങിയ കുറിപ്പിൽ കുന്ദംകുളം ഭാവന തിയേറ്ററിൽ മീശമാധവൻ എന്ന ചിത്രം കാണാൻ കയറിയതിനെക്കുറിച്ചും പങ്കുവച്ചു.

മീശമാധവന്റെ 20 സിനിമാ വർഷങ്ങൾ, എന്റെയും…
—————————
2002 ജൂലൈ 4 നു നല്ല മഴയുള്ള ദിനത്തിൽ കുന്ദംകുളം ഭാവന തിയേറ്ററിലെ തിരക്കിലൂടെ‌ മീശമാധവൻ എന്ന ചിത്രം കാണാൻ കയറിയ നിമിഷങ്ങൾ എങ്ങനെ മറക്കാൻ കഴിയും… ആദ്യമായി എന്റെ പേര് സ്ക്രീനിൽ തെളിഞ്ഞ നിമിഷത്തിൽ തിയേറ്ററിലെ ഇരുട്ടിൽ എന്റെ കണ്ണു നിറഞ്ഞു… ആ നിമിഷങ്ങൾ ഇന്നലെ പോലെ എന്നിലുണ്ട്‌. മീശ മാധവന്റെ 20 വർഷങ്ങൾ എന്നാൽ എന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്‌ വർഷങ്ങൾ കൂടിയാണ്…

read also: ഇ-മാലിന്യ സംസ്‌കരണം: ഇതുവരെ തീർപ്പാക്കിയത് 4000 അപേക്ഷകളെന്ന് ദുബായ് മുൻസിപ്പാലിറ്റി

ഡിഗ്രി പഠനം കഴിഞ്ഞ്‌ തിരുവന്തപുരത്ത് നിയമ പഠനവും ജേർണലിസവും പഠിക്കാൻ പോയതാണു ജീവിതത്തിൽ വഴിത്തിരിവായി മാറിയത്‌. പഠന കാലത്ത്‌ തന്നെ ഏഷ്യാനെറ്റിൽ പ്രോഗ്രാമുകൾക്ക് സ്ക്രിപ്റ്റ് എഴുതുക എന്നത് എന്റെ പ്രധാന വരുമാന മാർഗ്ഗമായിരുന്നു. ഏഷ്യാനെറ്റിലെ പ്രോഗ്രാം പ്രൊഡ്യൂസറായ മുഷ്താഖിൽ തുടങ്ങി പ്രകാശ് മേനോൻ, പപ്പേട്ടൻ, പൂക്കുഞ്ഞ്, ബൈജു മേലില, നിഷ തുടങ്ങിയവർക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതുകയും, മുഷ്‌താഖിനൊപ്പം പ്രോഗ്രാം കോർഡിനേറ്ററായും അസ്സിസ്റ്റന്റായും പ്രവർത്തിച്ചു വന്നിരുന്ന കാലം… ‘ചിങ്ങപ്പെണ്ണിന് കണ്ണെഴുതാൻ’ എന്ന ഓണപ്പാട്ടുകൾ സംവിധാനം ചെയ്യാൻ 2001ൽ ലാൽജോസ് സാർ Laljose ഏഷ്യാനെറ്റിൽ എത്തുന്നു, ബി ആർ പ്രസാദിന്റെ വരികൾക്ക് മനോജ് ജോർജിന്റെ സംഗീതത്തിൽ ഏഷ്യാനെറ്റും സുരേഷ് ഗോപി ചേട്ടനും നിർമ്മിക്കുന്ന ചിങ്ങപെണ്ണിന് കണ്ണെഴുതാൻ എന്ന 5 ഗാനങ്ങൾ അടങ്ങിയ ആൽബത്തിന്റെ ക്യാഷ്യർ ആയി ഏഷ്യാനെറ്റിലെ പ്രൊഡ്യൂസർ ആയ ഷാജി വർഗ്ഗീസാണ് എന്റെ പേര് നിർദ്ദേശിക്കുന്നത്.
ടെലിവിഷൻ പ്രോഗ്രാമുകളുടെ ഷൂട്ടിംഗ് കണ്ട് ശീലിച്ചിരുന്ന എനിക്ക് സിനിമാ സമാനമായ ചിത്രീകരണം നടത്തുന്ന ഓണപ്പാട്ടുകൾ പുതിയൊരനുഭവമായിരുന്നു, പിന്നീട് പുലിമുരുകൻ പോലുള്ള സിനിമകൾ ചെയ്ത്‌ പ്രശസ്തനായ ഷാജി കുമാറാണ് ക്യാമറ, അഭിനയിക്കുന്നതോ സുരേഷ് ഗോപി, ലാൽ, മച്ചാൻ വർഗീസ്, കാവ്യാ മാധവൻ, കെ.പി.എ.സി. ലളിത, ശരത്, ലെന, പൂർണിമ ഇന്ദ്രജിത്, അംബിക മോഹൻ, തുടങ്ങിയ സിനിമാ താരങ്ങളും. തിരുവന്തപുരത്തും ആലപ്പുഴയിലുമായി നടന്ന ഷൂട്ടിങ്ങിന്റെ എല്ലാ ആവശ്യങ്ങൾക്കും ഡയറക്ഷൻ ടീമിന്റെ കൂടെ, അവർ പറഞ്ഞ കാര്യങ്ങൾക്ക് കട്ടക്ക് കൂടെ നിന്നു. എന്റെ ആത്മാർത്ഥമായ ഇടപെടലുകൾ ശ്രദ്ധിച്ച ലാൽ ജോസ് സാർ അസ്സോസിയേറ്റ് ഡയറക്ടറായ വിനു ആനന്ദ് ചേട്ടനോട് ചോദിച്ചു, ‘സലാമിനെ അടുത്ത സിനിമയിൽ കൂടെ കൂട്ടിയാലോ?’ എന്ന്. വിനുവേട്ടനും സമ്മതം, അങ്ങിനെ അന്ന് മുതൽ ഞാൻ ആ ടീമിന്റെ ഭാഗമായി. ജീവിതത്തിലെ ടേണിംഗ്‌ പോയിന്റായിരുന്നു അത്‌…

2001-ലെ ഒരു ഡിസംബറിൽ പ്രൊഡക്ഷൻ മാനേജർ ദീപു എസ്‌ കുമാറിന്റെ വിളി വന്നു. “ലാൽ ജോസ് സാറിന്റെ പുതിയ സിനിമ തുടങ്ങുകയാണ്, മൂവിക്ഷേത്രയുടെ ബാനറിൽ സുബൈർ-സുധീഷ് നിർമ്മിക്കുന്ന മീശമാധവൻ, പ്രീ പ്രൊഡക്ഷൻ ജോലികൾ ഷൊർണ്ണൂർ ഗസ്റ്റ് ഹൗസിൽ തുടങ്ങിയിട്ടുണ്ട്, ഉടൻ വരിക…” എന്നിലൊരു സിനിമക്കാരൻ പിറന്ന് വീണു. പിറ്റേന്ന് തന്നെ ഷൊർണൂരിലെത്തി ചിത്രത്തിന്റെ പണിപ്പുരയിലേക്ക്‌, രഞ്ജൻ പ്രമോദ് Ranjan Pramod എഴുതുന്ന സീനുകൾ കോപ്പിയെടുക്കാൻ തുടങ്ങി, ആദ്യമായി വായിക്കുന്ന സിനിമാ സ്ക്രിപ്റ്റ്. ചേക്ക് എന്ന ഗ്രാമവും മാധവനും ഭഗീരഥൻ പിള്ളയും അവരുടെ തമാശകളും പകർത്തി എഴുത്തിലൂടെ മനസ്സിൽ കയറി, അതായത്‌ മീശമാധവൻ എന്ന സിനിമ ഭാവന തിയേറ്ററിൽ എത്തും മുമ്പ്‌ ഭാവനയിൽ കാണാൻ ഭാഗ്യം ലഭിച്ചു.

ഷൂട്ടിങ്ങിനായി ലാൽ ജോസ് സാറിനോടൊപ്പം പൊള്ളാച്ചിയിലേക്ക്, ആദ്യ ദിനം കള്ളൻ മാധവനും കോൺസ്റ്റബിൾ അച്യുതൻ നമ്പൂതിരിയും നടന്ന് വരുന്ന സീനാണു ചിത്രീകരിക്കുന്നത്‌. ദിലീപേട്ടനും ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനും അഭിനയിക്കുന്ന സീനാണ്. ക്യാമറ കൊണ്ട് വിസ്മയം സൃഷ്ടിച്ച എസ്. കുമാർ സാറിൽ നിന്നും ലാൽ ജോസ് സാറിൽ നിന്നും സിനിമയുടെ ആദ്യാക്ഷരങ്ങൾ പഠിച്ചു തുടങ്ങി, അസ്സോസിയേറ്റ് ഡയറക്ടർമായ വിനു ചേട്ടനും രതീഷ് അമ്പാട്ടും, Rathish Ambat സീനിയർ അസിസ്റ്റന്റ് ഡയറക്ടർ നിതീഷ് ശക്തിയെയും നേരത്തെ പരിചയമുള്ളത് കൊണ്ട് ലൊക്കേഷനിൽ അപരിതത്വം തോന്നിയില്ല. എന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടര്മാരായി അനൂപ് കണ്ണനും Anoop Kannan അനിൽ കെ. നായരും Anil K Nair മുരളിയും ആദ്യമായി വർക്ക് ചെയ്യുന്ന ഫിലിം, 35 ദിവസങ്ങൾ കൊണ്ട് പാലക്കാട്ടും പൊള്ളാച്ചിയിലുമായി മീശമാധവൻ ചിത്രീകരണം പൂർത്തിയായി. തിരിച്ച്‌ വീട്ടിലേക്ക്‌ മടങ്ങുമ്പോൾ എന്റെ ഭാവി സിനിമയാണെന്ന് ഞാൻ ഉറപ്പിച്ച്‌ കഴിഞ്ഞിരുന്നു.

ലാൽ ജോസ്‌ സാറിന്റെയും ദിലീപേട്ടന്റെയും അന്ന് വരെയുള്ള കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു മീശ മാധവൻ. ചേക്കിലെ കള്ളൻ ആബാലവൃദ്ധം ജനങ്ങളെയും ആകർഷിച്ചു കൊണ്ട് കേരളത്തിന്റെ ആസ്ഥാന കള്ളനായി മാറി. ദിലീപിന്റെ കള്ളൻ മാധവനോടൊപ്പം അമ്പിളി ചേട്ടന്റെ (ജഗതി ശ്രീകുമാർ) പഞ്ചായത്ത് പ്രസിഡന്റ് ഭഗീരഥൻ പിള്ള, മാള ചേട്ടന്റെ ചേക്കിലെ സീനിയർ കള്ളൻ മുള്ളാണി പപ്പൻ, ഇന്ദ്രജിത്തിന്റെ Indrajith Sukumaran ഇൻസ്പെക്ടർ ഈപ്പൻ പാപ്പച്ചി, ഹരിശ്രീ അശോകൻ ചേട്ടന്റെ Harisree Ashokan സുഗുണൻ, സലിം കുമാറിർ ചേട്ടന്റെ Salim Kumar അഡ്വക്കേറ്റ് മുകുന്ദനുണ്ണി, ജയിംസ് ചേട്ടന്റെ പട്ടാളം പുരുഷു, ഒടുവിലാന്റെ അച്യുതൻ നമ്പൂതിരി, കൊച്ചിൻ ഹനീഫക്കയുടെ ത്രിവിക്രമൻ, കാവ്യയുടെ Kavya Madhavan രുഗ്മിണി, ജ്യോതിർമയിയുടെ പ്രഭ, സുകുമാരി ചേച്ചിയുടെ മാധവന്റെ ‘അമ്മ, ഗായത്രിയുടെ സരസു തുടങ്ങി ഓരോ കഥാപാത്രങ്ങളും പ്രേക്ഷക ഹൃദയങ്ങളിൽ പതിഞ്ഞിടത്താണ് മീശ മാധവൻ ഒരു ചരിത്ര വിജയമായി മാറിയത്. ഒരു സിനിമ കൊണ്ട്‌ ഓരുപാട്‌ സിനിമയുടെ അനുഭവങ്ങൾ ലഭിച്ചു. മികച്ച അഭിനേതാക്കൾക്കും ടെൿനീഷ്യന്മാർക്കുമൊപ്പം ആദ്യ സിനിമയിൽ അവസരം ലഭിക്കുക എന്നത്‌ വലിയ ഭാഗ്യമാണു.
ഫെസ്റ്റിവൽ സീസണല്ലാത്ത ജൂലൈ മാസം 4-ാം തിയതിയായിരുന്നു മീശ മാധവന്റെ റിലീസ്. പ്രവചനങ്ങളെ കാറ്റിൽ പറത്തി കൊണ്ട് അദ്ഭുതകരമായ വിജയമാണ് മാധവൻ നേടിയെടുത്തത്. കോരിച്ചൊരിയുന്ന മഴയത്തും കുട്ടികളും മുതിർന്നവരും മീശമാധവനെ കാണാൻ തീയേറ്ററുകളിൽ തിക്കി തിരക്കി. ശങ്കർ മഹാദേവനും Shankar Mahadevan റിമി ടോമിയും Rimi Tomy ചേർന്ന് ആലപിച്ച ‘ചിങ്ങ മാസം വന്ന് ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും ‘ എന്ന് തുടങ്ങുന്ന ഗാനം കേരളം ഏറ്റു പാടി. (കഥയുമായി ബന്ധമില്ലാത്ത സ്വപ്ന ഗാനമായതിനാലും ബഡ്ജറ്റ് കുറക്കാനും വേണ്ടി ആദ്യം ഈ ഗാനം ചിത്രീകരിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നതാണ്, ആ തീരുമാനം അവസാന നിമിഷം മാറ്റിയതാണ്, അത് ചിത്രത്തിന്റെ വിജയത്തിന് നിർണ്ണായകവുമായി) ‘കരിമിഴിക്കുരുവിയെ കണ്ടീലാ…’ ‘എന്റെ എല്ലാമെല്ലാമല്ലേ…’ എന്ന ഗാനങ്ങളും പ്രണയികൾ നാവിൻ തുമ്പിൽ കൊണ്ട്‌ നടന്നതോർക്കുന്നു.

മീശ മാധവന്റെ വൻ വിജയത്തിൽ സംഗീത സംവിധായകൻ വിദ്യാസാഗറിന്റെ Vidya Sagar പങ്ക് നിസ്തുലമാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ പിറന്ന മികച്ച ഗാനങ്ങൾക്കൊപ്പം തന്നെ ഗാന ചിത്രികരണങ്ങളാലും സമ്പന്നമായിരുന്നു മീശ മാധവൻ. ഗാനരംഗങ്ങൾ ചിത്രികരിക്കുന്നതിൽ ജോസഫ് നെല്ലിക്കലിന്റെ Joseph Nellickal കലാ സംവിധാനവും പ്രസന്ന മാസ്റ്ററുടെയും സുജാത മാസ്റ്ററുടെയും നൃത്ത സംവിധാനം ഏറെ സഹായിച്ചു. കഥയും കഥാപാത്രങ്ങളും അവക്കിണങ്ങിയ നടീ നടൻമാരും അണിയറക്കാരുമെല്ലാം ഒത്തു ചേർന്ന ഒരു കോക്ടെയിലായിരുന്നു മീശ മാധവൻ. രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിംഗ് Ranjan Abraham Ranjan Abraham മീശമാധവന്‌ ഫൈനൽ ടച്ച് അപ്പ് നൽകി. ദിലീപിന്റെ കരിയർ പീക്കായിരുന്നു മീശ മാധവൻ. A സെന്ററുകളിൽ എന്ന പോലെ തന്നെ B, C സെന്ററുകളിലും തകർത്തോടിയ മീശ മാധവൻ തെങ്കാശിപ്പട്ടണത്തിന്റെ കളക്ഷൻ റെക്കോർഡ് മറികടന്നു ഇൻഡസ്ട്രി ഹിറ്റായി മാറി.

കാലം എത്ര പെട്ടെന്നാണ് ഓടിയകലുന്നത്. അന്ന്, ഞാൻ കണ്ടനുഭവിച്ചത്‌ അസിസ്റ്റന്റ് ഡയറക്ടർ സലാം പാലപ്പെട്ടി എന്നതായിരുന്നെങ്കിൽ നാട്ടുകാർ കണ്ടത് മാധവനും (ദിലീപ്) പ്രഭയും (ജ്യോതിർമയി) അമ്പലത്തിൽ തൊഴാൻ പോകുമ്പോൾ പട്ടാളം പുരുഷു (ജയിംസ്‌) കതിനവെടി പൊട്ടുന്നത് കേട്ട് അതിർത്തിയിൽ പതിക്കുന്ന ബോംബാണെന്ന് കരുതി എല്ലാവരോടും താഴെ കിടക്കാൻ പറയുമ്പോൾ മാധവന്റെയും പ്രഭയുടെയും പുറകിലായി ഷർട്ടുമഴിച്ചു താഴെ കിടക്കുന്ന എന്നെയാണ്.

സിനിമ വൻവിജയമായി നാട്ടിൽ ചെന്നപ്പോൾ നാട്ടുകാർ ചോദിച്ചു തുടങ്ങി. ‘മീശമാധവനിൽ അഭിനയിച്ചിട്ടുണ്ടല്ലേ?! ഞങ്ങൾ കണ്ടു…’ പിന്നീട് സ്വതന്ത്ര സംവിധായകനായപ്പോൾ സലാം ബാപ്പു എന്ന പേരിൽ മോഹൻലാൽ സാർ , ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരെ നായകനാക്കി റെഡ് വൈനും മമ്മൂക്കയെ നായനാക്കി മംഗ്‌ളീഷും ചെയ്തിട്ടും ചിലർ ചോദിക്കും ‘മീശമാധവനിൽ അഭിനയിച്ചിട്ടുണ്ടല്ലേ?! ഞങ്ങൾ കണ്ടു…’ എന്ന്. മലയാളിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു സിനിമയുടെ ഭാഗമായി കരിയർ തുടങ്ങാൻ കഴിഞ്ഞത്‌ മഹാഭാഗ്യമായി കരുതുന്നു… ലാൽ ജോസ്‌ സാറിന്റെ സ്കൂളിൽ നിന്ന് സിനിമ പഠിക്കാൻ കഴിഞ്ഞു എന്നതും എന്റെ സിനിമ ജീവിതത്തിൽ നിർണ്ണായകമായി. മലയാളത്തിന്റെ മഹാനടന്മാരെ വച്ച്‌ സിനിമ ചെയ്യാനുള്ള ധൈര്യം എനിക്ക്‌ ലഭിച്ചത്‌ അവിടെ നിന്നാണ്…

shortlink

Post Your Comments


Back to top button