കൊൽക്കത്ത: കാളി ദേവിയെ കുറിച്ചുള്ള തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ പരാമർശത്തിന് പിന്നാലെ പ്രതിഷേധവുമായി നിരവധി രാഷ്ട്രീയ നേതാക്കൾ രംഗത്ത് വന്നിരുന്നു. പ്രതിഷേധങ്ങൾക്കിടെ വ്യാഴാഴ്ച മഹുവ തന്റെ ട്വിറ്ററിൽ ‘ബി കെയർഫുൾ, മഹുവ!’ എന്ന തലക്കെട്ടിൽ ഒരു കവിത പങ്കിട്ടു. ‘സർവകലാശാലകളായിരുന്നു ആദ്യം പോയത്…പിന്നെ കർഷകരും സമരക്കാരും, ഇപ്പോൾ നമ്മുടെ നാട് കത്തുന്നു’ എന്നാണ് കുറിപ്പിൽ പറയുന്നത്.
കാളി മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണെന്ന് മഹുവ മൊയ്ത്ര നേരത്തെ പറഞ്ഞിരുന്നു. കാളി ദേവി സിഗരറ്റ് വലിക്കുന്നതായി കാണിക്കുന്ന സിനിമാ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിന് മറുപടിയായി ജൂലൈ 5 ന് ഇന്ത്യ ടുഡേ കോൺക്ലേവ് ഈസ്റ്റ് 2022 ൽ സംസാരിക്കുകയായിരുന്നു മൊയ്ത്ര.
‘നിങ്ങൾ സിക്കിമിലേക്ക് പോകുമ്പോൾ, അവർ കാളി ദേവിക്ക് വിസ്കി വിളമ്പുന്നത് കാണാം. എന്നാൽ നിങ്ങൾ ഉത്തർപ്രദേശിൽ പോയാൽ, നിങ്ങൾ ദേവിക്ക് വിസ്കി പ്രസാദമായി സമർപ്പിക്കുന്നുവെന്ന് പറഞ്ഞാൽ, അവർ അതിനെ മതനിന്ദ എന്ന് വിളിക്കും’, മൊയ്ത്ര പറഞ്ഞു.
Also Read:സജി ചെറിയാന് പകരക്കാരനായി മുകേഷ്? ഷംസീറും പട്ടികയിൽ
ഹിന്ദു ദേവതയെ അവഹേളിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണ് പോസ്റ്റർ എന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയതോടെ ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റർ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മൊയ്‌ത്രയുടെ പരാമർശത്തിനെതിരായി പ്രതിഷേധം ശക്തമായി. ദേശീയ പാർട്ടികൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ചു. ടി.എം.സി എം.പിയെ അപലപിക്കുകയും അവരുടെ അഭിപ്രായങ്ങൾ പാർട്ടി അംഗീകരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് ഇത്തരം അഭിപ്രായങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നായിരുന്നു പാർട്ടിയുടെ ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചിരുന്നത്.
ബുധനാഴ്ച മൊയ്‌ത്രയുടെ പരാമർശത്തിനെതിരെ ബി.ജെ.പി പശ്ചിമ ബംഗാളിൽ രണ്ട് പരാതികൾ നൽകി. അതേ ദിവസം തന്നെ മഹുവ മൊയ്‌ത്രയ്‌ക്കെതിരെ മധ്യപ്രദേശ് പോലീസും കേസെടുത്തു. ഭോപ്പാലിലെ ക്രൈംബ്രാഞ്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 295 എ പ്രകാരം (മതവികാരം ദ്രോഹിക്കുന്ന) എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
Post Your Comments