Latest NewsKeralaNews

ബസ് യാത്രയ്ക്കിടയിൽ കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടറെ കൈയേറ്റം ചെയ്തു: രണ്ട് സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍ 

 

തലയോലപ്പറമ്പ്: ബസ് യാത്രയ്ക്കിടയിൽ കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടറുടെ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തുകയും കൈയിൽ കയറിപ്പിടിക്കുകയും ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ട് സ്വകാര്യ ബസ് ജീവനക്കാരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്. വടയാർ പുതിയതാഴ്ചയിൽ സാബു ഗോപി (47), തലയോലപ്പറമ്പ് കരിപ്പാടം ഐക്കരശേരിയിൽ അനന്തു പ്രസാദ് (30) എന്നിവരാണ് അറസ്റ്റിലായത്.

വൈറ്റില ഹബ്ബിൽ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ കയറിയ പ്രതികൾ ബസ് നീർപ്പാറയിലെത്തിയപ്പോൾ വനിതാ കണ്ടക്ടറുടെ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

 

ഇത് ചോദ്യം ചെയ്ത കണ്ടക്ടറെ ചീത്തവിളിക്കുകയും കൈയിൽ കയറിപ്പിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇരുവരും മദ്യലഹരിയിലായിരുന്നു.

 

ബസിലെ മറ്റു യാത്രക്കാർ ഇടപെട്ടപ്പോൾ ഇവരെയും മര്‍ദ്ദിക്കാൻ പ്രതികൾ ശ്രമിച്ചു. ഇതോടെ, യാത്രക്കാർ തലയോലപ്പറമ്പ് പോലീസിന് വിവരമറിയിക്കുകയായിരുന്നു. ഡ്രൈവർ ബസ് തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തിച്ചു. എസ്.ഐ പി.എസ് സുധീരന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഇരുവരും കോട്ടയം-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ്.

അനന്തു പ്രസാദ് സമാന കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button