KeralaLatest NewsNews

ബാലഭാസ്ക്കറിന്‍റെ അപകട മരണം: തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി പറയുന്നത് 29ലേക്ക് മാറ്റി

 

തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ അപകട മരണത്തിൽ സി.ബി.ഐ നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹർജിയിൽ വിധി പറയുന്നത് 29 ലേക്ക് മാറ്റി. ഹർജിയിൽ ഇന്ന് ഉത്തരവ് പറയുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, തിരുവനന്തപുരം സി.ജെ.എം കോടതി ഇത് 29ലേക്ക് മാറ്റുകയായിരുന്നു. ബാലഭാസ്ക്കറിന്റേത് അപകടമരണമെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. എന്നാൽ, ബാലഭാസ്ക്കറിന്റെ അപകടത്തിന് പിന്നിൽ സ്വർണ്ണക്കടത്തുകാരുടെ അട്ടിമറിയെന്നാണ് ബാലുവിന്‍റെ ബന്ധുക്കളുടെ ആരോപണം. അപകട മരണമല്ല, ആസൂത്രിത കൊലപാതകമെന്നാണ് ബാലഭാസ്ക്കറിന്‍റെ രക്ഷിതാക്കൾ ആരോപിക്കുന്നത്.

അട്ടിമറിയില്ലെന്നും, ഡ്രൈവർ അർജുന്‍ അശ്രദ്ധയോടെയും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ഈ റിപ്പോർട്ടിനെതിരെ ബാലഭാസ്ക്കറിന്റെ അച്ഛൻ മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐക്ക് സർക്കാർ വിട്ടത്. ക്രൈം ബ്രാഞ്ച് കണ്ടത്തലുകളെ ശരിവയ്ക്കുന്നതായിരുന്നു സി.ബി.ഐയുടെ അന്തിമ റിപ്പോർട്ടും. സി.ജെ.എം കോടതിയിൽ സി.ബി.ഐ നൽകിയ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ബാലഭാസ്ക്കറിന്‍റെ രക്ഷിതാക്കളുടെ ആവശ്യം.

വാദത്തിനിടെ ബാലഭാസ്ക്കറിന്‍റെ ഫോണ്‍ സി.ബി.ഐ പരിശോധിച്ചില്ലെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. അപകടം നടന്ന വാഹനത്തിൽ നിന്നും ലഭിച്ച ബാലഭാസ്ക്കറിന്‍റെ ഫോണ്‍ പോലീസ് സ്റ്റേഷനിൽ നിന്നും വാങ്ങിയത് പ്രകാശ് തമ്പിയായിരുന്നു. എന്നാൽ, ഇയാൾ സ്വർണ്ണക്കടത്തുകേസിൽ പ്രതിയായപ്പോള്‍ ഡി.ആർ.ഐ ഫോണ്‍ വിശദമായി പരിശോധിച്ചിരുന്നു. ഈ റിപ്പോർട്ടും സി.ബി.ഐക്കും കൈമാറിയിരുന്നു. എന്നാൽ, കുറ്റപത്രത്തിൽ ഈ റിപ്പോർട്ട് ഉള്‍പ്പെടുത്തിയിരുന്നില്ല. ഫോണ്‍ വിശദമായി പരിശോധിച്ചിരുന്ന റിപ്പോർട്ട് കഴിഞ്ഞ വാദത്തിനിടെ സി.ബി.ഐ കോടതിയിൽ നൽകി. സി.ബി.ഐയുടെയും ബാലഭാസ്ക്കറിന്‍റെ അച്ഛന്റെയും വാദം ഈ മാസം 16ന് അവസാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button