Freedom StruggleKeralaLatest NewsNews

ഹർ ഘർ തിരംഗ: വീടുകളിൽ ഉയർത്താൻ കുടുംബശ്രീ തുന്നുന്നു 50 ലക്ഷം ത്രിവർണ പതാകകൾ

 

തിരുവനന്തപുരം: ഹർ ഘർ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ വീടുകളിൽ ഉയർത്താൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ 50 ലക്ഷം ദേശീയ പതാകകൾ ഒരുങ്ങുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ഈ പതാകകൾ പാറിപ്പറക്കും. കുടുംബശ്രീക്കു കീഴിലുള്ള 700ഓളം തയ്യൽ യൂണിറ്റുകളിലെ നാലായിരത്തോളം അംഗങ്ങൾ പതാക തയ്യാറാക്കുന്ന തിരക്കിലാണ്.

 

ഏഴു വ്യത്യസ്ത അളവുകളിൽ ഫ്ലാഗ് കോഡ് മാനദണ്ഡപ്രകാരം 3:2 എന്ന അനുപാതത്തിലാണു ദേശീയ പതാകകൾ നിർമ്മിക്കുന്നത്. 20 മുതൽ 120 രൂപ വരെയാണു വില. സ്‌കൂളുകൾക്ക് ആവശ്യമായ പതാകകളുടെ എണ്ണം സ്‌കൂൾ അധികൃതരും സ്‌കൂൾ വിദ്യാർത്ഥികൾ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അറിയിക്കുന്നതനുസരിച്ച് ജില്ലാ കുടുംബശ്രീ മിഷനുകളുടെ നേതൃത്വത്തിലാണ് പതാക നിർമ്മാണം. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാർക്കാണു പ്രവർത്തനങ്ങളുടെ ഏകോപന ചുമതല.

 

ജില്ലകളിലെ കുടുംബശ്രീ ഉദ്യോഗസ്ഥർ, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കാളികളാകും. ഹർ ഘർ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും ദേശീയ പതാക ഉയർത്തും.

 

കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷനു കീഴിൽ പാശ്ശാലയിലെ സി.എഫ്.സി അപ്പാരൽ പാർക്കിൽ 5000 പതാകകളുടെ ഓർഡർ ലഭിച്ചിട്ടുണ്ടെന്ന് യുണിറ്റ് അംഗം ഹരിത പറഞ്ഞു. 15 കുടുംബശ്രീ പ്രവർത്തകരുടെ കൂട്ടായ്മയിലൂടെയാണ് പതാകകൾ തുന്നുന്നത്. ഒരാൾക്ക് ഒരു ദിവസം 200 ത്രിവർണ പതാകകൾ നിർമ്മിക്കാൻ കഴിയുന്നുണ്ടെന്നും പാറശാല ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകൾക്കും ആവശ്യമായ പതാകകൾ രണ്ടു ദിവസം കൊണ്ട് നിർമ്മിക്കാനാകുമെന്നും ഹരിത പറഞ്ഞു.

 

ദേശീയ പതാകയ്ക്ക് ആദരവു നൽകുന്നതിനോടൊപ്പം പൗരൻമാർക്കു ദേശീയ പതാകയോടു വൈകാരിക ബന്ധം വളർത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിനു പ്രചോദനം നൽകുന്നതിനും ലക്ഷ്യമിട്ടാണു ഹർ ഘർ തിരംഗ രാജ്യവ്യാപകമായി ആചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button