KeralaLatest News

ഗുരുവായൂർ ക്ഷേത്ര നടയിൽ ബൈക്കുമായി യുവാവിന്റെ പരാക്രമം, ഭക്തർ ചിതറിയോടി: വൻ സുരക്ഷാ വീഴ്ച

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച ,ക്ഷേത്ര നടയിൽ ബൈക്കുമായി യുവാവിന്റെ പരാക്രമം. കണ്ടാണശേരി ആളൂർ പാറമ്പുള്ളി വീട്ടിൽ സുബ്രഹ്‌മണ്യൻ മകൻ പ്രണവ് (31) ആണ് പിടിയിലായത്. അമിത വേഗതയിൽ യുവാവ് ബൈക്ക് ഓടിച്ച് കിഴക്കേ ഗോപുരം വരെയെത്തി. ക്ഷേത്ര നടയിൽ ഉണ്ടായിരുന്ന ഭക്തർ ജീവനും കൊണ്ട് ചിതറിയോടി. ചൊവ്വാഴ്ച രാത്രി അത്താഴ പൂജ കഴിഞ്ഞ സമയത്താണ് ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച ഉണ്ടായത്.

കിഴക്കേ നടയിൽ നിന്നും ബൈക്ക് അമിത വേഗതയിൽ സത്രം ഗേറ്റ് കടന്നു ദീപസ്തംഭം വരെ യെത്തി. അവിടെ ബാരിക്കേഡ് കണ്ടതിനാൽ നേരെ തെക്കേ നടപന്തലിലേക്ക് തിരിഞ്ഞു. തെക്കേ നടപന്തലിലെ ഗേറ്റ് അടഞ്ഞു കിടക്കുന്നത് കണ്ട യുവാവ് വാഹനം വെട്ടിച്ചു കൂവളത്തിന് സമീപത്തു കൂടെ പടിഞ്ഞറെ നടയിലെത്തി. അവിടെ നിന്നും പടിഞ്ഞാറേ നടപ്പന്തലിലൂടെ പാഞ്ഞെങ്കിലും പന്തലിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ബാരിക്കേഡ് കാരണം പുറത്തേക്ക് കടക്കാൻ കഴിഞ്ഞില്ല.

ബൈക്ക് പോലീസുകാർ സ്റ്റേഷനിൽ എത്തിച്ചു. പടിഞ്ഞാറേ ദീപസ്തംഭത്തിന് സമീപത്ത് നിന്ന് വടക്കേ ക്ഷേത്ര കുളം ഭാഗത്തേക്ക് പോകുകയായിരുന്നുവെങ്കിൽ യുവാവിന്റെ പൊടി പോലും കിട്ടുമായിരുന്നില്ല എന്നാണ് ദൃക് സാക്ഷികൾ പറയുന്നത്. ഗേറ്റ് ഇല്ലാതെ വിശാലമായി കിടക്കുകയാണ് ഇവിടെ. അപ്പോഴേക്കും ഓടിയെത്തിയ ക്ഷേത്രം സെക്യൂരിറ്റിക്കാരും പോലീസും ചേർന്ന് യുവാവിനെ പിടികൂടി.

പിടിയിലായ യുവാവിന്റെ മെഡിക്കൽ പരിശോധന പോലീസ് നടത്തി. ഈ സംഭവത്തോടെ ഗുരുവായൂർ ക്ഷേത്രത്തിന് എന്ത് സുരക്ഷ ആണ് ഉള്ളതെന്ന ചോദ്യമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button