KeralaLatest NewsNews

‘എല്ലാത്തിനും അതിന്റേതായ രീതി ഉണ്ട്’: ഓണസദ്യ വിളമ്പുമ്പോഴും കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അത്തം മുതൽ പത്ത് ദിവസമുള്ള ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണസദ്യയാണ്. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴിയെ അര്‍ത്ഥവത്താക്കി കൊണ്ടാണ് മലയാളികള്‍ ഓണസദ്യ ഉണ്ടാക്കുന്നത്. ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്നതാണ്
പരമ്പരാഗതമായ ഓണസദ്യ. പഴയകാലത്ത് വിഭവങ്ങളുടെ എണ്ണം ഇതിലും അധികമായിരുന്നു. എന്നാൽ, ഇന്നത് ചുരുങ്ങി. ഓണസദ്യ വിളമ്പുന്നതിലും അത് ഉണ്ടാക്കുന്നതിലും ചില പ്രത്യേകതകൾ ഉണ്ട്.

തൂശനിലയില്‍ ഉപ്പേരിയും പപ്പടവും പായസവും കറികളും തോരനും മെഴുക്കുപുരട്ടിയും തൊടുകറികളും പഴവും നെയ്യും ഉപ്പും ചേരുമ്പോള്‍ ഓണസദ്യ കേമമാകും.

സദ്യ വിളമ്പുന്നതിനെന്നപോലെ സദ്യ ഉണ്ണുന്നതിനും ചില രീതികള്‍ ഉണ്ട്. തറയില്‍ പായ വിരിച്ച് അതില്‍ ഇല ഇട്ടു വേണം സദ്യ വിളമ്പാന്‍. ഇല ഇട്ട് ഇരിക്കുന്ന ആളിന്റെ വലതുവശം ചേര്‍ന്ന് വേണം ഇലയുടെ മുറിഭാഗം വരേണ്ടത്. തൂശന്‍ ഭാഗം ഇടതുഭാഗത്തും. ഇലയുടെ ഇടതുഭാഗത്തായി മുകളില്‍ നിന്നും വേണം ഓണസദ്യ വിളമ്പിത്തുടങ്ങേണ്ടത്.

എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യയില്‍ അവിയൽ, സാമ്പാര്‍, പരിപ്പ്, എരിശ്ശേരി തുടങ്ങിയവയാണ് പ്രധാന വിഭവം. പപ്പടം, പായസം തുടങ്ങിയവയാണ് സദ്യയിലെ മറ്റ് താരങ്ങൾ. പപ്പടം ഇലയുടെ ഏറ്റവും ഇടതു വശത്ത് വെയ്ക്കുക. പപ്പടത്തിന്റെ മുകളില്‍ പഴം വെയ്ക്കും. പപ്പടത്തിന്റെ വലതു വശത്തു ഉപ്പും വെക്കും. ഇലയുടെ ഇടതുവശത്ത് മുകളില്‍ ഏത്തക്ക ഉപ്പേരി, താഴെ ശര്‍ക്കര വരട്ടി. ഇലയുടെ ഇടതുവശത്ത് മുകളില്‍ അച്ചാർ. ശേഷം ഓലന്‍, എരിശ്ശേരി, അവിയല്‍, കിച്ചടി, പച്ചടി, തോരന്‍ എന്നിവ യഥാക്രമം വിളമ്പുക.

ഇത്രയും കറികള്‍ വിളമ്പി കഴിഞ്ഞാല്‍ ചോറ് ഇടണം. ചോറ് ഇട്ടതിന് ശേഷം പരിപ്പ്, സാമ്പാര്‍, കാളന്‍ എന്നിവ ഒഴിക്കുക. ആദ്യം ചോറിനോടൊപ്പം പരിപ്പും നെയ്യും പപ്പടവും ചേർത്തു കഴിച്ചു കഴിഞ്ഞാല്‍ സാമ്പാര്‍ ഒഴിക്കാം. തുടര്‍ന്ന് പായസം (അട പ്രഥമന്‍, കടല പ്രഥമന്‍, പരിപ്പ് പായസം തുടങ്ങി ഏത് പായസവും ആകാം.) പായസം കഴിഞ്ഞ് രസം ഒഴിച്ച് അല്പം ചോറും കൂടെ കഴിക്കാം.(കേരളത്തിന്റെ ചില ഭാഗങ്ങളിൽ രസം സദ്യയില്‍ ഉള്‍പ്പെടുത്താറില്ല.) അവസാനം അല്പം മോരും കൂടെ ആയാല്‍ സദ്യ ബഹുകേമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button