KasargodKeralaNattuvarthaLatest NewsNews

കാസർഗോഡ് നടന്ന ഗണേശോത്സവം നിമഞ്ജന ഘോഷയാത്രയിൽ പാടിയത് മാപ്പിള പാട്ടുകൾ: പരിപാടി നടത്തിയത് സംഘപരിവാർ

കുമ്പള: കാസർകോട് ജില്ലയിലെ കുമ്പളയിൽ നടന്ന ​ഗണേശോത്സവം നിമഞ്ജന ഘോഷയാത്രയിൽ പാടിയത് മാപ്പിള പാട്ടുകൾ. പത്തോളം മാപ്പിള പാട്ടുകളാണ് ഘോഷയാത്രയിൽ ആലപിച്ചത്. അഞ്ച് മണിക്കൂർ നീണ്ട ഘോഷയാത്ര നടത്തിയത് സംഘപരിവാർ ആയിരുന്നു. സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഉയർന്ന് കേട്ട മാപ്പിള പാട്ടുകൾ ജനങ്ങൾക്ക് കൗതുകമായി. ‘പൊന്നു സഖി ഒരുകുല മുന്തിരി, ഖാഫ് മല കണ്ട പൂങ്കാറ്റേ, മാണിക്യ മലരായ പൂവേ, ബദറുൽ ഹുദാ യാസീൻ’ തുടങ്ങിയ പാട്ടുകൾ ഘോഷയാത്രയിൽ ആലപിച്ചപ്പോൾ കാണികളും ഏറ്റ് ചൊല്ലി.

കാസർഗോഡുള്ള ഘോഷയാത്ര വിജയമായപ്പോൾ പാലക്കാട്‌ ചിറ്റൂരിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഗണേശോത്സവവും നിമഞ്ജന ഘോഷയാത്രയും വിവാദത്തിലായി. സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗണേശോത്സവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചിറ്റൂര്‍ അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയിലാണ് സി.പി.എം ലോക്കൽ കമ്മിറ്റി ബ്രാഞ്ച് കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തില്‍ ഗണേശോത്സവം നടത്തിയത്. സംഘപരിവാർ പതാകക്ക് സമാനമായ കാവി നിറത്തിലുള്ള പതാകയില്‍ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്താണ് സി.പി.എം നേതാക്കൾ ഘോഷയാത്ര നടത്തിയത്. ഇതാണ് വിവാദത്തിലായത്.

എന്നാല്‍, അവിടെ ഉപയോഗിച്ചത് കാവിക്കൊടിയല്ലെന്നും ഗണേശചിത്രം ആലേഖനം ചെയ്ത മഞ്ഞപ്പതാകയാണെന്നും സി.പി.എം നേതാക്കൾ വിശദീകരണം നൽകി. സംഭവം വിവാദമായതോടെ സി.പി.എം നേതാക്കൾക്ക് പിന്തുണയുമായി ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് രംഗത്തെത്തി. ഹിന്ദുത്വ ആശയത്തിലേക്കുള്ള സി.പി.എം അണികളുടെ പ്രവേശനം കേരളത്തിലെ രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണെന്നും ഹൈന്ദവ സംഘടനകളുടെ ആഘോഷങ്ങള്‍ സി.പി.എം ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും എ.കെ ഓമനക്കുട്ടൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button