തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ മാനദണ്ഡം കർശനമാക്കിയിരിക്കുകയാണ്. ഇതോടെ, ലക്ഷക്കണക്കിനു പേർ പെൻഷൻ സുരക്ഷയിൽ നിന്നു പുറത്താകും. സ്കീമിലെ അനർഹരെ കണ്ടെത്തി ഒഴിവാക്കാനുള്ള നീക്കത്തിലാണ് ധനവകുപ്പ്.
റബർ സബ്സിഡി വാങ്ങുന്നവരുടെ ഡേറ്റാബേസുമായി ഒത്തുനോക്കിയാണ് 2 ഏക്കറിൽ കൂടുതൽ ഭൂമി ഉള്ളവരെ ഒഴിവാക്കിയത്. രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉള്ളവർ പെൻഷൻ സ്കീമിന് അർഹരല്ല. നേരത്തെ, വാഹന ഉടമകളുടെയും ആദായനികുതി അടയ്ക്കുന്നവരുടെയും ഡേറ്റാബേസ് നോക്കി ആയിരക്കണക്കിന് അനർഹരെ ഒഴിവാക്കിയിരുന്നു.
2019 ഡിസംബർ 31 വരെ സ്‌കീമിൽ ചേർന്ന എല്ലാവരോടും പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലെ 50.53 ലക്ഷം പെൻഷൻകാരിൽ കാൽഭാഗം (ഏകദേശം 12 ലക്ഷം ) ഇതിലൂടെ ഒഴിവാക്കപ്പെടുമെന്നാണു വകുപ്പിന്റെ കണക്കുകൂട്ടൽ. കൃത്യമായി പരിശോധിച്ചശേഷം മാത്രമേ സർട്ടിഫിക്കറ്റ് കൊടുക്കാവൂ എന്ന് വില്ലേജ് ഓഫീസർമാർക്കു കർശന നിർദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു സെക്രട്ടറിക്കു ധനവകുപ്പ് കത്ത് നൽകിയിട്ടുണ്ട്.
Read Also : കുപ്രസിദ്ധമായ ‘അമ്മായിയമ്മപ്പോര്’: എലിസബത്ത് രാജ്ഞിയുടെയും ഡയാന രാജകുമാരിയുടെയും സങ്കീർണ്ണമായ ബന്ധം
അതേസമയം, ഒഴിവാക്കപ്പെടുന്നവരുടെ പരാതികൾ വൻതോതിൽ ആണ് ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. പരാതിക്കാരെ കൊണ്ടു പൊറുതിമുട്ടി ഇരിക്കുകയാണ് ധനവകുപ്പും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും. അനർഹരെ ഒഴിവാക്കുന്നതു നല്ല കാര്യമാണെങ്കിലും കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയായിരിക്കണം എന്നുള്ളത് അനീതിയാണെന്ന് പരക്കെ പരാതിയുണ്ട്. 8500 രൂപ മാസ ശമ്പളം ഉള്ള ചെറുവരുമാനക്കാരുടെ വീട്ടിലെ വയോധികർക്കു പോലും പെൻഷന് അർഹത ഉണ്ടാവില്ല.
നേരത്തെ അനർഹരെ ഒഴിവാക്കൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ, ഇപ്പോൾ അനർഹമായി കൈപ്പറ്റിയ തുക തിരിച്ചു പിടിക്കാനും ധനവകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്.
Post Your Comments