Latest NewsNewsInternational

നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ച സംഭവം: ഇറാനില്‍ വന്‍ പ്രതിഷേധം

ടെഹ്‌റാനില്‍ സഹോദരന്‍ കൈരാഷിനൊപ്പം അവധി ദിനം ചെലവിടാന്‍ എത്തിയതായിരുന്നു മഹ്‌സ അമിനി

ടെഹ്‌റാന്‍:  ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഇറാനില്‍ വന്‍ പ്രതിഷേധം.

സഗേസ് സ്വദേശിയായ 22 വയസുകാരി മഹ്സ അമിനിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിറ്റന്‍ഷന്‍ സെന്ററിലേക്കു മാറ്റുന്നതിനിടെ പൊലീസ് വാനില്‍ മഹ്സ ക്രൂര മര്‍ദനത്തിന് ഇരയായെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. ആക്രമണത്തിനു പിന്നാലെ കോമയിലായ യുവതിക്ക് ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നുവെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനിലെ സദാചാര പോലീസ് ആയ ഗഷ്തെ ഇര്‍ഷാദ് (ഗൈഡന്‍സ് പട്രോള്‍) ആണ് മഹ്സയെ കസ്റ്റഡിയില്‍ എടുത്തത്. മതപരമായ രീതിയിലുള്ള വസ്ത്രധാരണം ഉറപ്പു വരുത്തുക എന്നതാണ് ഗൈഡന്‍സ് പട്രോളിന്റെ ചുമതല.

ടെഹ്‌റാനില്‍ സഹോദരന്‍ കൈരാഷിനൊപ്പം അവധി ദിനം ചെലവിടാന്‍ എത്തിയതായിരുന്നു മഹ്‌സ അമിനി. സെപ്റ്റംബര്‍ 13ന് ഇരുവരും ഷാഹിദ് ഹഗാനി എക്സ്പ്രസ് വേയില്‍ എത്തിയപ്പോള്‍ ഉചിതമായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് ഇവരെ തടഞ്ഞു.

യുവതിയെ പൊലീസ് നിര്‍ബന്ധിച്ച് വാനില്‍ വോസാര അവനുവില്‍ ഉള്ള സ്റ്റേഷനിലേക്കു കൊണ്ടുപോയെന്നു യുവതിയുടെ സഹോദരന്‍ ആരോപിച്ചു. തടയാന്‍ ശ്രമിച്ച തനിക്കും മര്‍ദനമേറ്റു. പൊലീസ് സ്റ്റേഷനില്‍ ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ബോധവത്കരണത്തിനു ശേഷം മഹ്സയെ വിട്ടയ്ക്കുമെന്നാണ് പൊലീസ് തന്നോട് പറഞ്ഞിരുന്നതെന്നും സഹോദരന്‍ പറയുന്നു.

താന്‍ പൊലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ തട്ടമിടാതെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്ത പന്ത്രണ്ടോളം യുവതികള്‍ അവിടെയുണ്ടായിരുന്നു. പലരും ഉച്ചത്തില്‍ നിലവിളിക്കുന്നത് കേള്‍ക്കാമായിരുന്നു. മഹ്സയെ പൊലീസ് വാനില്‍ വച്ച് ക്രൂരമായി പൊലീസ് ആക്രമിച്ചുവെന്നും സഹോദരന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button