KeralaLatest NewsNews

‘ചോരച്ചാലുകൾ മാത്രം കിനാവു കാണുന്നവർ എന്നും ഇങ്ങനെയാണ്’: പോപ്പുലര്‍ ഫ്രണ്ട് നേതാവിനെതിരെ സത്താർ പന്തല്ലൂർ

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ഖാസിമി ജനമഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇതിനെതിരെയാണ് സത്താർ പന്തല്ലൂർ രംഗത്തെത്തിയത്. വൈകാരിതയും തീവ്രചിന്തയും ഇളക്കി വിടുന്ന പോപ്പുലർ ഫ്രണ്ടിൻ്റെ ഇമാമിന് ചരിത്രം മുഴുവൻ വേണ്ടെന്നും, പ്രവാചകൻ തിരിച്ചടിക്കാൻ ശ്രമിച്ചു എന്നു തോന്നിപ്പിക്കുന്നയിടം വരെ എത്തിച്ചു അണികളിൽ പൊട്ടിത്തെറിക്കാനുള്ള വീര്യം ഉണ്ടാക്കിയാൽ മാത്രം മതിയെന്നും അദ്ദേഹം വിമർശിച്ചു. ചോരച്ചാലുകൾ മാത്രം കിനാവു കാണുന്നവർ എന്നും ഇങ്ങനെയാണെന്ന് പറഞ്ഞ സത്താർ, ചരിത്രത്തിൽ ബാക്കിയുള്ള സഹിഷ്ണുതയുടെ കഥ ഇവർക്ക് വേണ്ടെന്നും ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന പ്രവാചകൻ്റെ ഉടവാള് മോഷ്ടിച്ചെടുത്തു ‘നിന്നെ ഇപ്പോൾ ആരു രക്ഷിക്കും’ എന്നു ചോദിച്ചു പ്രവാചകനെ വകവരുത്താൻ ശ്രമിച്ച ഗ്രാമീണൻ്റെ കഥ പ്രസിദ്ധമാണ്. പ്രവാചകൻ്റെ ധീരതക്കും ആത്മീയ ശക്തിക്കും മുന്നിൽ ശത്രുവിൻ്റെ കയ്യിൽ നിന്ന് ആ വാള് വീണപ്പോൾ, പ്രവാചകൻ അതെടുത്ത് ‘നിന്നെ ഇപ്പോൾ ആരു രക്ഷിക്കും ‘ എന്ന് ചോദിക്കുന്നുണ്ട്.അതോടെ ശത്രുപതറുകയും ‘നീ മാത്രമേ രക്ഷിക്കാനുള്ളൂ’ എന്ന് പറഞ്ഞു വിലപിക്കുകയും ചെയ്യുന്നുണ്ട്. കാരുണ്യക്കടലായ മുഹമ്മദ് നബി(സ) അതോടെ അയാളെ വെറുതെ വിടുന്നു. ഇതാണ് ചരിത്രം. പക്ഷേ, വൈകാരിതയും തീവ്രചിന്തയും ഇളക്കി വിടുന്ന പോപ്പുലർ ഫ്രണ്ടിൻ്റെ ഇമാമിന് ഈ ചരിത്രം മുഴുവൻ വേണ്ട. പ്രവാചകൻ തിരിച്ചടിക്കാൻ ശ്രമിച്ചു എന്നു തോന്നിപ്പിക്കുന്നയിടം വരെ എത്തിച്ചു അണികളിൽ പൊട്ടിത്തെറിക്കാനുള്ള വീര്യം ഉണ്ടാക്കിയാൽ മാത്രം മതി. ചരിത്രത്തിൽ ബാക്കിയുള്ളത് സഹിഷ്ണുതയുടെ കഥയാണ്. അത് ഇവർക്ക് വേണ്ട. തീവ്രഭാവ സംഘങ്ങളുടെ എക്കാലത്തെയും ശൈലി ഇതാണ്. ചരിത്രത്തിൻ്റെ ഏതെങ്കിലും കോണുകളിൽ വാളുകൾ ശബ്ദിക്കുന്നതിൻ്റെയും ആയുധങ്ങൾ സംസാരിക്കുന്നതിൻ്റെയും മുഴക്കങ്ങൾ ഉണ്ടോ എന്ന് തിരയുക മാത്രമാണ് ഇവരുടെ പണി. അതിൻ്റെ അപ്പുറവും ഇപ്പുറവും ക്ഷമയുടെ, സഹിഷ്ണുതയുടെ, വിട്ടുവീഴ്ചയുടെ ഒരായിരം പാഠങ്ങൾ കാണും. അതൊന്നും ഇവർക്ക് വേണ്ട. ചോരച്ചാലുകൾ മാത്രം കിനാവു കാണുന്നവർ എന്നും ഇങ്ങനെയാണ്. അവരെ സമൂഹം തിരിച്ചറിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button