KeralaLatest NewsNews

ഹർത്താലിന്റെ പേരിൽ അഴിഞ്ഞാട്ടം: ആംബുലൻസിനെ പോലും വെറുതെ വിടാതെ ഹർത്താൽ അനുകൂലികൾ, ആയുധങ്ങളുമായി ഭീഷണി

തിരുവനന്തപുരം: പോപ്പുലർ‌ ഫ്രണ്ട് ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണം. ആംബുലൻസിന് നേരെ വരെ ഹർത്താലനുകൂലികൾ ആക്രമണം നടത്തി. തൃശൂരിൽ ആംബുലൻസിന് നേരെ കല്ലേറുണ്ടായി. കണ്ണൂരിൽ വിവിധ ഇടങ്ങളിൽ ബോംബേറ് ഉണ്ടായി. കൊല്ലത്ത് പൊലീസുകാരെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നതായും റിപ്പോർട്ട് ചെയ്തിരുന്നു.

നരയൻപാറയിലും വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. പാലക്കാട് കൂറ്റനാട് സ്വകാര്യ വാഹനങ്ങൾ തടഞ്ഞ രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചാലിശ്ശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയിൽ ഹർത്താൽ അനുകൂലികൾ KSRTC ബസിന് കല്ലെറിഞ്ഞു. ഒപ്പം ചിലയിടങ്ങളിൽ ആയുധങ്ങളുമായാണ് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾക്ക് നേരെയും കടകൾക്ക് നേരെയും ഭീഷണിയുമായി എത്തിയത്.

പലയിടത്തും കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ ഹർത്താലിനെ തുടര്‍ന്ന് കല്ലേറ് ഉണ്ടായി. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത്. കോട്ടയത്ത് കുറിച്ചിയിൽ എം സി റോഡിൽ കെഎസ്ആർടി സി ബസുകൾക്ക് നേരേയും കല്ലേറ് ഉണ്ടായി. 70 തിലധികം ബസുകളാണ് ഹർത്താൽ അനുകൂലികൾ തല്ലിത്തകർത്തത്.

ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വ്യാഴാഴ്ച പുലർച്ചെ മുതൽ രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽനടത്തിയ റെയ്ഡിൽ നൂറിലധികം നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ. തീവ്രവാദത്തിന്റെ സാമ്പത്തിക സ്രോതസുകളും തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവരെ പിടികൂടാനായുമാണ് റെയ്ഡ് എന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കർണാടക, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button