KeralaLatest NewsNews

പോപ്പുലർ ഫ്രണ്ടിനെയല്ല ആദ്യം നിരോധിക്കേണ്ടത് ആർ.എസ്.എസിനെയാണ്: എം.വി ഗോവിന്ദൻ

കണ്ണൂർ: വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ ഇന്ത്യയിൽ ആദ്യം നിരോധിക്കേണ്ടത് ആർ.എസ്.എസിനെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പി.എഫ്.ഐയെ നിരോധിക്കണമെന്ന അഭിപ്രായം സി.പി.എമ്മിനില്ലെന്നും, നിരോധിച്ചാൽ അത് പോപ്പുലർ ഫ്രണ്ടിനെയല്ല ആർ.എസ്.എസിനെ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചാൽ പിന്നീട് അവർ മറ്റ് പേരുകളിൽ അവതരിക്കുമെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

‘ആർ.എസ്.എസിനെയാണ് ആദ്യം നിരോധിക്കേണ്ടത്. അത് ചെയ്യുമോ? ആർ.എസ്.എസ് അല്ലെ ഏറ്റവും വലിയ വർഗീയവാദി സംഘടന. അവരെ നിരോധിക്കുമോ? ആരെയും നിരോധിച്ചത് കൊണ്ട് മാത്രം ഒരു പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് കരുതുന്നില്ല. ഒരു തീവ്രവാദ പ്രസ്ഥാനത്തെ നിരോധിച്ചത് കൊണ്ട് ഇല്ലാതാക്കാൻ ആവില്ല. രണ്ട് വര്‍ഗീയത ഏറ്റുമുട്ടുന്ന ഒരു രാജ്യത്ത് ഒന്നിനെ നിരോധിക്കാന്‍ പോയാല്‍ അതിന്‍റെ അനന്തര ഫലം വര്‍ഗീയ ശക്തിപ്പെടും എന്നതായിരിക്കും? സി.പി.ഐയെ നേരത്തെ നിരോധിച്ചിട്ടുണ്ട്. കേരളത്തിൽ എസ്‍.ഡി.പി.ഐ – സി.പി.എം സഖ്യം എന്നത് എതിരാളികളുടെ വ്യാജ പ്രചാരണം മാത്രമാണ്.

കേരളത്തിൽ ഹർത്താലുകൾ നിരോധിക്കണം എന്ന അഭിപ്രായം സി.പി.എമ്മിനില്ല. ആർ.എസ്.എസിനെ നിരോധിക്കുന്ന ഒരു സാഹചര്യം ഉണ്ടാകില്ലെന്ന് എല്ലാവർക്കും അറിയാമല്ലോ? രണ്ട് വര്‍ഗീയത ഏറ്റുമുട്ടുന്ന ഒരു രാജ്യത്ത് ഒന്നിനെ പ്രതിരോധിക്കാൻ നിന്നാൽ ഒടുവിൽ രണ്ട് പേരും ശക്തിപ്പെടുന്ന കാഴ്ചയാണ് കാണാനാവുക. അങ്ങോട്ടും ഇങ്ങോട്ടും ശക്തിപ്പെടാനുള്ള ഒരു പ്രവർത്തനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആർ.എസ്.എസ് ആയാലും അതെ, ന്യൂനപക്ഷ വർഗീയവാദം ആയാലും അതെ’, ഗോവിന്ദൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button