KeralaLatest NewsNewsIndia

‘ഞാൻ ഒരു ബാപ്പയ്ക്ക് ജനിച്ചവൻ’:സലാമിനെതിരെ എം.കെ മുനീര്‍, പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സംഭവം ലീഗിൽ വിള്ളലുണ്ടാക്കുന്നു?

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ സ്വാഗതം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെതിരെ ലീഗ് നേതാവ് എം.കെ മുനീർ. രാവിലെ പറഞ്ഞത് സന്ധ്യക്ക് മാറ്റിപ്പറയുന്ന രീതി ലീഗുകാര്‍ക്കില്ലന്നും ഒരു ബാപ്പക്ക് ജനിച്ചവനാണ് താനെന്നും ഡോ. മുനീര്‍ വ്യക്തമാക്കി. തന്റെ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച നടപടിയെ ആദ്യം സ്വാഗതം ചെയ്ത മുനീര്‍ പിന്നീട് നിലപാട് മാറ്റിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു മുനീറിന്റെ പ്രതികരണം.

നിരോധനവുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും, നടപടിയെ അംഗീകരിക്കുന്നുണ്ടെങ്കിലും അതിന് പിന്നിലെ കാരണങ്ങൾ സംശയാസ്പദമാണെന്നുമായിരുന്നു സലാമിന്റെ അതിപ്രായം. ആർ.എസ്.എസിനെ പോലെയുള്ള സംഘടനകളെ നിരോധിക്കാതെ പി.എഫ്.ഐയെ മാത്രം നിരോധിച്ചതിന് പിന്നിൽ ചില സംശയങ്ങൾ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘പിഎഫ്ഐയുടേതിനു സമാനമായ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന ആർഎസ്എസ് അടക്കമുള്ള സംഘടനകൾ രാജ്യത്ത് പ്രവർത്തിക്കുന്നു. ഇവരെയൊന്നും തൊടാതെ പിഎഫ്ഐയെ മാത്രം ഏകപക്ഷീയമായി നിരോധിച്ചതിൽ സംശയകരമായി പലതുമുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ ആശയങ്ങൾ ജനാധിപത്യ രാജ്യത്തിനു ചേർന്നതല്ലെന്ന് അതിന്റെ തുടക്കം മുതൽ എതിർത്തു കൊണ്ടിരുന്ന പാർട്ടി ലീഗ് ആണ്. ലീഗിനു തീവ്രത പോരെന്നായിരുന്നു പലരുടെയും വിമർശനം. സമൂഹത്തിൽ പോപ്പുലർ ഫ്രണ്ടിനെ കുറിച്ചു മുന്നറിയിപ്പു നൽകാൻ ലീഗ് ശ്രമിച്ചു കൊണ്ടിരിക്കെ പുറകിലൂടെ അവരുമായി കൈകോർത്തതു മറ്റു ചിലരാണ്. ഇപ്പോഴും പലയിടത്തും ഒരുമിച്ചു ഭരിക്കുന്നു. എതിർപ്പുകൾക്ക് ജനാധിപത്യപരമായ മാർഗങ്ങൾ ഉണ്ട് എന്നു തന്നെയാണ് ലീഗ് എല്ലാകാലത്തും വിശ്വസിക്കുന്നത് ‘, സലാം പറഞ്ഞു.

നിരോധനം വന്നപ്പോൾ ലീഗ് നേതാവ് ഡോ. എം കെ മുനീര്‍ അടക്കമുള്ള നേതാക്കൾ എടുത്ത നിലപാട് വ്യത്യസ്‍തമായിരുന്നു. തീവ്രവാദ ആശയങ്ങള്‍ യുവാക്കള്‍ കൈവിടണമെന്നും മതേതര ശക്തികളുടെ കൂടെ ഒരുമിച്ചു നിന്ന് ഫാഷിസത്തെ നേരിടണമെന്നുമായിരുന്നു മുനീര്‍ തുടക്കത്തിൽ പറഞ്ഞത്. ഖുര്‍ആനെയും ഹദീസിനെയും ദുര്‍വാഖ്യാനം ചെയ്ത് കൊണ്ട് വാളെടുക്കാന്‍ ആഹ്വാനം ചെയ്തുവെന്ന് പ്രചരിപ്പിക്കുന്നവര്‍ ഏത് ഇസ്ലാമിന്റെ പ്രതിനിധികളാണ്? കുട്ടികളെ കൊണ്ടുവരെ തീവ്രവാദ മുദ്രാവാക്യം വിളിക്കാന്‍ പ്രേരിപ്പിച്ച സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button