തിരുവനന്തപുരം: വേതന വര്‍ദ്ധന ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സൂചനാ പണിമുടക്ക് നടത്തി സ്വിഗ്ഗി ഡെലിവറി ജീവനക്കാര്‍. കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടങ്ങിയ 30 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജോലി ബഹിഷ്കരിച്ചായിരുന്നു സമരം. ആവശ്യങ്ങളിൽ ഇനിയും തീരുമാനം ആയില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് ജീവനക്കാരുടെ തീരുമാനം.
നിലവിൽ ഒരു ഓർഡറിന് അഞ്ച് കിലോമീറ്ററിന് 25 രൂപയാണ് ഡെലിവറി പാർട്ണർമാർക്ക് സ്വിഗി നൽകുന്നത്. ഇത് നാലര വർഷം മുൻപ് നിശ്ചയിച്ച നിരക്കാണ്. എന്നാൽ, ഇന്ധന വില കുതിച്ചുയർന്ന ഘട്ടത്തിലൊന്നും നിരക്ക് വർധിപ്പിച്ചിരുന്നില്ല. ഇനി ഇതേ നിരക്കിൽ ഡെലിവറി നടത്തുന്നത് ലാഭകരമല്ലെന്ന് ഡെലിവറി പാർട്ണർമാർ അറിയിച്ചു.
പ്രതിഫലത്തിന്റെ നിരക്ക് വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കമ്പനി അധികൃതർക്ക് ഡെലിവറി പാർട്ണർമാർ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതിന് മറുപടിയൊന്നും കിട്ടാതെ വന്നതോടെയാണ് പണിമുടക്കിലേക്ക് കടന്നതെന്ന് സമരക്കാർ പറഞ്ഞു.
Post Your Comments