കോഴിക്കോട്: ബിവറേജ് അവധി ദിവസങ്ങളിൽ അനധികൃത മദ്യക്കച്ചവടം നടത്തിയ മധ്യവയസ്കൻ അറസ്റ്റില്‍. എലത്തൂർ സ്വദേശി ആശാരിപ്പുരക്കൽ ഷിനോജ് (50)ആണ് അറസ്റ്റിലായത്.
ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എ ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പന്ത്രണ്ട് കുപ്പി നെപ്പോളിയൻ ബ്രാൻഡ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ചില്ലറ വിൽപ്പന നടത്തിയിരുന്ന മാക്ഡോവൽസ് ബ്രാൻഡ് മദ്യവുമാണ് പിടിച്ചെടുത്തത്. എലത്തൂർ റെയിൽവേ അണ്ടർ പാസിന് സമീപത്ത് വെച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
പലപ്പോഴായി ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് വാങ്ങി ശേഖരിച്ച മദ്യം ഡ്രൈ ഡേ ദിവസം വില്‍ക്കുകയാണ് പ്രതി ചെയ്തിരുന്നത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, സിറ്റി ക്രൈം സ്ക്വാഡ് ഇയാളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ആവശ്യക്കാർ ഫോൺ ചെയ്ത് ആവശ്യപ്പെടുന്നതിനനുസരിച്ച് അവർ പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ചു കൊടുക്കാറാണ് പതിവ്.
അവധി ദിവസങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്കാണ് അറുന്നൂറ് രൂപ വരെ ഈടാക്കി വിൽപന നടത്തിയിരുന്നത്. പ്രതിക്കെതിരെ അബ്‍കാരി നിയമപ്രകാരം പൊലീസ് കേസെടുത്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, എലത്തൂർ പൊലീസ് അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ ജയേഷ് വാര്യർ, സീനിയർ സിപിഓ രാഹുൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments