കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ മാമ്പഴ മോഷ്ടാവായ പോലീസുകാരനെ പിടികൂടാനാകാതെ പോലീസ്. പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ ഒളിവിൽ പോയ പി.വി ഷിഹാബിനെ പത്ത് ദിവസം കഴിഞ്ഞിട്ടും പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇതിനിടെ ഷിഹാബിനെതിരെയുള്ള ബലാത്സംഗ കേസിൽ ജാമ്യം റദ്ദാക്കാൻ പൊലീസ് അപേക്ഷ നൽകി. ശിഹാബ് ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയതിനാൽ, അന്വേഷണത്തിന്റെ ഗതി അയാൾക്ക് ഊഹിക്കാനാകുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
പോലീസിന്റെ എല്ലാ അന്വേഷണ രീതികളെ പറ്റിയും ഷിഹാബിന് വ്യക്തമായ ബോധ്യമുണ്ട്. പ്രതിയുടെ മൊബൈൽ ഫോൺ പല ജില്ലകളിലായി മൊബൈൽ റേഞ്ച് കാണിക്കുന്നത് പോലീസിനെ വട്ടം ചുറ്റിക്കുന്നു. സേനയ്ക്കുള്ളിൽ നിന്ന് ഷിഹാബിന് സഹായം ലഭിക്കുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. ഇതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ പ്രതിക്കെതിരെ 2019ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ ജാമ്യം റദ്ദാക്കാൻ പൊലീസ് അപേക്ഷ നൽകി. പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിച്ചതിനും ഷിഹാബിനെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തിട്ടുണ്ട്.
സേനയ്ക്ക് ആകെ കളങ്കമുണ്ടാക്കി എന്നതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി സിപിഒ ഷിഹാബിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബ്, സംഭവദിവസം ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയിൽ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്.
Post Your Comments