ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ മുലായംസിങ് യാദവ്(82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 82 വയസ്സായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി എസ്പി ഗോത്രപിതാവിന്റെ നില വളരെ ഗുരുതരമായിരുന്നു നേതാവിന്റെ മരണവാർത്ത പാർട്ടി മേധാവിയും യാദവിന്റെ മകനുമായ അഖിലേഷ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.
രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. മൂന്ന് തവണ യു.പി മുഖ്യമന്ത്രിയായിട്ടുണ്ട്. ഹിന്ദി ഹൃദയ ഭൂമിയുടെ നേതാജിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 1996 ൽ കേന്ദ്ര പ്രതിരോധമന്ത്രിയായി ചുമതലയേറ്റിരുന്നു. 1939 നവംബർ 22 ന് ജനിച്ച മുലായം സിംഗ് യാദവ് ഒരു മുതിർന്ന ഇന്ത്യൻ രാഷ്ട്രീയക്കാരനും സമാജ്‌വാദി പാർട്ടിയുടെ മേധാവിയുമായിരുന്നു. ഉത്തർപ്രദേശിലെ അസംഗഢ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭാംഗമായിരുന്നു.
ഒരു സോഷ്യലിസ്റ്റ് നേതാവായി ഉയർന്നുവന്ന മുലായം, കോൺഗ്രസ് ഒഴിച്ചിട്ട രാഷ്ട്രീയ ഇടം പിടിച്ചടക്കി. ഇറ്റാവയിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്കും, അവിടെ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുമുള്ള മുലായം സിംഗ് യാദവിന്‍റെ യാത്ര സംഭവ ബഹുലമായിരുന്നു. 1990കളുടെ അവസാനം ചന്ദ്രശേഖറിന്‍റെ ജനതാദളിന്‍റെ ഭാഗമായി കോണ്‍ഗ്രസ് പിന്തുണയോടെ മുലായം ഭരണം തുടര്‍ന്നു. കേന്ദ്രത്തിലെ സമവാക്യങ്ങള്‍ മാറിയതോടെ തൊട്ടടുത്ത വര്‍ഷം കോണ്‍ഗ്രസ് പാലം വലിച്ചു. ഇതോടെ മുലായത്തിന് അധികാരം നഷ്ടമായി.
ഇതിനിടെ സമാജ് വാദി പാര്‍ട്ടി രൂപീകരിച്ചു. ദളിത് ഏകീകരണത്തിലൂടെ മാത്രമേ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റാനാകൂവെന്ന് മനസിലാക്കിയ മുലായം സിംഗ് മായാവതിക്ക് കൈകൊടുത്ത് ഭരണം തിരിച്ചു പിടിച്ചു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ ശക്തമായി എതിര്‍ത്ത മുലായം സംഘപരിവാര്‍ രാഷ്ട്രീയത്തിന് അയോധ്യയെ അജണ്ടയാക്കാനാവില്ലെന്ന് തുറന്നടിച്ചു. 1996 ആയപ്പോഴേക്കും ദേശീയ രാഷ്ട്രീയത്തിലും മുലായം നിറഞ്ഞു നിന്നു.
Post Your Comments