തൃശൂര്‍: വഴിയരികില്‍ തട്ടുകട നടത്താന്‍ ഉപയോഗിക്കുന്ന ഉന്തുവണ്ടിയുമായി പോകുന്നതിനിടെ വീട്ടമ്മ ഭര്‍ത്താവിന്‍റെ കണ്‍മുന്നില്‍ കാറിടിച്ച് മരിച്ചു. പന്തല്ലൂർ പാടത്ത് അറേബ്യൻ പാലസ് ഓഡിറ്റോറിയത്തിനു സമീപം തട്ടുകട നടത്തുന്ന ചൊവ്വന്നൂർ കൊണ്ടരാശ്ശേരി സുലോചനയാണ് (50) മരിച്ചത്. ഭർത്താവ് അറുമുഖൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കുന്നംകുളത്ത് ശനിയാഴ്ച രാത്രി 11 മണിയോടെ കച്ചവടം കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്കു മടങ്ങുമ്പോഴാണ് സംഭവം. റോഡ് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ വടക്കാഞ്ചേരി ഭാഗത്ത് നിന്നെത്തിയ കാർ ഇവരെ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Read Also : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
അപകടസമയത്ത് ഭര്‍ത്താവ് അറുമുഖൻ വണ്ടിയുടെ മറുവശത്തായിരുന്നു. സുലോചനയെ ഉടൻ മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സുലോചനയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ ഇന്നലെ വൈകിട്ട് പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. വെള്ളറക്കാട് പയറ്റിപറമ്പിൽ അൻസാറാണ് (35) വാഹനം ഓടിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൈപ്പറമ്പിലെ ബന്ധുവീട്ടിൽ നിന്നാണ് കാർ കണ്ടെടുത്തത്.
Post Your Comments