Latest NewsArticleNewsIndiaParayathe VayyaWriters' Corner

ഇന്ത്യൻ ആക്ടിവിസ്റ്റുകൾ ഇറാനിയൻ സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്താത്തത് എന്തുകൊണ്ട്? – ചോദ്യവുമായി ഇറാനിയൻ സ്ത്രീകൾ

2020 മെയ് മാസത്തിൽ ജോർജ്ജ് ഫ്ലോയ്ഡ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കാൽമുട്ടിനടിയിൽ ശ്വാസം മുട്ടി മരിച്ചു. 2021 ൽ പലസ്തീനും ഇസ്രയേലും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. അപ്പോഴൊക്കെ, ലോകമെമ്പാടുമുള്ള അവകാശ പ്രവർത്തകരുടെ ശബ്ദമുയർന്നു. ഗാസയ്ക്ക് വേണ്ടി കണ്ണീർ വാർത്തവർ ഇങ്ങ് കേരളത്തിലുമുണ്ടായി. ഇന്ത്യൻ മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധം നടത്തി, സാഹിത്യകാരന്മാർ കവിതകളെഴുതിയും ചിത്രം വരച്ചും പ്രതിഷേധിച്ചു.

ജോർജ്ജ് ഫ്ലോയിഡിന്റെ മരണം, യു.എസിൽ ഭരണകൂട അടിച്ചമർത്തൽ നേരിടുന്ന ആഫ്രിക്കൻ അമേരിക്കക്കാരുടെ ദുരവസ്ഥയാണ് തുറന്നുകാട്ടുന്നതെന്ന് ചൂണ്ടിക്കാട്ടി ദശലക്ഷക്കണക്കിന് ആളുകൾ ആഗോളതലത്തിൽ കറുത്തവരുടെ അവകാശങ്ങൾക്കായി പ്രകടനം നടത്തി. മിനിയാപൊളിസ് മുതൽ മുംബൈ വരെയുള്ള എല്ലാവരും ഈ പ്രകടനത്തിലും പ്രതിഷേധത്തിലും കൈകോർത്തു.

ഹിജാബിനെച്ചൊല്ലിയുള്ള തർക്കം ഇന്ത്യൻ ജനത കേൾക്കുന്നത് ‘ഇറാനും മഹ്‌സ അമിനിയും’ സംഭവിച്ച ശേഷമല്ല. ഏഴ് മാസങ്ങൾക്ക് മുൻപ് ഹിജാബ് വിവാദം ഇന്ത്യയിൽ അലയടിച്ചിരുന്നു. കർണാടകയിൽ ഹിജാബ് വിവാദം ഉണ്ടായപ്പോൾ, ഹിജാബ് മുസ്ലിം സ്ത്രീകളുടെ തിരഞ്ഞെടുപ്പാണെന്നും, വസ്ത്ര സ്വാതന്ത്ര്യത്തിലേക്കും അതിലൂടെ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്നും വാദിച്ചവർക്ക് ‘ഇറാൻ’ ഒരു ചോയ്‌സ് അല്ല. ഇറാനിലെ മഹ്‌സ അമിനിയുടെ മരണവും തുടർന്ന് രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളും ഇവർ കണ്ടിട്ട് പോലുമില്ലെന്ന് തോന്നി പോകും വിധം മൗനത്തിലാണ് ഇന്ത്യയിലെ ‘ഹിജാബ് അനുകൂലികളും ആക്ടിവിസ്റ്റുകളും.

ഇറാൻ സ്ത്രീകളുടെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ കർണാടകയിലെ ഹിജാബ് നിരോധന വിവാദവുമായി താരതമ്യപ്പെടുത്തുന്നത് മറ്റൊന്നും കൊണ്ടല്ല, ഒന്നിന് പ്രതിഷേധവും മറ്റൊന്നിന് മൗനവും വില ഈടാക്കുമ്പോഴാണ്. എന്തുകൊണ്ടാണ് ഇറാനിയൻ സ്ത്രീകളെപ്പോലെ ഇന്ത്യക്കാർ ഹിജാബിനെതിരെ പ്രതിഷേധിക്കാത്തതെന്ന് ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർ ചോദിക്കുന്നു.

ഇറാൻ തങ്ങളുടെ ജനതയിൽ ഹിജാബ് അടിച്ചേൽപ്പിക്കുന്നതിനെതിരെ ഇറാനിയൻ സ്ത്രീകൾ നടത്തിയ പ്രതിഷേധത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സ്ത്രീകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങുമ്പോൾ മതേതര ഇന്ത്യയിൽ മാത്രം തെരുവ് തോറുമുള്ള പ്രതിഷേധ പ്രകനങ്ങൾ കാണുന്നില്ല. മഹ്‌സ അമിനിയുടെ മരണത്തിനെതിരായ പ്രതിഷേധം ഇറാനിൽ ആവിർഭവിക്കുമ്പോൾ, ഇസ്ലാമിക രാജ്യത്തിലെ നിർബന്ധിത ഹിജാബ് നിയമങ്ങളിൽ നിന്ന് മോചനം ആവശ്യപ്പെട്ട് ആയിരക്കണക്കിന് സ്കൂൾ വിദ്യാർത്ഥിനികൾ ആണ് പ്രതിഷേധത്തിൽ പങ്കുചേരുന്നത്.

‘സാൻ, സിന്ദഗി, ആസാദി (സ്ത്രീകൾ, ജീവിതം, സ്വാതന്ത്ര്യം)’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഇറാനിൽ പ്രതിഷേധക്കാർ പലപ്പോഴും ഹിജാബുകൾ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നു. കരാജ്, ടെഹ്‌റാൻ, വടക്ക്-പടിഞ്ഞാറൻ നഗരങ്ങളായ സക്വസ്, സാനന്ദജ് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാർത്ഥിനികളും പ്രതിഷേധവുമായി മുന്നിൽ തന്നെയുണ്ട്. ‘ഞങ്ങൾക്ക് പള്ളിയും വേണ്ട ഖുറാനും വേണ്ട’ അടിച്ചമർത്തലിന്റെ ദൈന്യതയും പേറി സ്ത്രീകൾ ഇറാൻ തെരുവിൽ കൈകൾ മുകളിലേക്കുയർത്തി പ്രതിഷേധം നടത്തുന്ന കാഴ്ച ഇന്ത്യൻ ആക്ടിവിസ്റ്റുകളെ സ്പർശിച്ചിട്ടില്ലേയെന്ന ചോദ്യവും ഉയരുന്നു.

ഇറാനിലെ പ്രതിഷേധം ലോകമെമ്പാടും പിന്തുണയും ഐക്യദാർഢ്യവും നേടിക്കൊണ്ടിരിക്കുമ്പോൾ, ഇറാനിൽ ജനിച്ച ബോളിവുഡ് നടി മന്ദാന കരിമി അടുത്തിടെ മുംബൈയിൽ ഒറ്റയ്ക്ക് പ്രതിഷേധം നടത്തിയത് വാർത്തയായിരുന്നു. കറുത്ത വസ്ത്രം ധരിച്ച നടി സ്വന്തം നാട്ടിലെ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച മന്ദാന, ബോളിവുഡ് താരങ്ങളുടെ നിസംഗതയേയും മൗനത്തെയും അപലപിച്ചു. പ്രതിഷേധത്തിൽ തന്നോടൊപ്പം ചേരാതിരിക്കാൻ ബോളിവുഡ് സഹപ്രവർത്തകർ പറഞ്ഞ വിചിത്രമായ ഒഴികഴിവുകളിൽ കരിമി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

‘കഴിഞ്ഞ മൂന്നാഴ്ചകൾ മാസങ്ങളും വർഷങ്ങളും പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഇറാനിലെ എന്റെ ആളുകൾക്ക് സംഭവിക്കുന്ന കാര്യങ്ങൾ എന്നെ വേദനിപ്പിക്കുന്നു. ഞാൻ എല്ലാ ദിവസവും എന്റെ അമ്മയോടും സഹോദരങ്ങളോടും സംസാരിക്കുന്നു. വേറൊന്നും കൊണ്ടല്ല, അവർക്കെന്തെങ്കിലും സംഭവിച്ചാലോ എന്ന ആധി ആണ് എനിക്ക്. ഇറാനിയൻ സ്ത്രീകളുടെ ധീരത എല്ലാവരും കണ്ടിട്ടുണ്ടാകും. ലോകം ഞങ്ങളുടെ ഗർജ്ജനം കേട്ടു. ലോകമെമ്പാടുമുള്ള 150 നഗരങ്ങൾ ഞങ്ങൾക്കൊപ്പം നിന്ന് പ്രതിഷേധിച്ചു.

പക്ഷേ ആ പട്ടികയിൽ ഇന്ത്യയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ത്യയിലെ പ്രമുഖ താരങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പ്രതികരണങ്ങൾ നിരാശാജനകമായിരുന്നു. ‘എനിക്ക് എന്റെ പിആർ ടീമിനോട് സംസാരിക്കണം’, ‘ഞങ്ങൾ രണ്ടുപേരാണ്, നമുക്ക് എന്ത് ചെയ്യാൻ കഴിയും?’, ‘നാട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓൺലൈനിൽ പോസ്റ്റുചെയ്യുന്നതും അഭിമുഖങ്ങൾ നൽകുന്നതും നല്ലതാണ്”, ‘എനിക്ക് കുടുംബ പ്രതിബദ്ധതകൾ ഉണ്ട്, ‘ഞാൻ കാര്യമാക്കുന്നില്ല, ഞാൻ ഇനി ഇറാനിൽ താമസിക്കുന്നില്ല’, ‘ഞാൻ നിങ്ങൾക്കായി ഒരു കഥ പങ്കുവെയ്ക്കാം’ എന്നൊക്കെയാണ് അവർ എന്നോട് പറഞ്ഞത്. ഞങ്ങൾക്കായി ഒത്തുകൂടാൻ തയ്യാറാകാത്ത ഇന്ത്യൻ സെലിബ്രിറ്റികളുടെ ഒഴിവുകഴിവുകൾ എന്നെ വേദനിപ്പിച്ചു.

ഇതേത്തുടർന്നാണ് ഒറ്റയ്ക്ക് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു. ശരീഅത്ത് പോലീസിനും നിർബന്ധിത ഹിജാബിനുമെതിരെ പോരാടുന്ന ഇറാനിലെ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒക്‌ടോബർ ഒന്നിന് ലോകമെമ്പാടുമുള്ള ആളുകൾ പാൻ ഗ്ലോബൽ പ്രൊട്ടസ്റ്റ് ഡേ സംഘടിപ്പിച്ചതായി അവർ പറഞ്ഞു.

തന്റെ പ്രതിഷേധം ഹിജാബിനോ ഇസ്ലാമിനോ എതിരല്ലെന്നും അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കുവേണ്ടിയാണെന്നും മന്ദന വ്യക്തമാക്കി.

‘ഞാൻ ഹിജാബിനെതിരെ അല്ല പ്രതിഷേധിച്ചത്. മനുഷ്യാവകാശങ്ങൾക്കായി പോരാടുന്ന എന്റെ ജനങ്ങളെ പിന്തുണയ്ക്കാൻ ഞാൻ തയ്യാറായി. ! അടിസ്ഥാന മനുഷ്യാവകാശങ്ങൾക്ക് വേണ്ടി. ഒരു നായയെ നേടുക, വിവാഹമോചനത്തിനുള്ള അവകാശം, അവരുടെ കുട്ടിയുടെ സംരക്ഷണം നേടുക, കൈകൾ പിടിക്കാൻ കഴിയുക എന്നത് പോലെ തന്നെയാണ് ഒരു സ്കാർഫ് ധരിക്കണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പും എന്നാണ് ഞാൻ പറഞ്ഞത്’, മന്ദന പറഞ്ഞു.

അടുത്തിടെ, ഓസ്‌കാർ നേടിയ നടിമാരായ മരിയോൺ കോട്ടില്ലാർഡ്, ജൂലിയറ്റ് ബിനോഷെ, കൂടാതെ നിരവധി പേർ ഇറാനിയൻ വനിതാ പ്രതിഷേധക്കാരോട് ഐക്യദാർഢ്യത്തിന്റെ അടയാളമായി മുടി മുറിച്ചു. പല മുസ്ലീം സ്ത്രീകളും ഹിജാബ് ഒരു ചോയ്‌സ് ആയി തിരഞ്ഞെടുക്കുന്നതല്ല എന്നാണ് ഇറാൻ പറഞ്ഞുവെയ്ക്കുന്നത്. ദൗർഭാഗ്യവശാൽ, മുസ്‌ലിം സമൂഹത്തിലെ പ്രിവിലേജ്ഡ് വിഭാഗങ്ങൾക്ക് പോലും ഹിജാബ് സാധാരണമായിക്കഴിഞ്ഞാൽ നിരസിക്കാനുള്ള ഓപ്ഷൻ പലപ്പോഴും ഉണ്ടാകാറില്ല എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഇറാനിലെയും മറ്റ് മുസ്ലീം രാജ്യങ്ങളിലെയും സ്ത്രീകൾ ഹിജാബ് നിയമം നിർത്തലാക്കാൻ ശ്രമിക്കുമ്പോൾ, ഇത് മതപരമായ പോലീസ് അവരുടെ മേൽ നിർബന്ധിതമായി അടിച്ചെല്പിക്കുന്നു.

1979-ലെ ഇസ്ലാമിക വിപ്ലവത്തെത്തുടർന്ന് ഒമ്പത് വയസ്സിന് മുകളിലുള്ള എല്ലാ ഇറാനിയൻ പെൺകുട്ടികളും പൊതുസ്ഥലത്ത് ഹിജാബ് നിരബദ്ധമായും ധരിക്കണം എന്നാണ്. പല ഇറാനിയൻ സ്ത്രീകളും നിരോധനം ലംഘിച്ച് വർഷങ്ങളിലുടനീളം സ്വീകാര്യമായ വസ്ത്രങ്ങൾ ഉദ്യോഗസ്ഥർ പരിഗണിക്കുന്നതിന്റെ പരിധികൾ ഉയർത്തി. സമീപ മാസങ്ങളിൽ, ഇറാന്റെ ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന നൈതിക പട്രോളിംഗ് പ്രധാന നഗരങ്ങളിൽ നടത്തുകയും, വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീകളെ തെരുവിൽ നിന്ന് ഭയപ്പെടുത്തുകയും വലിച്ചിഴക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഏതാണ്ട് മൂന്നാഴ്ചയോളം നീണ്ടുനിൽക്കുന്ന പ്രതിഷേധങ്ങൾക്ക് ഒടുവിൽ ഒരു കാര്യം വ്യക്തമാണ്. ഇറാൻ സർക്കാർ സമ്മർദ്ദത്തിലാണ്. ഇറാൻ സർക്കാരിന്റെ എതിരാളികൾ കേവലം രാഷ്ട്രീയക്കാരോ യുവതികളോ അല്ല, ഒരു സമൂഹം തന്നെയാണ്. ഹിജാബ് വിരുദ്ധ പ്രസ്ഥാനത്തിന് ലോകമെമ്പാടുമുള്ള പിന്തുണ അതിവേഗം ശേഖരിക്കുകയാണ്. ഭൂരാഷ്ട്രീയവും ദേശീയ കാര്യങ്ങളും മനസ്സിലാക്കാൻ കഴിയാത്ത പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനികൾ മുതൽ മനുഷ്യാവകാശ പ്രവർത്തകർ വരെ ഇറാൻ സ്ത്രീകൾക്കായി ഒരു കുടക്കീഴിൽ അണിചേർന്നു കഴിഞ്ഞു.

രാജ്യത്തെ നിർബന്ധിത ഹിജാബ് നിയമങ്ങൾ അനുസരിച്ച് ഹിജാബ് ശരിയായി ധരിക്കാത്തതിന് ടെഹ്‌റാനിലെ ‘സദാചാര പോലീസ്’ അമിനിയെ അറസ്റ്റ് ചെയ്യുകയും തുടർന്ന് 2022 സെപ്റ്റംബർ 16-ന് പോലീസ് അവളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. അതിനുശേഷം നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ഡസൻ കണക്കിന് സ്ത്രീകളും യുവാക്കളും കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിക ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകളെയാണ് ജയിലിടച്ചത്.

ഇസ്ലാമിക ഭരണകൂടത്തിന്റെ അടിച്ചമർത്തലിനു കീഴിൽ ജീവിക്കുന്ന ഇറാൻ സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ സെലിബ്രിറ്റികൾ കുറവാണ്. കുറവാണെന്ന് പറഞ്ഞാൽ പോരാ, അവർ വിരലിലെണ്ണാവുന്നതേ ഉള്ളൂ കടുത്ത ഇസ്‌ലാമികവാദികൾ തങ്ങൾക്കുമേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ബോധവാന്മാരായി തലയുയർത്തി പ്രതിഷേധിക്കുന്ന അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്രയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണം ചില്ലറയല്ല. തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന അവരുടെ ധീരതയെ താൻ അഭിനന്ദിക്കുന്നു എന്നായിരുന്നു പ്രിയങ്ക ചോപ്ര പ്രസ്താവിച്ചത്.

ഇറാൻ ജനതയ്ക്കായി പ്രിയങ്ക ചോപ്ര നൽകിയ സന്ദേശം ഇങ്ങനെ:

‘ഹിജാബ് ‘അനുചിതമായി’ ധരിച്ചതിന് ഇറാനിയൻ സദാചാര പോലീസ് വളരെ ക്രൂരമായി അപഹരിച്ച മഹ്‌സ അമിനിക്ക് വേണ്ടി പരസ്യമായി മുടി മുറിക്കുകയും മറ്റ് നിരവധി പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്തുകൊണ്ട് ഇറാനിലെയും ലോകമെമ്പാടുമുള്ള സ്ത്രീകൾ ശബ്ദമുയർത്തുന്നു. നിർബന്ധിത നിശബ്ദതയ്ക്ക് ശേഷം സംസാരിക്കുന്ന ശബ്ദങ്ങൾ അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിക്കും! അവ സംഭവിക്കില്ല, തടയപ്പെടരുത്.

നിങ്ങളുടെ ധൈര്യത്തിലും നിങ്ങളുടെ ലക്ഷ്യത്തിലും ഞാൻ ഭയപ്പെടുന്നു. നിങ്ങളുടെ ജീവൻ പണയപ്പെടുത്തിയുള, പുരുഷാധിപത്യ സ്ഥാപനത്തെ വെല്ലുവിളിക്കുകയും നിങ്ങളുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്യുന്നത് എളുപ്പമല്ല. എന്നാൽ, നിങ്ങളുടെ നഷ്ടം പരിഗണിക്കാതെ എല്ലാ ദിവസവും ഇത് ചെയ്യുന്ന ധൈര്യശാലികളായ സ്ത്രീകളാണ് നിങ്ങൾ. ഈ പ്രസ്ഥാനത്തിന് ശാശ്വതമായ ഫലമുണ്ടാകുമെന്ന് ഉറപ്പാക്കാൻ, നമ്മൾ അവരുടെ വിളി കേൾക്കണം, പ്രശ്നങ്ങൾ മനസ്സിലാക്കണം. അവരോടൊപ്പം ചേരണം’.

എന്നാൽ, ഹിജാബിനെതിരായ ഇറാനിയൻ പ്രതിഷേധത്തെ നടി പിന്തുണച്ചതും കർണാടകയിലെ ഹിജാബ് വിവാദത്തിൽ രാജ്യത്തിനൊപ്പം നിൽക്കാതിരുന്നത് എന്താണെന്നും ചോദിച്ച് തീവ്ര ഇസ്‌ലാമിസ്റ്റുകൾ പ്രിയങ്കയ്ക്ക് നേരെ സൈബർ ആക്രമണം അഴിച്ച് വിട്ടു. ഇവർക്ക് പ്രിയങ്ക ചോപ്രയുടെ സന്ദേശം ദഹിച്ചില്ല. ഹിജാബ് കാരണം പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയ ഇന്ത്യൻ ഭരണകൂടത്തിനെതിരെ പ്രതികരിക്കാതെ, ഇന്ത്യയിലെ സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തുകയും ചെയ്യാതിരുന്ന നിങ്ങളുടെ കാപട്യത്തെ ഈ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടു.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

 അതേസമയം, ഇന്ത്യ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിലെ ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കൊപ്പം നിൽക്കുന്നതിൽ നടി പരാജയപ്പെട്ടുവെന്ന് മറ്റൊരാൾ പറഞ്ഞു. ഇന്ത്യയിലും ഫ്രാൻസിലും ജർമ്മനിയിലും ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളോട് ക്രൂരമായി പെരുമാറിയപ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ ഒന്നും പറയാതിരുന്നത്? അത് ഓരോരുത്തരുടെയും സ്വന്തം തിരഞ്ഞെടുപ്പാണ്. ഹിജാബ് ധരിക്കാൻ താൽപ്പര്യമില്ലാത്തപ്പോൾ എന്തിനാണ് പിന്തുണ കാണിക്കുന്നത്? ഈ പിന്തുണ പ്രഖ്യാപനം ശരിക്കും അവകാശങ്ങളെക്കുറിച്ചോ അജണ്ടകളെക്കുറിച്ചോ ഉള്ളതാണോയെന്ന് മറ്റൊരാൾ ചോദിച്ചു.

ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിലൊരാൾ നടിയെ നഗ്നമായി ടാർഗെറ്റു ചെയ്യുകയും ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തോടുള്ള പക്ഷപാതപരമായ നിലപാട് ചിത്രീകരിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. ഇസ്‌ലാമിക സമൂഹത്തിന് അനുകൂലമായ പല സംഭവങ്ങളിലും ചോപ്ര മൗനം പാലിക്കുന്നുവെന്ന് ആരോപിച്ച് ഇടതുപക്ഷക്കാരും ഇസ്‌ലാമിക പൗരന്മാരും ഇവരെ വിമർശിച്ചു. മാധ്യമ പ്രവർത്തകൻ റാണാ അയ്യൂബ് അതിലൊരാൾ ആണ്.

എന്നിരുന്നാലും, അമിനിയുടെ മരണത്തിന് മൂന്നാഴ്ചയ്ക്ക് ശേഷം, അവൾ അസുഖം മൂലമാണ് മരിച്ചതെന്നും പോലീസ് കസ്റ്റഡിയിൽ നൽകിയ അടിയും മർദനവുമല്ല മരണകാരണമെന്നും വാദിച്ച് ഇറാനിലെ ഫോറൻസിക് ഓർഗനൈസേഷൻ രംഗത്തെത്തി. നേരത്തെ, മഹ്‌സയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും കസ്റ്റഡിയിൽ മർദ്ദിച്ചിട്ടില്ലെന്നും പറഞ്ഞ് വിഷയം മൂടിവയ്ക്കാൻ പോലീസ് നേരത്തെ ശ്രമിച്ചിരുന്നു. വരും ദിവസങ്ങളിൽ പ്രക്ഷോഭം കൂടുതൽ ശ്രദ്ധ കിട്ടാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button