KeralaLatest NewsNews

ബസുകൾക്കിടയിൽ പെട്ട് വിദ്യാർത്ഥി മരിച്ച സംഭവം: ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ കേസ്

കോഴിക്കോട്: കൊടിയത്തൂരിൽ  ബസ്സുകൾക്കിടയിൽ പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് നടപടികളിലേക്ക് കടന്നിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട്‌, സ്കൂളിൽ മോട്ടോർ‌ വെഹിക്കിൾ‌ ഡിപ്പാർട്ട്മെന്റ് പരിശോധന തുടരുകയാണ്.

അപകടം നടന്നതിന് തൊട്ടുപിന്നാലെയാണ് ബസിന്റെ പെർമിറ്റ് പുതുക്കി നൽകിയതെന്ന വാർത്ത പുറത്തു വന്നിരുന്നു. സംഭവത്തിൽ സ്കൂൾ അധികൃതരും മോട്ടോർ വാഹന വകുപ്പും തമ്മിൽ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് മാതാപിതാക്കളുടെയും പ്രദേശ വാസികളുടെയും ആരോപണം. രേഖകൾ പരിശോധിച്ചപ്പോൾ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ പെർമിറ്റ് പുതുക്കാൻ അപേക്ഷ നൽകിയതെന്ന് വ്യക്തമായി.

ആ​ഗസ്റ്റിൽ ബസിന്റെ പെർമിറ്റ് അവസാനിച്ചിരുന്നു. ബസിന് പിഴ ഈടാക്കിയെന്ന് മോട്ടോർവാഹന വകുപ്പ് വിശദീകരണം നൽകുന്നുണ്ട്. അതുപോലെ പരിശോധന കൃത്യമായ ഇടവേളകളിൽ നടത്തിയിരുന്നില്ല. സ്കൂൾ അധികൃതരും ഇക്കാര്യത്തിൽ ​ഗുരുതരമായ അലംഭാവം കാണിച്ചു എന്നും മോട്ടോർവാഹന വകുപ്പ് നിരീക്ഷണത്തിൽ പറയുന്നു. ഡ്രൈവറെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ അപകടം നടന്നതിനെ കുറിച്ച് കൂടുതൽ വ്യക്തത വരൂ.

കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ്  ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്കൂളിനോട് തന്നെ ചേർന്നുള്ള പാർക്കിംഗ് മൈതാനത്ത് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button