KeralaLatest NewsNews

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ്:വിശേഷാൽ ചട്ടങ്ങൾ നിലവിൽ വന്നതിന്റെ പ്രഖ്യാപനം

തിരുവനന്തപുരം: ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വിശേഷാൽ ചട്ടങ്ങൾ നിലവിൽ വന്നതിന്റെ പ്രഖ്യാപനവും ചട്ടങ്ങളുടെ പ്രകാശനവും നാളെ ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം സ്വരാജ് ഭവൻ ഹാളിൽ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. പുതിയ ലോഗോയുടെ പ്രൊമോ വീഡിയോ പ്രകാശനവും ഇതോടൊപ്പം നടക്കും. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കി, വകുപ്പിന്റെ ഔദ്യോഗികമായ പ്രവർത്തനം ആരംഭിക്കുകയാണ്. ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ജീവനക്കാരന് ആക്ഷേപമുണ്ടെങ്കിൽ, അത് പരിഹരിക്കാൻ പരാതി പരിഹാര സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നവകേരള മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിക്കാൻ ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിന് കഴിയുമെന്ന് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. കൂടുതൽ യോജിപ്പോടെ ഒന്നിച്ച് മുന്നോട്ടുപോകാൻ ഓരോ വിഭാഗത്തിനും കഴിയും. നാടിന്റെ വികസനത്തിന് ഇത് മുതൽക്കൂട്ടാകും. ഏകീകൃത വകുപ്പ് യാഥാർഥ്യമാകുന്നതോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് നടപ്പിലാകുന്നതെന്നും മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, എൻജിനിയറിങ്, നഗര-ഗ്രാമാസൂത്രണം എന്നീ അഞ്ച് വകുപ്പുകൾ ഇന്നത്തെടെ ഇല്ലാതാകും. പ്രിൻസിപ്പൽ ഡയറക്ടറുടെ ചുമതലയിൽ ഇനി റൂറൽ, അർബൻ, തദ്ദേശ സ്വയം ഭരണ പ്ലാനിംഗ്, പ്രാദേശിക പശ്ചാത്തല സൗകര്യവികസനവും എൻജിനിയറിങ്ങും എന്നിങ്ങനെ നാല് വിഭാഗങ്ങളായിട്ടായിരിക്കും ഇനി ഭരണ നിർവഹണം. ജില്ലാ തലത്തിൽ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലാകും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എല്ലാ പ്രവർത്തനവും. പ്രവർത്തനങ്ങൾ വിലയിരുത്താൻ അസിസ്റ്റന്റ് ഡയറക്ടർ തലത്തിൽ ശക്തമായ വിജിലൻസ് സംവിധാനവുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാനും സഹായകരമാകും വിധമാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഘടന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും വകുപ്പ് തലത്തിൽ ഏകോപനം നടത്തുന്ന ജീവനക്കാരും വിവിധ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു കിടന്ന അവസ്ഥ ഇതോടെ അവസാനിക്കും.

പ്രാദേശിക വികസനത്തിലും ആസൂത്രണത്തിലും ദുരന്തനിവാരണം, മാലിന്യസംസ്‌കരണം തുടങ്ങിയ കാര്യങ്ങളിലും യോജിച്ചു പ്രവർത്തിക്കേണ്ട ജീവനക്കാർ വ്യത്യസ്ത വകുപ്പുകളിലായി പരസ്പര ബന്ധമില്ലാതെ കഴിയുന്ന രീതി ഇതോടെ അവസാനിക്കും. ഗ്രാമ- ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള ജീവനക്കാരെ പരസ്പരം മാറ്റിയിരുത്താൻ കഴിയുന്ന സാഹചര്യം ഉണ്ടാവുന്നു എന്നത് വലിയ മാറ്റമാണ്. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും മാറി മാറി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നതോടെ ജീവനക്കാരുടെ കാര്യശേഷി കൂടുതൽ മെച്ചപ്പെടും. പഞ്ചായത്തുകളിലും ബ്ലോക്കിലും നഗരസഭകളിലുമുള്ള ജീവനക്കാർ ഒരേ വകുപ്പിൽ നിന്നുമുള്ളവരാകുന്നതോടെ ഇവരെ ആവശ്യമായ ഇടങ്ങളിൽ മാറ്റി നിയമിക്കാൻ കഴിയും. ദുരന്ത സാഹചര്യങ്ങളിലും മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലുമെല്ലാം ഇത് സഹായകമാവും.

ജീവനക്കാരുടെ കുറവ് പരിഹരിക്കുവാനുള്ള സാധ്യതകളും ഏകീകരണത്തിലൂടെ രൂപപ്പെടും. നിലവിൽ വിവിധ വകുപ്പുകളിലായി പ്രവർത്തിച്ചുവരുന്ന അവസാനത്തെ ജീവനക്കാരന്റെവരെ പ്രമോഷൻ ഉൾപ്പെടെ എല്ലാ സർവീസ് ആനുകൂല്യങ്ങളും സംരക്ഷിക്കപ്പെടും. ഫയലുകളിൽ തീരുമാനമെടുക്കുന്നതിന് ഉദ്യോഗസ്ഥതലത്തിലുള്ള തട്ടുകളുടെ എണ്ണം പരമാവധി കുറച്ച് നടപടി വേഗത്തിലാക്കും. സർക്കാരിന്റെ നയപരമായ തീരുമാനവും സ്പഷ്ടീകരണം ആവശ്യമുള്ളതും പ്രത്യേക സാങ്കേതികാനുമതി ആവശ്യമുള്ളതുമായ ഫയലുകൾ ഒഴികെ ബാക്കിയെല്ലാത്തിലും തീരുമാനമെടുക്കുന്നതിന് മൂന്ന് തട്ടിലുള്ള ഉദ്യോഗസ്ഥ സംവിധാനം മാത്രമാണ് ഉണ്ടാവുകയെന്നും മന്ത്രി അറിയിച്ചു

shortlink

Related Articles

Post Your Comments


Back to top button